രാഹുലിനെതിരെ വ്യക്തിപരമായ അധിക്ഷേപം; ദേശാഭിമാനിയുടെ റെസിഡന്റ് എഡിറ്റർ സ്ഥാനത്ത് നിന്നും പി എം മനോജിനെ നീക്കിയേക്കും

പി എം മനോജിനെ ദേശാഭിമാനിയുടെ റെസിഡന്റ് എഡിറ്റർ സ്ഥാനത്ത് നിന്നും നീക്കാൻ സാധ്യത. അദ്ദേഹത്തെ നീക്കണമെന്ന് കേന്ദ്ര നേതാക്കൾ സംസ്ഥാന നേതാക്കൾക്ക് നിർദ്ദേശം നൽകിയതായാണ് വിവരം. രാഹുൽ ഗാന്ധിയെ പപ്പു എന്ന് വിളിച്ചതിനെതിരെയാണ് കേന്ദ്ര നേതാക്കൾ രംഗത്തെത്തിയത്. രാഹുൽ ഗാന്ധിയെ വ്യക്തിപരമായി അധിക്ഷേപിച്ചത് ശരിയായില്ലെന്ന നിലപാടിലാണ് സി പി എം കേന്ദ്രനേത്യത്വം.
അതിനിടെ പപ്പു പ്രയോഗം അനുചിതമാണ് എന്ന പ്രസ്താവനയുമായി പി.എം മനോജ് രംഗത്തെത്തി. ജാഗ്രതകുറവാണ് സംഭവിച്ചതെന്ന് മനോജ് ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്തു. ഇതിന് സംസ്ഥാന നേതാക്കളുടെ അംഗീകാരം ലഭിച്ചിട്ടില്ലെന്നാണ് വിവരം.
ഇടത് പാർട്ടികളെ വിവർശിക്കാൻ കോൺഗ്രസും കോൺഗ്രസിനെ വിമർശിക്കാൻ ഇടത് പാർട്ടികളും മടിക്കുന്നതിനിടയിലാണ് ദേശാഭിമാനി പപ്പു സ്ട്രൈക്ക് എന്ന പേരിൽ മുഖപ്രസംഗം എഴുതിയത്. സാധാരണ ഗതിയിൽ ദേശാഭിമാനിയുടെ മുഖപ്രസംഗങ്ങളിൽ സിപിഎം നേതാക്കൾ ഇടപെടാറില്ല. പി.എം. മനോജാണ് മുഖപ്രസംഗങ്ങൾ പായിച്ച് തിരുത്തി നൽകുന്നത്. തിങ്കളാഴ്ചത്തെ മുഖപ്രസംഗം ആരാണ് തയാറാക്കിയതെന്ന് വിശദീകരിക്കാൻ മനോജ് തയ്യാറായില്ലെങ്കിലും താൻ മുഖപ്രസംഗം വായിച്ചിട്ടില്ലെന്ന ധ്വനിയാണ് മനോജിന്റെ വാക്കുകളിൽ ഉണ്ടായിരുന്നത്.
പപ്പു എന്ന പ്രയോഗം ബി ജെ പിയുടെതാണ്. ബിജെപിയുടെ തട്ടകത്തിൽ ചെന്ന് അവരെ നേരിടാതെ കേരളത്തിലെത്തി ഇടത്പക്ഷത്തെ നേരിടുന്നത് എന്തിനാണെന്നാണ് പിണറായി ഉൾപ്പെടെയുള്ള നേതാക്കൾ ചോദിച്ചത്. എന്നാൽ ഇത്തരമൊരു സാഹചര്യമാണെങ്കിലും രാഹുലിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത് ശരിയല്ലെന്നാണ് ജനറൽ സെക്രട്ടറിയുടെ അഭിപ്രായം.
