കന്നഡയിലെ പ്രശസ്ത സിനിമാ സംവിധായകന്റെ മകളായ അഞ്ജനയും, ബിജുവും തമ്മിൽ പ്രണയ വിവാഹിതരായതിന് പിന്നാലെ വില്ലനായെത്തിയത് അച്ഛന്റെ സഹോദര പുത്രൻ; ഭർത്താവിന്റെ മരണശേഷം ആഭിചാര ക്രിയകൾക്കും, മന്ത്രവാദത്തിനുമൊടുവിൽ യുവതിയുടെ അടുത്തെത്തി ബിജുവിനെപോലെ സംസാരിക്കുകയും, അനുകരിക്കുകയും ചെയ്ത് തന്റെ ദേഹത്ത് ആത്മാവ് കൂടിയിട്ടുണ്ടെന്നും താനാണ് ബിജുവെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു... നിഗൂഢതകളുടെ ചുരുളഴിയുമ്പോൾ ബിജുവിനെ കൊന്നതോ? സംശയങ്ങൾ ബാക്കിയാകുമ്പോൾ അരുണിന് അഞ്ജന സ്വന്തമായത് ഇങ്ങനെ..

തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തില്‍നിന്നു ക്രൂരമായി മര്‍ദനമേറ്റ കുട്ടിയുടെ പിതാവിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കളും സുഹൃത്തുക്കളുംമുഖ്യമന്ത്രിക്ക് പരാതി നൽകിയതിന് പിന്നാലെ ഞെട്ടിക്കുന്ന വിവരങ്ങളാണ് സുഹൃത്തുക്കൾ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നത്. മണക്കാട് കല്ലാട്ടുമുക്ക് ബാബുവിന്റെയും രമണിയുടെയും മകനാണ് ബിജു. ബാബു. കഴിഞ്ഞ വർഷം മേയിലാണ് ബിജു ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചതെന്ന് ഭാര്യ അഞ്ജന ബന്ധുക്കളെ അറിയിച്ചത്. ബിജുവും ഭാര്യയും തിരുവനന്തപുരത്തെ വീട്ടില്‍ താമസിക്കുമ്പോള്‍ വളരെ സന്തോഷത്തിലായിരുന്നതിനാല്‍ ഹൃദയാഘാതമാണെന്ന് പറഞ്ഞതില്‍ സംശയം തോന്നിയിരുന്നില്ലെന്ന് ബിജുവിന്റെ അച്ഛൻ വെളിപ്പെടുത്തുന്നു. തുടർന്ന് മൃതദേഹം ദഹിപ്പിക്കുകയായിരുന്നു.
ബിജുവിന്റെ മരണത്തിന് പിന്നാലെ ബിജുവിന്റെ അച്ഛന്റെ സഹോദരിയുടെ മകൻ അരുൺ കുടുംബവുമായി അടുത്തിടപഴകാൻ തുടങ്ങി. കുട്ടികളോട് വലിയ അടുപ്പം കാണിച്ചാണ് ഇയാള്‍ യുവതിയുമായി ബന്ധമുണ്ടാക്കിയെടുത്തത്. മരിച്ച ഭര്‍ത്താവിന്റെ ആത്മാവ് തന്നോടൊപ്പം ഉള്ളതായി ഇയാള്‍ യുവതിയെ പറഞ്ഞു തെറ്റിദ്ധരിപ്പിച്ചു. ആഭിചാര ക്രിയകൾക്കും, മന്ത്രവാദത്തിനുമൊടുവിൽ അരുൺ യുവതിയുടെ അടുത്തെത്തി തന്റെ ദേഹത്ത് ബിജുവിന്റെ ആത്മാവ് കയറിയിട്ടുണ്ടെന്നും, ബിജു മരിച്ചിട്ടില്ലെന്നും പറഞ്ഞ് വശീകരിച്ചെടുത്തു.
