തൊടുപുഴയില്‍ അമ്മയുടെ സുഹൃത്ത് ക്രൂരമായി മര്‍ദ്ദിച്ച ഏഴ് വയസ്സുകാരന്‍റെ ആരോഗ്യത്തിൽ ആശങ്കയോടെ ഡോക്ടര്‍മാര്‍.. സ്വയം ശ്വാസമെടുക്കാനാകുന്നില്ല... ട്യൂബ് വഴി ദ്രവരൂപത്തിലുള്ള ഭക്ഷണം നൽകാനുള്ള ശ്രമം തുടരുന്നു...

അരുണിന്റെ ക്രിമിനല്‍ പശ്ചാത്തലം കൂടി അടിസ്ഥാനമാക്കിയാണ് കേസ് അന്വേഷണം. മയക്കുമരുന്നുപയോഗിച്ചിരുന്ന പ്രതിയുടെ ചെയ്തികള്‍ പുറത്തുവന്നതോടെ സമാനതകളില്ലാത്ത ക്രൂരതയാണ് നടന്നതെന്ന് വ്യക്തം. അതേസമയം ഏഴ് വയസ്സുകാരന്‍റെ ആരോഗ്യനില ഗുരുതരാവസ്ഥയില്‍ തുടരുന്നു. അല്‍പ്പനേരത്തെക്ക് ഇന്ന് വെന്‍റിലേറ്റര്‍ മാറ്റി നോക്കിയെങ്കിലും കുട്ടിക്ക് ശ്വാസം എടുക്കാന്‍ സാധിക്കില്ലെന്ന് കണ്ടതോടെ പുനസ്ഥാപിച്ചു. മസ്തിഷ്കത്തിന്‍റെ പ്രവര്‍ത്തനം പൂര്‍ണ്ണമായും നിലച്ച സ്ഥിതിയാണ്. ട്യൂബ് വഴി ദ്രവരൂപത്തിലുള്ള ഭക്ഷണം കൂടുതലായി നല്‍കാന്‍ ശ്രമിക്കുകയാണ് ഇപ്പോള്‍. എന്തെങ്കിലും തരത്തിലുള്ള അത്ഭുതങ്ങള്‍ സംഭവിക്കാനുള്ള സാധ്യത ഓരോ ദിവസം കഴിയുന്തോറും കുറഞ്ഞ് വരികയാണ്. വെന്‍റിലേറ്റര്‍ മാറ്റിയാല്‍ കുട്ടിക്ക് അതിജീവിക്കാന്‍ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്.
എങ്കിലും മറ്റു അവയവങ്ങള്‍ പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ വെന്‍റിലേറ്റര്‍ മാറ്റില്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. കുട്ടിയുടെ രക്ത സമ്മര്‍ദം മരുന്നുകളുടെ സഹായത്തോടെയാണ് ഇപ്പോള്‍ നിലനിര്‍ത്തുന്നത്. തലച്ചോറിലേക്കുള്ള രക്തയോട്ടം 90 ശതമാനവും നിലച്ച അവസ്ഥയിലാണ്. നിലവിലുള്ള ചികിത്സ തുടരാനാണ് മെഡിക്കല്‍ സംഘത്തിന്റെ നിര്‍ദ്ദേശം. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും കുട്ടിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു.
https://www.facebook.com/Malayalivartha




