കോൺഗ്രസിന്റെ വോട്ടിനെക്കാൾ ന്യൂനപക്ഷത്തിന്റെ വോട്ടിലാണ് രാഹുൽ ഗാന്ധിയുടെ കണ്ണെന്ന് ദേശാഭിമാനി ആരോപിക്കുന്നു. ന്യൂനപക്ഷം ഭൂരിപക്ഷമായ മണ്ഡലമാണ് വയനാടെന്ന് മുഖപത്രം പറയുന്നു. അമേഠി നിലനിർത്തണമെന്ന് പറയുന്നയാളെ എന്തിന് ജയിപ്പിക്കുന്നു എന്നാണ് പത്രം ചോദിക്കുന്നത്. ബി ജെ പിക്ക് രാജ്യത്ത് വെള്ളവും വളവും നൽകിയത് കോൺഗ്രസാണെന്നും ദേശാഭിമാനി ആരോപിച്ചു. ഗുജറാത്തിൽ 26 യോഗങ്ങളിൽ പ്രസംഗിച്ച രാഹുൽ ഗാന്ധി 30 ക്ഷേത്രങ്ങളിലാണ് കയറിയതെന്ന് പത്രം പറയുന്നു. രാഹുൽ ഗാന്ധി ജനാധിപത്യത്തിൽ നിന്ന് ഒളിച്ചോടിയെന്നും ദേശാഭിമാനി ആരോപിച്ചു.
എന്നാൽ പിഎം മനോജിന്റെ നിലപാടിനെ സിപിഎം സംസ്ഥാനഘടകം തള്ളിയ മട്ടാണ്. ദേശാഭിമാനിയുടെ മുഖപ്രസംഗത്തിൽ ഒരു കുഴപ്പവുമില്ലെന്നാണ് പിണറായിയുടെയും കോടിയേരിയുടെയും നിലപാട്. കാരണം രാഹുലിന്റെ സ്ഥാനാർത്ഥിത്വത്തിൽ ഏറ്റവുമധികം വിഷമിക്കുന്നത് പിണറായിയും കോടിയേരിയുമാണ്. കേന്ദ്രത്തിൽ കോൺഗ്രസിനൊപ്പം ഇടതുപക്ഷം അധികാരത്തിൽ വരണമെന്ന ആഗ്രഹം പിണറായിക്കും കോടിയേരിക്കുമില്ല. സീതാറാം യച്ചൂരിയുടെ സർക്കാർ താത്പര്യങ്ങളോട് പിണറായി യോജിക്കുന്നില്ല. വയനാട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ക്യാമ്പ് ചെയ്ത് രാഹുലിനെതിരെ പ്രചരണം നടത്താനാണ് പിണറായിയുടെ തീരുമാനം. ഇക്കാര്യത്തിൽ യച്ചൂരിയുടെ തീരുമാനം എന്തു തന്നെയായാലും സാരമില്ലെന്നാണ് പിണറായിയുടെ നിലപാട്.
വരും ദിവസങ്ങളിലും രാഹുലിനെ കടന്നാക്രമിക്കാനാണ് സിപിഎം സംസ്ഥാനനേത്യത്വം ദേശാഭിമാനിക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. ഇതിനെതിരെയാണ് മനോജ് അദ്ദേഹം പ്രവർത്തിച്ചത്. റസിഡന്റ് എഡിറ്റർ ദേശാഭിമാനിയുടെ ജീവനക്കാരനാണ്. അദ്ദേഹത്തിന് പത്രത്തിന്റെ പോളിസി തീരുമാനിക്കാൻ അധികാരമില്ല. സി പി എമ്മാണ് ദേശാഭിമാനിയുടെ പോളിസി തീരുമാനിക്കുന്നത്. മുഖപ്രസംഗത്തിലെ പ്രയോഗം അനുചിതമാണെന്ന് പറഞ്ഞാൽ അത് പാർട്ടിയുടെ പോളിസിക്ക് എതിരാണ്. ഇതാണ് മനോജിനെതിരായ പാർട്ടി സ്റ്റാന്റ്.
https://www.facebook.com/Malayalivartha





