ഭർത്താവ് മരിച്ചതിന്റെ ആഘാതത്തിൽ നിന്ന യുവതിയുടെ മുമ്പിൽ ബിജുവിനെപോലെ സംസാരിക്കുകയും, അനുകരിക്കുകയും ചെയ്തതോടെ തന്റെ ഭർത്താവ് മരിച്ചിട്ടില്ലെന്നും, അരുണിലൂടെ ബിജു ജീവിക്കുന്നെന്നും ചിന്തിച്ചെടുത്ത് അരുണുമായി അടുക്കുകയും, മക്കളുമായി അരുണിനിനൊപ്പം ജീവിക്കാൻ ഇറങ്ങിപ്പുറപ്പെടുകയുമായിരുന്നു. വീട്ടുകാരുമായി ഏറെ വര്‍ഷമായി ബന്ധം പുലർത്താതിരുന്ന അരുൺ ഇവരുമായി തിരുവനന്തപുരത്ത് പേരൂർക്കട ഭാഗത്ത് താമസമാക്കി. ഇതിനിടയിൽ തന്നെ അരുൺ അഞ്ജനയെ മർദ്ദിക്കാൻ തുടങ്ങിയിരുന്നു. വടിവാള്, ഒരു ഫുൾ കുപ്പി മദ്യം ഇവ അരുൺ ഉപയോഗിച്ചിരുന്ന കാറിൽ എന്നും സൂക്ഷിച്ചിരുന്നു. പുറത്തുനിന്നുള്ള ആർക്കും വീട്ടിലേയ്ക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. അയൽവാസികൾ ഇടപെട്ട് ചൈൽഡ്‌ലൈൻ പ്രവർത്തകരെ അറിയിച്ച് കേസെടുക്കാൻ ശ്രമിച്ചപ്പോഴൊക്കെ കുട്ടികൾ സ്വന്തം അമ്മയോടൊപ്പമാണ് കഴിയുന്നതെന്ന് പറഞ്ഞ് പോലീസ് ഇതിനെ ഒതുക്കിത്തീർത്തു.
ഏഴുവയസ്‌കരനെ അതിക്രൂരമായി അരുൺ മർദ്ദനത്തിനിരയാക്കിട്ടും യുവതി അരുണിനെതിരെ മൊഴികൊടുക്കാൻ തയ്യാറായത് ബന്ധുക്കളെത്തിയതിന് ശേഷമായിരുന്നു. തനിക്ക് പറ്റിയ അബദ്ധമാണ് അരുണിന്റെ കൂടെ ഇറങ്ങിപുറപ്പെട്ടതെന്നും മാനസികമായി തളരുകയും, ബന്ധുക്കൾ ഒറ്റപ്പെടുത്തുകയും ചെയ്തതോടെ മറ്റ് മാർഗങ്ങളില്ലാതെ അരുണിനൊപ്പം ജീവിക്കുകയായിരുന്നുവെന്നുമാണ് യുവതി മൊഴി നൽകിയിരിക്കുന്നത്. പത്തു വര്‍ഷം മുന്‍പാണ് ബിജു വിവാഹിതനായത്. സിഡിറ്റിലെ ജീവനക്കാരനായിരുന്നപ്പോഴായിരുന്നു വിവാഹം. പിന്നീട് ടെക്‌നോപാര്‍ക്കിലായിരുന്നു ജോലി. വിവാഹത്തിന് അരുണ്‍ ആനന്ദ് പങ്കെടുത്തിരുന്നില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് ബിജു, അരുണിന് പണം കടം നല്‍കിയിരുന്നു. ഇതു തിരിച്ചു നല്‍കാത്തതിന്റെ പേരില്‍ ഇരുവരും തമ്മില്‍ ബിജുവിന്റെ കല്ലാട്ട്മുക്കിലെ വീട്ടില്‍ വച്ച് വഴക്കുണ്ടായിരുന്നു.
ഇതിനു ശേഷം ആനന്ദ് കല്ലാട്ടുമുക്കിലെ വീട്ടില്‍ വന്നത് ബിജു മരിച്ചപ്പോള്‍ മാത്രമായിരുന്നു. ഇതിനിടയിൽ ബിജുവിന്റെ മക്കൾക്ക് വേണ്ടി സുഹൃത്തുക്കൾ ചേർന്ന് പണം സ്വരൂപിച്ച് ബാങ്കിൽ ഇട്ടിരുന്നത് അരുണും, യുവതിയും ചേർന്ന് എടുക്കുകയും ചെയ്‌തെന്ന് സുഹൃത്തുക്കൾ വെളിപ്പെടുത്തുന്നു. മലയാളത്തിൽ കുഞ്ചാക്കോബോബാന്റെ ചിത്രമായ മഴവിൽ എന്ന സിനിമയിലെ ക്യാമറാമാനും കന്നഡയിലെ പ്രശസ്തനായ സംവിധയകനുമായ ദിനേശ് ബാബുവാണ് അഞ്ജനയുടെ അച്ഛൻ. ബിജുവിൻറെയും, അഞ്ജനയുടെയും അമ്മമാർ ഒരുസ്കൂളിലെ അദ്ധ്യാപികമാരായിരുന്നു. തുടർന്നുണ്ടായ സൗഹൃദമാണ് പ്രണയവിവാഹത്തിലെത്തിയത്.
