സിപിഎം മുഖപത്രത്തിനെതിരെ കോണ്‍ഗ്രസ്; വയനാട് മണ്ഡലത്തില്‍ മത്സരിക്കാന്‍ എത്തുന്ന കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ 'പപ്പു' എന്ന് വിശേഷിപ്പിച്ച് മുഖപ്രസംഗമെഴുതിയ സിപിഎം മുഖപത്രം ദേശാഭിമാനിക്കെതിരെ പ്രതിഷേധം ശക്തം

വയനാട് മണ്ഡലത്തില്‍ മത്സരിക്കാന്‍ എത്തുന്ന കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ 'പപ്പു' എന്ന് വിശേഷിപ്പിച്ച് മുഖപ്രസംഗമെഴുതിയ സിപിഎം മുഖപത്രം ദേശാഭിമാനിക്കെതിരെ പ്രതിഷേധം ശക്തം. രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് സിപിഎം മുഖപത്രമായ ദേശാഭിമാനിയില്‍ വന്ന മുഖപ്രസംഗത്തിന്‍റെ തലക്കെട്ട് 'കോണ്‍ഗ്രസ് തകര്‍ച്ച പൂര്‍ണമാക്കാന്‍ പപ്പു സ്ട്രെെക്ക്' എന്നാണ്. ഇതിനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ അടക്കം വിമര്‍ശനങ്ങളുമായി കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും രംഗത്ത് വന്നിരിക്കുകയാണ്. ഒരു നനഞ്ഞ പടക്കമായി മാത്രമേ രാഹുലിന്‍റെ വയനാട്ടിലുള്ള മത്സരത്തെ കാണാനാവുകയുള്ളുവെന്ന് ദേശാഭിമാനി മുഖപ്രസംഗത്തില്‍ വിമര്‍ശിക്കുന്നു.
ആലങ്കാരികമായി പറഞ്ഞാൽ ഒരു പപ്പുസ്ട്രൈക്ക് ആണ് കോൺഗ്രസിന്റേത്. അത് അവരുടെ നാശം പൂർണമാക്കുമെന്നും എഡിറ്റോറിയല്‍ പറയുന്നു. വയനാട്ടില്‍ മത്സരിക്കാനുള്ള രാഹുലിനന്‍റെയും കോണ്‍ഗ്രസിന്‍റെയും തീരുമാനത്തിനെതിരെ കടുത്ത വിമര്‍ശനവും മുഖപ്രസംഗത്തിൽ ഉന്നയിക്കുന്നു.
രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതിലൂടെ കോൺഗ്രസ് നൽകുന്ന സന്ദേശമെന്താണ് എന്ന് സീതാറാം യെച്ചൂരിയുടെയും പിണറായി വിജയന്റെയും ചോദ്യത്തിന് മറുപടി പറയാനുള്ള ബാധ്യത കോൺഗ്രസിനുണ്ടെന്നും ദേശാഭിമാനി എഡിറ്റോറിയലില്‍ എഴുതി.
