തോമസ് ഐസക്കിന്റെ ബജറ്റ് പ്രഖ്യാപനത്തിൽ വലഞ്ഞ സിനിമ മേഖലയിൽ താത്കാലിക ആശ്വാസം; സിനിമാ ടിക്കറ്റുകള്‍ക്ക് അധികനികുതി ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ഹൈക്കോടതിയുടെ സ്റ്റേ

സംസ്ഥാന ബജറ്റിൽ സിനിമ ടിക്കറ്റുകൾക്ക് ഏർപ്പെടുത്തിയ വിനോദ നികുതി ഇളവു ചെയ്യണമെന്ന ആവശ്യം അനുഭാവപൂർവം പരിഗണിക്കാമെന്നു അറിയിച്ച സർക്കാർ വാഗ്ദാനങ്ങൾ കാറ്റിൽ പറത്തി ഏപ്രിൽ ഒന്നു മുതൽ നിയമം പ്രാബല്യത്തിലാക്കാനൊരുങ്ങിയ അധികൃതർക്ക് തിരിച്ചടി. സിനിമാ ടിക്കറ്റുകള്‍ക്ക് അധികനികുതി ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കം ഹൈക്കോടതി സ്റ്റേ ചെയ്തു. ജിഎസ്ടിക്കു പുറമേ പത്തു ശതമാനം വിനോദനികുതി ഏര്‍പ്പെടുത്താനുള്ള നീക്കത്തിനാണ് ഹൈക്കോടതി തടയിട്ടത്.
സർക്കാർ നടപടിയെ ചോദ്യം ചെയ്ത് കേരള ഫിലിം ചേംബര്‍ നല്‍കിയ ഹര്‍ജിയെ തുടർന്നായിരുന്നു ഹൈക്കോടതി ഇടപെടൽ. ഹര്‍ജിയില്‍ അന്തിമ തീരുമാനമെടുക്കും വരെ നികുതിയുടെ കാര്യത്തില്‍ നിലവിലെ സ്ഥിതി തുടരാനാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.
സിനിമ ടിക്കറ്റിനു വിനോദ നികുതി ഒഴിവാക്കി കൊണ്ടുവന്ന ജിഎസ്ടിയ്ക്കു മേൽ വീണ്ടും 10% വിനോദ നികുതി കൂടി ചുമത്തുന്നതായിരുന്നു മന്ത്രി തോമസ് ഐസക്കിന്റെ ബജറ്റ് പ്രഖ്യാപനം. 100 രൂപ വരെയുള്ള ടിക്കറ്റുകൾക്ക് 12%, 100 രൂപയ്ക്ക് മുകളിൽ 18% എന്നിങ്ങനെയാണ് നിലവിലുള്ള നികുതി. 10% അധിക വിനോദ നികുതിയും 1% പ്രളയ സെസും വരുന്നതോടെ ടിക്കറ്റുകൾക്കു 11% വില വർധിക്കും.
അതേസമയം സർക്കാർ നിർദേശം പുറത്തു വന്നതോടെ ചലചിത്രമേഖലയുമായി ബന്ധപ്പെട്ടവർ ഇതിനെതിരെ രംഗത്തു വന്നിരുന്നു. മമ്മൂട്ടിയും മോഹൻലാലും ഉൾപ്പടെയുള്ള സിനിമ സംഘടനാ പ്രതിനിധികൾ മുഖ്യമന്ത്രിയെ സന്ദർശിച്ചു വിനോദ നികുതി ഒഴിവാക്കാൻ നിർദ്ദേശം നൽകി ചർച്ചകൾ നടത്തിയിരുന്നു.
നിലവിൽ സിനിമ വ്യവസായം വലിയ പ്രതിസന്ധി നേരിടുമ്പോൾ അധിക നികുതി കൂടി വന്നാൽ തിയറ്ററിലെത്തുന്ന പ്രേക്ഷകരുടെ എണ്ണം വീണ്ടും കുറയുമെന്നും വ്യവസായം തകരുമെന്നും പ്രതിനിധികൾ മുഖ്യമന്ത്രിയെ ധരിപ്പിച്ചിരുന്നു. സിനിമ ടിക്കറ്റിനു മാത്രമാണ് ഇരട്ട നികുതിയെന്നും അവർ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ആവശ്യം അനുഭാവ പൂർവം പരിഗണിക്കാം എന്നറിയിച്ചിരുന്നെങ്കിലും പ്രായോഗിക തലത്തിൽ എത്താതിരുന്നതോടെയാണ് കേരള ഫിലിം ചേംബര്‍ ഹർജിയുമായി ഹൈക്കോടതിയിലെത്തിയത്.
അഭിനേതാക്കളുടെ സംഘടനയായ അമ്മയെ പ്രതിനിധീകരിച്ച് മമ്മൂട്ടി, മോഹൻലാൽ എന്നിവർക്കൊപ്പം ഫിലിം ചേംബർ സെക്രട്ടറി സാഗ അപ്പച്ചൻ, വൈസ് പ്രസിഡന്റ് അനിൽ തോമസ്, ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ പ്രതിനിധീകരിച്ച് സെക്രട്ടറി എം.രഞ്ജിത്, വൈസ് പ്രസിഡന്റ് ആന്റോ ജോസഫ്, ബി.രാകേഷ്, ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ, തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് പ്രസിഡന്റ് ആന്റണി പെരുമ്പാവൂർ, സെക്രട്ടറി എം.സി.ബോബി, ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ ജോ.സെക്രട്ടറി എവർഷൈൻ മണി, ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ ജോ.സെക്രട്ടറി സോഹൻ സീനുലാൽ എന്നിവരാണു ചർച്ചയിൽ പങ്കെടുത്തത്.
https://www.facebook.com/Malayalivartha





