ബിജുവിന്റെ മരണത്തിൽ സംശയങ്ങൾ നിരവധിയാണ്. തന്നെ മാരകമായി അരുണ്‍ ഉപദ്രവിക്കാറുണ്ടെന്നാണ് യുവതി പോലീസിനോട് പറഞ്ഞത്. എന്തുകൊണ്ടാണ് ഇത്രയും ഉപദ്രവം ഉണ്ടായിട്ടും യുവതി ഇയാളില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ശ്രമിക്കാതിരുന്നത്. യുവതി തന്നെവിട്ട് പോകില്ലെന്ന് അരുണിന് കൃത്യമായി അറിയാമായിരുന്നുവെന്ന് ഏഴുവയസുകാരന് മര്‍ദനമേല്ക്കുന്നതിന് ദിവസങ്ങള്‍ മുമ്പു നടന്ന സംഭവങ്ങള്‍ സൂചിപ്പിക്കുന്നു.
മൂന്നാഴ്ച്ച മുമ്പ് ഒരുരാത്രിയില്‍ തൊടുപുഴയിലെ പാര്‍ക്കിനു സമീപം രാത്രി നടന്ന സംഭവം ഇത്തരമൊരു സംശയത്തിന് വഴിയൊരുക്കുന്നത്. റോഡുസൈഡില്‍ നിന്ന് അരുണ്‍ ആരോടോ ഫോണില്‍ തെറിവിളിക്കുന്നു. ഇളയകുട്ടി ഒപ്പമുണ്ട്. അല്പം കഴിഞ്ഞപ്പോള്‍ ഇതേ യുവതി ഒരു കാറില്‍ ഇവിടെയെത്തി. അവിടെവച്ച് യുവതിയുടെ കരണത്തടിച്ച അരുണ്‍ പറഞ്ഞ വാക്കുകള്‍ക്ക് ഭീഷണിയുടെ സ്വരമുണ്ടായിരുന്നു. അടികൊണ്ട യുവതി മറുത്തൊന്നും പറയാതെ അരുണിനെയും ഇളയകുട്ടിയേയുമായി കാറോടിച്ചു പോയി.
ബിജുവിന്റെ മരണവുമായി ബന്ധപ്പെട്ട എന്തെങ്കിലും രഹസ്യങ്ങള്‍ അരുണിന് അറിയാമായിരുന്നോ? ഇതുപറഞ്ഞാണോ അരുണ്‍ ഈ യുവതിയെ നിലയ്ക്കു നിര്‍ത്തിയിരുന്നത്. ബിജുവിന്റെ മരണശേഷം അദേഹത്തിന്റെ ബാങ്ക് അക്കൗണ്ടുകളില്‍ പലതില്‍നിന്നും വന്‍തോതില്‍ പണം പിന്‍വലിച്ചിട്ടുണ്ട്. കുട്ടികളുടെ പേരിലിട്ടിരുന്ന മൂന്നരലക്ഷത്തോളം രൂപയും ഇരുവരും ചേര്‍ന്ന് പിന്‍വലിച്ചു.
കൂടാതെ തൊടുപുഴ നഗരത്തിലെ ബിജുവിന്റെ വര്‍ക്ക്‌ഷോപ്പും ഇവര്‍ സ്വന്തമാക്കിയിരുന്നു. അരുണിന്റെ എല്ലാ നീക്കങ്ങള്‍ക്കും യുവതിയുടെ പൂര്‍ണ പിന്തുണയുണ്ടെന്നാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്. ഇപ്പോള്‍ അരുണ്‍ കുടുങ്ങുമെന്ന് ഉറപ്പായപ്പോള്‍ ഇയാളെ തള്ളിപ്പറഞ്ഞ് സ്വയം രക്ഷപ്പെടാനുള്ള നീക്കങ്ങളാണ് യുവതി നടത്തുന്നതെന്ന സംശയവും ബലപ്പെടുന്നുണ്ട്.
