വയനാട്ടിലെ കരിമ്പൂച്ചകൾ ഭൂരിപക്ഷം കുറയ്ക്കുമോയെന്ന് ഭയന്ന് കോൺഗ്രസ്; സുരക്ഷ കനപ്പിച്ച് സി പി എം പണികൊടുക്കുമോ?

ബുധനാഴ്ച വയനാട്ടിലെക്കുന്ന രാഹുൽ ഗാന്ധിക്ക് സുരക്ഷ ഒരുക്കാൻ എസ് പി ജി സംഘം രണ്ട് ദിവസങ്ങൾക്ക് മുമ്പ് തന്നെ വയനാട്ടിലെത്തിയിരുന്നു. പോലീസ് അവർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയെങ്കിലും സർക്കാർ നിലപാട് വ്യക്തമായിരുന്നില്ല. എന്നാൽ ചൊവ്വാഴ്ച വയനാട് ജില്ലാ കളക്ടറുമായി ബന്ധപ്പെട്ട് ആഭ്യന്തര വ്യത്തങ്ങൾ എല്ലാ സജ്ജീകരണങ്ങളും ഒരുക്കാൻ നിർദ്ദേശം നൽകി.
വയനാട്ടിൽ മാവോയിസ്റ്റ് സാന്നിധ്യം ഉറപ്പായ സാഹചര്യത്തിലാണ് രാഹുലിന്റെ വരവ് അതീവസുരക്ഷയിലേക്ക് നീങ്ങിയിരിക്കുന്നത്. വയനാട്ടിൽ ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്. ബുധനാഴ്ച രാഹുൽ വയനാട്ടിലെത്തുമ്പോൾ ജീവിതം നിശ്ചലമാകുന്ന സാഹചര്യം സി പി എം സ്വഷ്ടിക്കുമോ എന്ന ഭയം കോൺഗ്രസ് നേതാക്കൾക്കുണ്ട്. അങ്ങനെ വന്നാൽ വോട്ടർമാർ മാറി ചിന്തിക്കുമോ എന്നാണ് കോൺഗ്രസിന്റെ സംശയം. രാഹുൽ ജയിക്കുമെന്ന കാര്യത്തിൽ രാഷ്ട്രീയ ഭേദമന്യേ ആർക്കും സംശയങ്ങളില്ല.രാഹുലിന്റെ വിജയമല്ല കോൺഗ്രസിന് മുന്നിലെ വെല്ലുവിളി. അത് രാഹുലിന്റെ റെക്കോർഡ് ഭൂരിപക്ഷമാണ്. വയനാട് കോൺഗ്രസിന്റെ ഉറച്ച മണ്ഡലമാണെന്ന് പറയുമ്പോഴും ഇവിടെ എം ഐ ഷാനവാസ് കഴിഞ്ഞ തവണ ജയിച്ചത് വെറും ഇരുപതിനായിരം വോട്ടുകൾക്കാണ്. രാഹുലിന്റെ ഭൂരിപക്ഷം കുറഞ്ഞാൽ അതിനുള്ള മറുപടി സി പി എം നേതാക്കൾക്ക് നൽകേണ്ടി വരും. ഉമ്മൻചാണ്ടിയും ചെന്നിത്തലയും മുല്ലപള്ളിയുമടക്കമുള്ള നേതാക്കൾ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കണം.
വയനാട് പാർലെമെന്റ് മണ്ഡലത്തിലെ മുന്നു നിയമസഭാ സീറ്റുകൾ ലീഗിന്റെ ശാക്തിക മേഖലയിലാണ് സ്ഥിതി ചെയ്യുന്നത്. അതു കൊണ്ടു തന്നെ രാഹുലിന്റെ ഭൂരിപക്ഷം ലീഗിന്റെ കുടി ഉത്തരവാദിത്വമാണ്. കേന്ദ്രത്തിൽ യു ഡി എഫ് അധികാരത്തിലെത്തിയാൽ പി.കെ. കുഞ്ഞാലിക്കുട്ടിക്ക് സുശക്തമായ ഒരു സ്ഥാനം ഉറപ്പിക്കണമെങ്കിൽ ലീഗിന്റെ മേഖലയിൽ രാഹുൽ റെക്കോർഡ് ഭൂരിപക്ഷം നേടണം. സ്വന്തം മണ്ഡലമായ മലപ്പുറത്തെക്കാൾ കുഞ്ഞാലികുട്ടി ശ്രദ്ധിക്കുന്നത് വയനാടൻ ചലനങ്ങളാണ്. വയനാട്ടിൽ നെഗറ്റീവായ ഒരു ചലനവും സംഭവിക്കാതിരിക്കാൻ കുഞ്ഞാലിക്കുട്ടി നേരിട്ടാണ് ശ്രദ്ധിക്കുന്നത്. രാഹുലിന്റെ വരവോടെ പൊന്നാനിയിൽ സംശയിച്ച് നിന്ന ഇ ടി മുഹമ്മദ് ബഷീറിനും സാധ്യത തെളിഞ്ഞു.
