30 ദിവസങ്ങളിൽ അനുഭവിച്ച ദു:ഖങ്ങളെക്കാൾ കൂടുതൽ കഴിഞ്ഞ നാല് ദിവസംകൊണ്ട് താൻ അനുഭവിച്ചെന്ന് പ്രീതി ; ചില ആളുകൾക്ക് ട്രോളുന്നതും തമ്മിലടിപ്പിക്കുന്നതും രസമാണെന്ന് സുശാന്ത് നിലമ്പൂർ- ഇരുവരും തമ്മിലെ പ്രശ്നങ്ങൾ പരിഹരിച്ച് ഫിറോസ് കുന്നുംപറമ്പിൽ

തെറ്റിദ്ധാരണയുടെ പുറത്തുള്ള പ്രീതിയുടെയും സുശാന്ത് നിലമ്പൂരിന്റെയും പ്രശ്നങ്ങൾ പരിഹരിച്ച് സാമൂഹ്യപ്രവർത്തകൻ ഫിറോസ് കുന്നുംപറമ്പിൽ. ഫിറോസ് കുന്നുംപറമ്പിലിൻറെ ഫെയ്സ്ബുക്ക് പേജിൽ ലൈവിലെത്തിയാണ് ഇവർ സംസാരിച്ചത്. പ്രീതിയുടെ നാട്ടുകാരും സുഹൃത്തുക്കളും പ്രീതിയെ ചികിത്സിക്കുന്ന ഡോക്ടറും ലൈവിൽ ഒപ്പമുണ്ടായിരുന്നു.
തെറ്റിദ്ധാരണയുടെ പുറത്താണ് ഈ പ്രശ്നങ്ങള്‍ സംഭവിച്ചതെന്ന് ഇവർ പറയുന്നു. സുശാന്ത് പണം ആവശ്യപ്പെട്ടു, അത് സ്വന്തം ആവശ്യത്തിനല്ല, ചാരിറ്റിക്കു വേണ്ടിയാണെന്നും വിഡിയോയിൽ പറയുന്നു. 30 ദിവസങ്ങളിൽ അനുഭവിച്ച ദു:ഖങ്ങളെക്കാൾ കൂടുതൽ ഈ നാലു ദിവസങ്ങളിൽ അനുഭവിച്ചെന്ന് പ്രീതി പറഞ്ഞു. ചില ആളുകൾക്ക് ട്രോളുന്നതും തമ്മിലടിപ്പിക്കുന്നതും രസമാണെന്ന് സുശാന്തും പ്രതികരിച്ചു.
പ്രീതി നാലു ലക്ഷം എടുത്ത സമയത്താണ് സുശാന്ത് സഹായം ചോദിച്ച മറ്റൊരു രോഗിയുമായി എത്തിയത്. ബന്ധപ്പെട്ട ആളുകൾ വന്നതിനു ശേഷം സുശാന്തിന് തന്നാൽ പോരേ എന്നാണ് പ്രീതി ചോദിച്ചത്. താൻ വാക്കു കൊടുത്ത രോഗിക്ക് പണം കിട്ടാതെ തിരിച്ചു പോകേണ്ടി വരുമ്പോൾ ഉണ്ടായ വിഷമത്തിന് പുറത്താണ് സുശാന്ത് പണം കിട്ടിയപ്പോള്‍ കണ്ണു മഞ്ഞളിച്ചു എന്നു പറഞ്ഞ് വിഡിയോ ചെയ്തത്. അതില്‍ സുശാന്ത് ഖേദിക്കുന്നുണ്ടെന്നും ഫിറോസ് കുന്നുംപറമ്പില്‍ വിഡിയോയില്‍ പറഞ്ഞു.
നാട്ടുകാർ സ്നേഹിക്കുകയും ചേര്‍ത്തുപിടിക്കുകയും ചെയ്യുന്ന വ്യക്തിയാണ് പ്രീതി. പ്രീതി നാല് ലക്ഷം കൊടുക്കാന്‍ തയ്യാറാണ്. അത് എന്തിനു വേണ്ടിയാണെന്ന് ചോദിച്ചു മനസിലാക്കുക മാത്രമേ ചെയ്തുള്ളൂ എന്നും ഫിറോസ് കുന്നുംപറമ്പിൽ പറഞ്ഞു. തെറ്റിദ്ധാരണ പരത്തുന്ന പോസ്റ്റുകളും കമൻറുകളും നീക്കം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
തൻറെ ഭാഗത്തു നിന്നും എന്തെങ്കിലും മാനസികമായ വിഷമം ഉണ്ടായിട്ടുണ്ടെങ്കിൽ അതിന് മാപ്പു ചോദിക്കുന്നുവെന്നും സുശാന്ത് പറഞ്ഞു. രണ്ട് രോഗികളെ സഹായിക്കാമെന്ന് സുശാന്ത് വാക്കു കൊടുത്തിരുന്നുവെന്നും അതുകൊണ്ടാണ് പണം ആവശ്യപ്പെട്ടതെന്നും ഫിറോസ് പറഞ്ഞപ്പോൾ ആ തുക 10 ദിവസത്തിനുള്ളിൽ നൽകാമെന്ന് പ്രീതി ഉറപ്പും നല്‍കി. പ്രീതിയുടെ ചികിത്സക്ക് അധികതുക ചിലവാകുകയാണെങ്കിൽ അത് താൻ വഹിക്കുമെന്നും ഫിറോസ് കുന്നുംപറമ്പിൽ പറഞ്ഞു. പ്രതികരണങ്ങളിലോ ഇടപെടലുകളിലോ തെറ്റുകൾ പറ്റാം, അത് തിരുത്തുക എന്നതാണ് പ്രധാനമെന്ന് പ്രീതിയെ ചികിത്സിക്കുന്ന ഡോക്ടർ പറഞ്ഞു.
https://www.facebook.com/Malayalivartha





















