പകല്‍ മുഴുവൻ ബൈക്കില്‍ കറങ്ങിനടന്ന് ആള്‍ താമസമില്ലാത്ത വീടുകള്‍ നോക്കിവയ്ക്കും... കിട്ടിയ അവസരം നോക്കി രാത്രിയില്‍ വീടിന്റെ വാതില്‍ തകര്‍ത്തു കയറി സ്വര്‍ണവും പണവും മോഷണം; വിലപ്പിടിപ്പുള്ള വസ്‌തുക്കള്‍ കിട്ടിയില്ലെങ്കിൽ പിന്നെ കളി മാറും; പൈപ്പുകൾ ഉൾപ്പെടെ പൊക്കും... പിന്നെയുള്ളതൊക്കെ അടിച്ച് തകർത്ത് കലിപ്പ് തീർക്കും... തിരുവല്ലയിലെ സ്ഥിരം മോഷ്ടാവ് ശരത് പിടിയിലായപ്പോൾ പുറത്ത് വരുന്നത്...

തിരുവല്ലയിലും കോട്ടയം ജില്ലയിലെ വാകത്താനം എന്നിവിടങ്ങളില്‍ വാടകയ്‌ക്ക് താമസിച്ച ശേഷം രാത്രിയില്‍ അവിടെ മോഷണം നടത്തുകയായിരുന്നു. പകല്‍ ബൈക്കില്‍ കറങ്ങിനടന്ന് ആള്‍ താമസമില്ലാത്ത വീടുകള്‍ കണ്ടെത്തി രാത്രിയില്‍ വീടിന്റെ വാതില്‍ തകര്‍ത്തു കയറി സ്വര്‍ണവും പണവും മറ്റു വിലപിടിപ്പുള്ള വസ്‌തുക്കളും മോഷണം ചെയ്യുകയാണ് ഇയാളുടെ രീതി. മോഷണ കേസില്‍ ജാമ്യത്തില്‍ ഇറങ്ങി ജില്ലയിലെ വിവിധ സ്‌ഥലങ്ങളിലും അടുത്ത ജില്ലകളും കേന്ദ്രീകരിച്ച് നിരവധി ആളില്ലാത്ത വീടുകളില്‍ മോഷണം നടത്തിവന്നിരുന്ന തിരുവല്ല തുകലശേരി പൂമംഗലത്തു വീട്ടില്‍ ശശിയുടെ മകന്‍ ശരത് (32) ആണ് പോലീസ് കസ്‌റ്റഡിയിലായത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു. നൂറിലധികം കേസുകളില്‍ ഇയാള്‍ പ്രതിയായിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷമാണ് മോഷണം നടത്തുന്നത്.
മോഷണം നടത്തിയ വീടുകളില്‍ നിന്നും വിലപ്പിടിപ്പുള്ള വസ്‌തുക്കള്‍ ലഭിച്ചില്ലായെങ്കില്‍ വീടിനുള്ളിലെ പൈപ്പ് ഫിറ്റിങ്ങ്‌സുകളും വീട്ടുപകരണങ്ങളും മോഷ്‌ടിച്ചു ആക്രിക്കടകളില്‍ വില്‍ക്കുകയും ചെയ്യുമായിരുന്നു. വീടിനുള്ളില്‍ നാശനഷ്‌ടങ്ങള്‍ വരുത്തുന്നതും ഇയാളുടെ പതിവായിരുന്നു. ഒരു വീട്ടില്‍ മോഷണം നടത്തിയ ശേഷം വീട്ടുപകരണങ്ങള്‍ പല ദിവസങ്ങളിലായി കടത്തി കൊണ്ട് പോകുകയും ചെയ്യുമായിരുന്നു. ആള്‍ താമസമില്ലാത്ത വീടുകള്‍ ആയതിനാല്‍ മോഷണം നടത്തി മാസങ്ങള്‍ക്കു ശേഷമായിരിക്കും പുറത്തറിയുക.
പത്തനംതിട്ട ജില്ലയിലും സമീപ ജില്ലയിലും മുപ്പതോളം വീടുകളില്‍ മോഷണം നടത്തിയതായി ഇയാള്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. മോഷണ മുതലുകള്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha





















