മഹാത്മാ അയ്യങ്കാളിയുടെ പ്രതിമ തകര്‍ത്ത സി പി എം പ്രവര്‍ത്തകരുടെ നടപടി അത്യന്തം പ്രതിഷേധാര്‍ഹം; രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പി. എസ്. ശ്രീധരന്‍ പിള്ള

മഹാത്മാ അയ്യങ്കാളിയുടെ പ്രതിമ തകര്‍ത്ത സി പി എം പ്രവര്‍ത്തകരുടെ നടപടി അത്യന്തം പ്രതിഷേധാര്‍ഹമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പി. എസ്. ശ്രീധരന്‍ പിള്ള. തൃപ്പുണിത്തുറയ്ക്ക് സമീപം പൂത്തോട്ടയില്‍ എര്‍ണാകുളം പാര്‍ലമെന്റ് മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പി. രാജീവിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടാണ് അയ്യങ്കാളി പ്രതിമ സി പി എം പ്രവര്‍ത്തകര്‍ തകര്‍ത്തത്.കേരളത്തിലെ ഒരു വലിയ ജന വിഭാഗത്തെ വ്രണപ്പെടുത്തുന്നതും അവര്‍ക്കെതിരെ പരസ്യമായി വെല്ലുവിളി ഉയര്‍ത്തു ന്നതുമായ നടപടിയാണിത്, ശ്രീധരന്‍ പിള്ള പ്രസ്താവനില്‍ പറഞ്ഞു.
ശക്തമായ ജനരോഷത്തെ തുടര്‍ന്നാണ് സംഭവത്തില്‍ അറസ്റ്റുകള്‍ നടത്താന്‍ പോലീസ് തയ്യാറായത്. അറസ്റ്റ് ഒഴിവാക്കാന്‍ ഉന്നത തലങ്ങളില്‍ നിന്ന് സമ്മര്‍ദ്ദം ഉണ്ടായിരുന്നു. മൂന്ന് സി പി എം പ്രവര്‍ത്തകരെ മാത്രമാണ് സംഭവവുമായി ബന്ധപ്പെട്ട് ഇന്ന് അറസ്റ്റ് ചെയ്തിട്ടുള്ളത്.
അയ്യങ്കാളി പ്രതിമ തകര്‍ത്ത സംഭവവുമായി ബന്ധപ്പെട്ട മുഴുവന്‍ സി പി എം പ്രവര്‍ത്തകരെയും അതിന് പിന്നിലുള്ള ഗൂഡാലോചനയ്ക്ക് നേതൃത്വം നല്‍കിയവരെയും ഉടനടി അറസ്റ്റ് ചെയ്യണമെന്ന് ശ്രീധരന്‍ പിള്ള ആവശ്യപ്പെട്ടു. മഹാത്മാ അയ്യങ്കാളിയുടെ അര്‍ദ്ധകായ പ്രതിമ പൂര്‍ണ്ണമായി തകര്‍ക്കപ്പെടുകയായിരുന്നു. ഇത് ആസൂത്രിതമായ ശ്രമത്തിന്റെ ഫലമാണ്.
നവോത്ഥാനത്തിന്റെ മറവില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുന്ന സി പി എം പ്രവര്‍ത്തകരാണ് നവോത്ഥാന നായകന്റെ പ്രതിമ തകര്‍ത്തതെന്നത് ഇവരുടെ നവോത്ഥാന നാടകം പൊളിച്ചു കാണിക്കുന്നു. പൂത്തോട്ട സംഭവത്തില്‍ മുഴുവന്‍ കേരള ജനതയും ശക്തിയായി പ്രതിഷേധിക്കണമെന്ന് ശ്രീധരന്‍ പിള്ള അഭ്യര്‍ത്ഥിച്ചു. വനിതാ മതിലും ശബരിമല യുവതീപ്രവേശന വിഷയത്തിലും കെ.പി.എം.എസ് സര്‍ക്കാരിനും സി.പി.എമ്മിനും ഒപ്പമാണ്. എന്നിട്ട് ആ സമുദായനേതാവിന്റെ പ്രതിമ തകര്‍ത്ത സംഭവത്തില്‍ വ്യാപകപ്രതിഷേധമാണ് ഉയര്‍ന്നിട്ടുള്ളത്. ഇത് മുതലെടുക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസും ബി.ജെ.പിയും.
നീലകണ്ഠന്‍ മാസ്റ്റര്‍ നേതൃത്വം നല്‍കുന്ന കെ.പി.എം.എസിന്റെ ഒരു വിഭാഗം ബി.ജെ.പിക്കൊപ്പമാണ്. അതുപോലെ കെ.പി.എം.എസിന്റെ മറ്റൊരു നേതാവായ ടി.വി ബാബു ബി.ഡി.ജെ.എസിന്റെ ആലത്തൂര്‍ മണ്ഡലം സ്ഥാനാര്‍ത്ഥിയാണ്. അവരൊക്കെ ഈ വിഷയം സി.പി.എമ്മിനും ഇടത് മുന്നണിക്കും എതിരെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കാനുള്ള നീക്കത്തിലാണ്. സംഭവത്തെ കുറിച്ച് കെ.പി.എം.എസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ പ്രതികരിച്ചിട്ടില്ല.
https://www.facebook.com/Malayalivartha





