യാതൊരു ജോലിയും ഇല്ലാതിരുന്ന അരുണും യുവതിയും ധരിച്ചിരുന്നത് മുന്തിയ വസ്ത്രങ്ങളായിരുന്നു. കുമാരമംഗലത്തെ വാടകവീട്ടില്‍ നിന്ന് പകല്‍സമയങ്ങളില്‍ ഇവര്‍ പുറത്തുപോലും പോയിരുന്നില്ല. എന്നാല്‍ രാത്രിസമയങ്ങളില്‍, പലപ്പോഴും അര്‍ധരാത്രി 12 മണിക്കുശേഷം ഇരുവരും പുറത്തേക്ക് പോയിരുന്നു. തിരിച്ചെത്തുന്നത് പുലര്‍ച്ചെ സമയങ്ങളിലും. ഈ സമയം തങ്ങള്‍ ഭക്ഷണം കഴിക്കാനാണ് പോയിരുന്നതെന്നാണ് യുവതി പറയുന്നതെങ്കിലും അതത്ര വിശ്വസനീയമല്ല.
മറ്റൊരു സംഭവം കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സമയതാണ്- തൊടുപുഴയിലെ ആശുപത്രിയില്‍ കുട്ടിയെ എത്തിച്ചപ്പോള്‍ പോലീസുകാര്‍ അവിടെ എത്തിയിരുന്നു. കുട്ടിയുടെ പരിക്കില്‍ സംശയം തോന്നിയ പോലീസുകാര്‍ യുവതിയോട് പലവിധ കാര്യങ്ങളും ചോദിച്ചു. വീട്ടുകാരെപ്പറ്റി ചോദ്യങ്ങള്‍ ആവര്‍ത്തിച്ചപ്പോള്‍ യുവതി അവരോട് കയര്‍ത്തു സംസാരിച്ചു.
കുട്ടിയെ ആംബുലന്‍സില്‍ കോലഞ്ചേരിയിലേക്ക് കൊണ്ടുപോകാന്‍ തുടങ്ങിയപ്പോള്‍ കാറില്‍ പുറകെ വരാമെന്നാണ് അരുണ്‍ അറിയിച്ചത്. യുവതിക്കും ഇയാളോടൊപ്പം പോകാനാണ് താല്പര്യം ഉണ്ടായിരുന്നത്. മനസില്ലാമസനോടെ യുവതി അംബുലന്‍സില്‍ കയറ്റുകയും പോലീസിന്റെ നിര്‍ബന്ധത്താല്‍ അരുണ്‍ ആംബുലന്‍സിന്റെ മുന്നില്‍ കയറുകയുമായിരുന്നു.
ഭര്‍ത്താവ് ബിജു ജീവിച്ചിരുന്നപ്പോള്‍ ഉപയോഗിച്ചിരുന്ന ഫോണോ സിംകാര്‍ഡോ അല്ല യുവതി ഇപ്പോള്‍ ഉപയോഗിക്കുന്നതെന്ന വിവരവും പുറത്തു വന്നിട്ടുണ്ട്. എന്തുകൊണ്ടാണ് ഭര്‍ത്താവിന്റെ മരണശേഷം യുവതി ഫോണ്‍ ഉള്‍പ്പെടെ മാറിയത്? സംശയങ്ങള്‍ ഏറെയാണ്. രണ്ടുവര്‍ഷം മുമ്പ് ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ മലയാളിയായ സാം എബ്രഹാമിന്റെ മരണവുമായി ബിജുവിന്റെ മരണത്തിന് സാമ്യതയേറെയാണ്.
അന്നും സംശയകരമല്ലാത്ത സാദാ മരണമായിട്ടാണ് സാമിന്റെ വേര്‍പാടിനെ ബന്ധുക്കള്‍ ആദ്യം കണ്ടത്. പിന്നീടാണ് ഭാര്യ സോഫിയയും കാമുകന്‍ അരുണ്‍ കമലാസനനും കുടുങ്ങിയത്. ഈ കേസും അതേ വഴിക്കു തന്നെയാണ് പോകുന്നതെന്ന് കുമാരമംഗലത്തെയും നന്ദന്‍കോട്ടെയും പിന്നെ ഉടുമ്പന്നൂരിലെ യുവതിയുടെ വീടിനു സമീപത്തെയും നാട്ടുകാരുടെ പ്രതികരണങ്ങള്‍ വെളിവാക്കുന്നത്.
https://www.facebook.com/Malayalivartha




