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഉത്തർപ്രദേശിലെ അമേഠിക്ക് പുറമെ വയനാട്ടിലും മത്സരിക്കാൻ തീരുമാനിച്ചിരിക്കുന്നു. അമ്മയും മുത്തശ്ശിയും സ്വീകരിച്ച ദ്വിമണ്ഡല മത്സരത്തിനാണ് ഇപ്പോൾ രാഹുൽ ഗാന്ധിയും തയ്യാറായിട്ടുള്ളത്. രാഹുലിന്റെ ഈ മത്സരം പല ചോദ്യങ്ങളും ഉയർത്തുന്നുണ്ട്. ഗാന്ധി കുടുംബത്തിന് ഒപ്പംനിന്ന അമേഠിയിൽ പരാജയഭീതികൊണ്ടാണ് ഇക്കുറി രാഹുൽ ഗാന്ധി വയനാട്ടിലെത്തുന്നത് എന്ന കാര്യത്തിൽ സംശയമില്ല. 1980ൽ സഞ്ജയ്ഗാന്ധി ജയിച്ചതുമുതൽ ഒരു തവണ ഒഴികെ(1998–-99) കോൺഗ്രസുകാർമാത്രം ജയിച്ച മണ്ഡലമാണ് അമേഠി. എന്നാൽ, കഴിഞ്ഞ ലോക‌്സഭാ തെരഞ്ഞെടുപ്പിൽ രാഹുലിന്റെ ഭൂരിപക്ഷത്തിൽ രണ്ടുലക്ഷം വോട്ടിന്റെ കുറവാണുണ്ടായത്. ഇക്കുറി അതിനിയും ഇടിഞ്ഞാൽ നാണംകെട്ട തോൽവി ഉണ്ടാകുമെന്നുറപ്പാണ്. മാത്രമല്ല, 2017 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അമേഠി ലോക‌്സഭാ മണ്ഡലത്തിൽ ഉൾപ്പെട്ട അഞ്ച് നിയമസഭാ മണ്ഡലത്തിലും കോൺഗ്രസ് തോറ്റമ്പി. നെഹ്റു കുടുംബത്തിന്റെ പോക്കറ്റ‌്ബറോവിൽ തോറ്റാൽ മുഖം നഷ്ടപ്പെടുമെന്ന് മാത്രമല്ല, മത്സരിച്ച് ജയിക്കാൻ രാഹുലിനും കോൺഗ്രസിനും സുരക്ഷിതമായ ഒരു മണ്ഡലംപോലും ഉത്തരേന്ത്യയിൽ ഇല്ലെന്നതാണ് വാസ‌്തവം. അതിനാലാണ് ഇന്ദിര ഗാന്ധിയെയും സോണിയയെയും അനുകരിച്ച് രാഹുൽ ഗാന്ധിയും ദക്ഷിണേന്ത്യയിലേക്ക് വന്നത്. എന്നാൽ, ഉത്തരേന്ത്യ പോലെതന്നെ കോൺഗ്രസിന് ദക്ഷിണേന്ത്യയും ഇന്ന് മരുഭൂമിയാണ് എന്നും എഡിറ്റോറിയലിൽ പറയുന്നു.
ഇതിനെതിരെ വി ടി ബല്‍റാം അടക്കമുള്ളവര്‍ രംഗത്ത് വന്നു. സിപിഎമ്മിന്റെ നേതാക്കന്മാരൊക്കെ 'മഹാന്മാ'രാണ്. അവരെ ബാക്കി എല്ലാവരും ബഹുമാനിച്ചോളണം. എന്നാൽ സിപിഎമ്മിന്റ മുഖപത്രത്തിന് ഇങ്ങനെയൊക്കെയുള്ള ഭാഷയിൽ എഡിറ്റോറിയൽ എഴുതാമെന്നാണ് ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.
സോഷ്യൽ മീഡിയയിൽ പല രാഷ്ട്രീയ നേതാക്കന്മാർക്കും എതിരാളികൾ പരിഹാസപൂർവ്വം സൃഷ്ടിച്ച ഇരട്ടപ്പേരുകളുണ്ട്. ഫേസ്ബുക്ക് യുദ്ധങ്ങളിലൊക്കെ അത് ചിലപ്പോൾ കടന്നുവരാറുമുണ്ട്. അതിന്റെ പേരിൽ നിലവാര പരിശോധനകളും നടത്തപ്പെടാറുണ്ട്. എന്നാൽ, സർക്കാർ ഖജനാവിലെ കോടിക്കണക്കിന് രൂപ പരസ്യക്കൂലി ഇനത്തിൽ കൈപ്പറ്റുന്ന ഒരു മുഖ്യധാരാ ദിനപത്രം അതിന്റെ എഡിറ്റോറിയലിൽ ഇങ്ങനെയൊക്കെ എഴുതുമ്പോൾ അത് മലയാള മാധ്യമ ലോകത്തിന് തന്നെ അപമാനമാണെന്നും ബല്‍റാം കുറിച്ചു.
https://www.facebook.com/Malayalivartha





















