പി.ജയരാജനെതിരായ കൊലയാളി പരാമര്‍ശത്തില്‍ ആര്‍എംപിഐ നേതാവ് കെ.കെ രമയ്ക്കെതിരെ കേസ്

പി.ജയരാജനെതിരായ കൊലയാളി പരാമര്‍ശത്തില്‍ ആര്‍എംപിഐ നേതാവ് കെ.കെ രമയ്ക്കെതിരെ കേസെടുത്തു. വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. പി ജയരാജനെ കൊലയാളിയെന്ന് വിശേഷിപ്പിച്ചെന്നാരോപിച്ച് കെകെ രമയ്‌ക്കെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പരാതിയിലാണ് നടപടി.
വോട്ടര്‍മാര്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്താനും പൊതുജന മധ്യത്തില്‍ സ്ഥാനാര്‍ത്ഥിയെ അപകീര്‍ത്തിപ്പെടുത്തുവാനും കെ.കെ രമ ശ്രമിച്ചുവെന്നും ഇതിനെതിരെ മാതൃകാ പെരുമാറ്റചട്ടപ്രകാരം നടപടി സ്വീകരിക്കണമെന്നുമായിരുന്നു പരാതിയില്‍ ആവശ്യപ്പെട്ടത്.
ഗൂഢാലോചന ആരോപിച്ച് രണ്ട് കേസുകളില്‍ ബോധപൂര്‍വ്വമായി കെട്ടിച്ചമച്ചുണ്ടാക്കിയ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് ജയരാജന്‍ പ്രതിയായത്. ഒരു കൊലപാതക കേസിലും ജയരാജനെ കുറ്റവാളിയെന്ന് കോടതി ഇതുവരെ കണ്ടെത്തിയിട്ടില്ല. ഈ സാഹചര്യത്തില്‍ മാർച്ച് 17ന് ശ്രീമതി രമ നടത്തിയ പ്രസ്‌താവന തികച്ചും ദുരുപധിഷ്ടവും ജയരാജന് അപമാനകരവുമാണ്. അതിനാല്‍ അവര്‍ക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമന്നും, മേലില്‍ ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തുന്നതില്‍ നിന്ന് അവരെ വിലക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് രമയ്ക്കെതിരെ വിമര്‍ശനവുമായി കോടിയേരി രംഗത്തെത്തിയത്.
https://www.facebook.com/Malayalivartha





