ഇനി രാഹുലിന്റെ സുരക്ഷ ജനങ്ങളെ പെറുപ്പിക്കാതെ കൈകാര്യം ചെയ്യണമെന്ന വെല്ലുവിളിയാണ് കോൺഗ്രസിന് മുന്നിലുള്ളത്. എതിർ സ്ഥാനാർത്ഥികളുടെ കെട്ടിവച്ച പണം ഇല്ലാതാക്കുക എന്നതാണ് കോൺഗ്രസിന്റെ മനസിലിരുപ്പ്. അതിനു വേണ്ടി കേരളത്തിലെ കോൺഗ്രസ് നേതാക്കളെല്ലാം വയനാട്ടിൽ ക്യാമ്പ് ചെയ്യുകയാണ്. വയനാട്ടിലെ ചലനങ്ങൾ സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലെത്തിക്കാനും ശ്രമം നടക്കുന്നു.
മാവോയിസ്റ്റ് സാന്നിധ്യമാണ് സുരക്ഷാ ഉദ്യോഗസ്ഥരെ ഏറെ ബുദ്ധിമുട്ടിക്കുന്നത്. വയനാട്ടിലെ ഭൂമി ശാസ്ത്രമാണ് ഏറ്റവും വലിയ തലവേദന. കാടും നാടും ഇഴപിരിഞ്ഞ സാഹചര്യത്തിൽ അജ്ഞാതമായ മാർഗ്ഗങ്ങളാൽ ആക്രമണം ഉണ്ടാകുമോ എന്ന സംശയവും കേന്ദ്ര സേനകൾക്കുണ്ട്. മാവോയിസ്റ്റ് സാന്നിധ്യത്തെ കുറിച്ച് വിവരമുള്ള എല്ലാവരെയും എസ് പി ജി സംഘം കല്പറ്റയിലേക്ക് വിളിച്ചു വരുത്തിയിട്ടുണ്ട്. കേന്ദ്ര സർക്കാരും രാഹുലിന്റെ സന്ദർശന വിശദാംശങ്ങൾ മിനിറ്റുകൾ തോറും ശേഖരിക്കുന്നുണ്ട്. സംസ്ഥാന സർക്കാരും വിശദാംശങ്ങൾ നേടുന്നുണ്ട്.
കോൺഗ്രസ് പ്രവർത്തകരുടെ വാക്കുകളൊന്നും സുരക്ഷാ ഉദ്യോഗസ്ഥർ കേൾക്കുന്നില്ല. വി വി ഐ പി സന്ദർശനത്തിന്റെ ഗൗരവം കണക്കിലെടുത്താണ് സുരക്ഷാ ഉദ്യോഗസ്ഥർ മുന്നോട്ടു പോകുന്നത്. തെരഞ്ഞടുപ്പായതിനാൽ റോഡ് ബ്ലോക്കാക്കരുതെന്ന് നേതാക്കൾ ആവശ്യപ്പെടുന്നുണ്ടെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥർ അതൊന്നും കേട്ട ഭാവമേയില്ല. കേരളത്തിൽ ആദ്യമായാണ് രാഹുൽ ഗാന്ധിയെ പോലൊരു വി ഐ പി മത്സരിക്കാനെത്തുന്നത്. അതുകൊണ്ട് തന്നെ വയനാട്ടിലെ ജനങ്ങൾക്ക് അസൗകര്യങ്ങൾ ആദ്യാനുഭവമായിരിക്കും.
https://www.facebook.com/Malayalivartha




















