പൊന്നാനിയില്‍ ഹാട്രിക്ക് അടിക്കാനാണ് ഇ.ടി മുഹമ്മദ് ബഷീര്‍ ഇറങ്ങിയിരിക്കുന്നത്. സി.പി.എം ഭൂമി ഇടപാടിലൂടെ വിവാദനായകനായ എം.എല്‍.എ പി.വി അന്‍വറിനെയും കളത്തിലിറക്കി. ഇടത്പക്ഷം പലതരത്തിലുള്ള പരീക്ഷണങ്ങള്‍ നടത്തുകയും അതെല്ലാം അമ്പേ പാളിയിരുന്നു

പൊന്നാനിയില്‍ ഹാട്രിക്ക് അടിക്കാനാണ് ഇ.ടി മുഹമ്മദ് ബഷീര്‍ ഇറങ്ങിയിരിക്കുന്നത്. സി.പി.എം ഭൂമി ഇടപാടിലൂടെ വിവാദനായകനായ എം.എല്‍.എ പി.വി അന്‍വറിനെയും കളത്തിലിറക്കി. ഇടത്പക്ഷം പലതരത്തിലുള്ള പരീക്ഷണങ്ങള്‍ നടത്തുകയും അതെല്ലാം അമ്പേ പാളുകയും ചെയ്ത മണ്ഡലമാണ് പൊന്നാനി. വി.ടി രമയാണ് ബി.ജെപി സ്ഥാനാര്‍ത്ഥി. രണ്ട് തവണ പൊന്നാനി എം.പിയായും അതിനു മുമ്പ് തിരൂരിലെ എം.എല്‍.എയായും രണ്ട് തവണ വിദ്യാഭ്യാസമന്ത്രിയായും തിളങ്ങിയ ബഷീറിനു വോട്ടര്‍മാരെ പേരെടുത്ത് വിളിക്കാന്‍ മാത്രം പരിചയമുണ്ട്. എണ്ണിപ്പറയാന്‍ ഏറെ വികസനങ്ങള്‍ ബഷീര്‍ ഇവിടെ കൊണ്ടു വന്നിട്ടുണ്ട്. വോട്ടര്‍മാരില്‍ നല്ല സ്വാധീനം ചെലുത്തുന്നതാണ് ഓരോ നേട്ടവും.
സി.പി.ഐ മത്സരിച്ചിരുന്ന പൊന്നാനി സീറ്റ് 2009ലാണ് സി.പിഎം ഏറ്റെടുത്തത്. എന്നാല്‍ പരാജയഭീതിയില്‍ ഇതുവരെ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കാന്‍ സി.പി.എം തയ്യാറായിട്ടില്ല. സ്വതന്ത്രനെ തേടി ഓരോ തെരഞ്ഞെടുപ്പ് കാലത്തും സി.പി.എം നെട്ടോട്ടമോടുകയാണ് പതിവ്. പി.വി അന്‍വര്‍ നിലമ്പൂര്‍ എം,എല്‍എയാണ്, കഴിഞ്ഞ തവണ വയനാട് ലോക്‌സഭാ സീറ്റില്‍ മത്സരിച്ച് പരാജയപ്പെട്ടു. 2011ല്‍ ഏറനാട് നിയമ സഭാ മണ്ഡലത്തില്‍ നിന്നും മത്സരിച്ച് പരാജയപ്പെട്ടു. നിരവധി ക്രിമിനല്‍ കസുകളില്‍ അന്വേഷണം നേരിടുന്നു. സി.പി.എം സഹയാത്രികനായ പ്രവാസി എഞ്ചിനീയറില്‍ നിന്നും ബിസിനസില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞ് 50 ലക്ഷം തട്ടിയ കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. ഈ കേസില്‍ വഞ്ചനാ കുറ്റത്തിന് എ.ഡി.ജി.പിയുടെ മേല്‍നോട്ടത്തില്‍ മലപ്പുറം ക്രൈംബ്രാഞ്ചിനോട് അന്വേഷണം നടത്താന്‍ കഴിഞ്ഞ വര്‍ഷം അവസാനത്തില്‍ ഡി.ജി.പി ഉത്തരവിറക്കിയിട്ടുണ്ട്. ഇതെല്ലാം തങ്ങള്‍ക്ക് അനുകൂലമാകുമെന്നാണ് യു.ഡി.എഫ് കരുതുന്നത്.
