ഇനിയും പരീക്ഷണം അരുതേ... ഇന്ന് സുരേന്ദ്രന്‍ അനുഭവിക്കുന്ന ഈ ആള്‍ക്കൂട്ടത്തിന് പിന്നില്‍ അന്നത്തെ ഇരുമുടികെട്ടുമായുള്ള അറസ്റ്റാണ്; സുരേന്ദ്രനെതിരേ 243 കേസുകള്‍ കൂടിയുണ്ടെന്ന് സംസ്ഥാനസര്‍ക്കാര്‍; കൊടുത്ത പത്രിക തള്ളാന്‍ സാധ്യത

കേരളത്തില്‍ ഏറ്റവുമധികം വിജയ സാധ്യതയുള്ള ബിജെപി സ്ഥാനാര്‍ത്ഥിയാണ് പത്തനംതിട്ട നിയോജക മണ്ഡലത്തിലെ കെ. സുരേന്ദ്രന്‍. സുരേന്ദ്രന്റെ വേദികളില്‍ ഉണ്ടാകുന്ന ആള്‍ക്കൂട്ടം തന്നെ അതിന് ഉദാഹരണമാണ്. ശബരിമല പ്രക്ഷോഭമാണ് സുരേന്ദ്രന് ഇത്രയധികം ഇമേജ് നേടിക്കൊടുത്തത്. 21 ദിവസത്തോളം ജയിലില്‍ കിടന്ന സുരേന്ദ്രന്‍ വളരെപ്പെട്ടെന്ന് താരമായി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍ പിള്ളയെപ്പോലും തള്ളിയാണ് സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കിയത്. സുരേന്ദ്രന്‍ ജയിക്കുമെന്നാണ് കേന്ദ്ര ഇന്റലിജെന്‍സും കണ്ടെത്തിയത്.
അതിന് പിന്നാലെയാണ് കെ. സുരേന്ദ്രനെതിരേ 243 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നു ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത്. കഴിഞ്ഞ ജനുവരി രണ്ട്, മൂന്ന് തീയതികളില്‍ ശബരിമല കര്‍മസമിതിയും ബി.ജെ.പിയും ആഹ്വാനം ചെയ്ത ഹര്‍ത്താലിലുണ്ടായ അക്രമങ്ങളുടെ പേരില്‍ പാറശാല മുതല്‍ കാസര്‍ഗോഡ് വരെ വിവിധ സ്‌റ്റേഷനുകളിലായാണ് ഇത്രയും കേസുകള്‍.
സുരേന്ദ്രനു പുറമേ ശോഭാ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള സ്ഥാനാര്‍ഥികള്‍ക്കും ബി.ജെ.പി. നേതാക്കള്‍ക്കുമെതിരേ കേസുകളുണ്ട്. പുതിയ കേസുകളുടെ വിവരവും ഉള്‍പ്പെടുത്തി സുരേന്ദ്രന്‍ വീണ്ടും നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുമെന്നാണു സൂചന. തൃശൂര്‍ സ്വദേശി ടി.എന്‍. മുകുന്ദന്‍ െഹെക്കോടതിയില്‍ നല്‍കിയ കോടതിയക്ഷ്യഹര്‍ജിയില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണു കേസുകളുടെ വിശദാംശങ്ങള്‍. എന്നാല്‍, ബി.ജെ.പി. സ്ഥാനാര്‍ഥികളായ കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ നാമനിര്‍ദേശപത്രികയില്‍ ഈ കേസുകളുടെ വിവരങ്ങളില്ല. ഇത്രയേറെ കേസുകളുള്ളതായി ഇവര്‍ക്കു നോട്ടീസ് ലഭിക്കാത്തതാണു കാരണം. നാമനിര്‍ദേശപത്രികയില്‍ 20 കേസുകളുടെ വിവരമാണു സുരേന്ദ്രന്‍ നല്‍കിയിട്ടുള്ളത്. അവസാനമായി ഒരു കേസില്‍ ജാമ്യമെടുത്തതു കഴിഞ്ഞ വ്യാഴാഴ്ച പാലക്കാട് ജില്ലാകോടതിയില്‍നിന്നാണ്.