തിരൂരങ്ങാടി, താനൂര്‍, തിരൂര്‍, പൊന്നാനി, തവനൂര്‍, കോട്ടയ്ക്കല്‍, ത്രിത്താല നിയമസഭാ മണ്ഡലങ്ങളാണ് പൊന്നാനി ലോക്‌സഭാ മണ്ഡലത്തിന് കീഴിലുള്ളത്. കോണ്‍ഗ്രസുകാരനും കേരള ഗാന്ധിയുമായ കെ. കേളപ്പനാണ് പൊന്നാനിയിലെ ആദ്യ എം.പി. 1952ല്‍ കിസാന്‍ മസ്ദൂര്‍ പ്രജാ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായാണ് അദ്ദേഹം മത്സരിച്ചത്. 1962ല്‍ സി.പി.എമ്മിലെ ഇ.കെ ഇമ്പച്ചി ബാവ മണ്ഡലം തിരിച്ചുപിടിച്ചു. 67ല്‍ സി.പി.എമ്മിലെ ചക്രപാണിയും 1971ല്‍ സി.പി.എമ്മിലെ ചക്രപാണിയും വിജയിച്ചു. 77 മുതലുള്ള നാല് പതിറ്റാണ്ട് മുസ്്‌ലിംലീഗിന്റെ കോട്ടയാണ് പൊന്നാനി. തിരൂരങ്ങാടി, തിരൂര്‍, കോട്ടയ്ക്കല്‍, തൃത്താല മണ്ഡലങ്ങള്‍ യു.ഡി.എഫ് എം.എല്‍.എമാരാണുള്ളത്. താനൂര്‍, പൊന്നാനി, തവനൂര്‍ മണ്ഡലങ്ങളില്‍ എല്‍.ഡി.എഫ് എം.എല്‍.എമാരും. പക്ഷെ, ലോക്‌സഭ തെരഞ്ഞെടുപ്പ് വരുമ്പോള്‍ ഇടത്പക്ഷത്തിന് മേല്‍ക്കൈനേടാനാകുന്നില്ല. ഏഴ് നിയമസഭാ സീറ്റുകളില്‍ ഒരെണ്ണത്തിന്റെ ഭൂരിപക്ഷം മാത്രമാണ് യു.ഡി.എഫിനുള്ളത്.
വികസന പദ്ധതികളെയും കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹനയങ്ങളെയും മുന്‍നിര്‍ത്തിയാണ് ഇ.ടി പ്രചാരണം നടത്തുന്നത്. 605 പ്രവര്‍ത്തികളിലായി 33 കോടി രൂപയുടെ പ്രൊപ്പൊസല്‍ സമര്‍പ്പിക്കുകയും 27 കോടി രൂപയുടെ ഭരണാനുമതി ലഭിക്കുകയും ചെയ്‌തെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 94% ചിലവഴിച്ചു. പൊന്നാനി മണ്ഡലത്തില്‍ 5000 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര പദ്ധതികള്‍ കൊണ്ടു വന്നു. തീരദേശ ഹൈവേക്ക് 2000 കോടി രൂപ. ഒന്നാം ഘട്ടത്തിന് 117 കോടി. പൊന്നാനി പോര്‍ട്ടിന് 2000 കോടി രൂപയുടെ പദ്ധതികളും നിറമുള്ളവയാണ്. ജില്ലയുടെ ഗേറ്റ്‌വേ എന്ന് വിശേഷിപ്പിക്കുന്ന തിരൂര്‍ സ്റ്റേഷന് 8 കോടി രൂപ, പരപ്പനങ്ങാടി 3 കോടി രൂപ, കുറ്റിപ്പൂറം മൂന്ന് കോടി രൂപ, താനൂര്‍ 1 കോടി രൂപ, തിരുന്നാവായ 1.5 കോടി രൂപ, പള്ളിപ്പുറം 1.5 കോടി രൂപ, പേരശ്ശന്നൂര്‍ 50 ലക്ഷം രൂപ എന്നീ ക്രമത്തില്‍ അനുവദിച്ചെന്നും അദ്ദേഹം പറയുന്നു.
ചില പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ പി.വി അന്‍വറുമായി രഹസ്യധാരണ ഉണ്ടാക്കിയെന്ന് ആക്ഷേപമുണ്ട്. അന്‍വറുമായി രഹസ്യ ചര്‍ച്ചയ്ക്ക് പോയ കോണ്‍ഗ്രസ് നേതാവിനെ ലീഗുകാര്‍ തടഞ്ഞിരുന്നു. അത് പോലെ എസ്.ഡി.പി.ഐ ഓഫീസില്‍ ഇടി വോട്ട് ചോദിച്ച് പോയതും വിവാദമായിരിക്കുകയാണ്. അതൊക്കെ തെരഞ്ഞെടുപ്പിനെ ബാധിക്കുമോ എന്ന് കാത്തിരുന്ന് കാണാം.
https://www.facebook.com/Malayalivartha




