കേസുകള്‍ സംബന്ധിച്ച വിവരം സുരേന്ദ്രനില്‍നിന്നു മനഃപൂര്‍വം മറച്ചുവച്ചെന്ന് ആരോപണമുയര്‍ന്നു. നോട്ടീസ് കിട്ടിയ മറ്റു നേതാക്കള്‍ െഹെക്കോടതിയില്‍ കേസ് നടത്താന്‍ അഭിഭാഷകരെ ചുമതലപ്പെടുത്തി. സംസ്ഥാന സര്‍ക്കാര്‍, ഡി.ജി.പി, കെ.എസ്.ആര്‍.ടി.സി, ഹിന്ദു ഐക്യവേദി സംസ്ഥാനാധ്യക്ഷ കെ.പി. ശശികല, ശബരിമല കര്‍മസമിതി വക്താവ് എസ്.ജെ.ആര്‍. കുമാര്‍, ആലപ്പുഴയിലെ എന്‍.ഡി.എ. സ്ഥാനാര്‍ഥി ഡോ. കെ.എസ്. രാധാകൃഷ്ണന്‍, ടി.പി. സെന്‍കുമാര്‍, ഗോവിന്ദ ഭരതന്‍, ബി.ജെ.പി. സംസ്ഥാനാധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള, കെ. സുരേന്ദ്രന്‍, എം.ടി. രമേശ്, ചാലക്കുടിയിലെ എന്‍.ഡി.എ. സ്ഥാനാര്‍ഥി എ.എന്‍. രാധാകൃഷ്ണന്‍, പി.കെ. കൃഷ്ണദാസ്, ഒ. രാജഗോപാല്‍ എം.എല്‍.എ, വി. മുരളീധരന്‍ എം.പി, പി.ഇ.ബി. മേനോന്‍ എന്നിവരെ പ്രതികളാക്കിയാണു ജനുവരി ഏഴിനു മുകുന്ദന്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഡിവിഷന്‍ ബെഞ്ച് കേസ് പിറ്റേന്നുതന്നെ പരിഗണിച്ചു. മാര്‍ച്ച് 29നു സര്‍ക്കാര്‍ പ്ലീഡര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഈ നേതാക്കള്‍ക്കെതിരേ കേസുകളുണ്ടെന്നു വെളിപ്പെടുത്തിയത്.
ആറ്റിങ്ങലിലെ ബി.ജെ.പി. സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രനെതിരേ ആറു കേസുണ്ട്. എന്നാല്‍, കെ. സുരേന്ദ്രനെതിരേയാണ് ഏറ്റവുമധികം കേസുകള്‍243. സംസ്ഥാനത്തെ എല്ലാ സ്‌റ്റേഷനുകളിലും സുരേന്ദ്രനെ പ്രതിയാക്കി കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ ജനുവരി രണ്ടിനു പുലര്‍ച്ചെയാണ് ബിന്ദു, കനകദുര്‍ഗ എന്നിവര്‍ ശബരിമലയില്‍ പോലീസ് അകമ്പടിയോടെ ദര്‍ശനം നടത്തിയത്. പിറ്റേന്നു ബി.ജെ.പിയും ഹിന്ദു ഐക്യവേദിയും ശബരിമല കര്‍മസമിതിയും ഹര്‍ത്താല്‍ ആഹ്വാനം ചെയ്തു. ക്രിമിനല്‍ ഗൂഢാലോചന, ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, ആക്രമിച്ച് പരുക്കേല്‍പ്പിക്കല്‍, പൊതുമുതല്‍ നശീകരണം, വധശ്രമം തുടങ്ങി അനേകം വകുപ്പുകളാണു പ്രതികള്‍ക്കെതിരേ ചുമത്തിയിട്ടുള്ളത്.
അതേസമയം ശബരിമല പ്രക്ഷോഭത്തിന്റെ പേരില്‍ തന്നെ പ്രതിയാക്കി നൂറ്റമ്പതോളം കേസുകള്‍കൂടി ചുമത്തിയ സംസ്ഥാനസര്‍ക്കാര്‍ നടപടി നിയമവിരുദ്ധമെന്നു പത്തനംതിട്ടയിലെ എന്‍.ഡി.എ. സ്ഥാനാര്‍ഥി കെ. സുരേന്ദ്രന്‍. തെരഞ്ഞെടുപ്പില്‍ പരാജയം ഉറപ്പായതോടെ വിറളിപൂണ്ട പിണറായി സര്‍ക്കാര്‍ തന്നെ വേട്ടയാടുകയാണ്. താന്‍ ജയിലിലായിരുന്ന കാലത്തു നടന്ന സംഭവങ്ങളില്‍പോലും പ്രതിചേര്‍ത്തെന്നു സുരേന്ദ്രന്‍ ആരോപിച്ചു.
https://www.facebook.com/Malayalivartha




















