എനിക്കവൾ മരുമകളായിരുന്നില്ല, സ്വന്തം മോളെപ്പോലെ തന്നെയായിരുന്നു... കുഞ്ഞുങ്ങളെ താലോലിച്ച് കൊതി തീർന്നിട്ടില്ല, അവളെയും കുഞ്ഞുങ്ങളെയും സംരക്ഷിക്കാൻ ഞങ്ങൾ ഒരുക്കമാണ്’ തേങ്ങലോടെ ആദ്യഭർത്താവ് ബിജുവിന്റെ 'അമ്മ

തൊടുപുഴയില്‍ അമ്മയുടെ കാമുകനിൽ നിന്നു ക്രൂരമായി മര്‍ദനമേറ്റ കുട്ടിയുടെ പിതാവിന്റെ മരണത്തില്‍ ദുരൂഹതയേറുമ്പോൾ കുട്ടിയുടെ അമ്മയെയും കുട്ടികളെയും സംരക്ഷിക്കാൻ തയാറാണെന്ന് വെളിപ്പെടുത്തി ആദ്യ ഭർത്താവിന്റെ അമ്മ രംഗത്ത്. ‘ഈ ലോകം മുഴുവൻ പഴിച്ചാലും ഞാനാ കുട്ടിയെ തെറ്റു പറയില്ല. മക്കളോടു സ്നേഹമില്ലാത്ത അമ്മയല്ല അവൾ. ഭർത്താവ് മരിച്ച് ഏറെക്കഴിയാതെ വേറൊരാളുടെ കൂടെ ഇറങ്ങിപ്പോയി എന്നതു ശരിയാണ്. ഞാനടക്കം ബന്ധുക്കളെല്ലാം അവന്റെ കൂടെ പോകരുതെന്നു വിലക്കിയതാണ്. പക്ഷെ അവൾ പോയി. ഞങ്ങളിതൊന്നും അറിഞ്ഞിരുന്നില്ല. ആരോടും ഒന്നും പറയാൻ അവൾ തയാറായില്ല. ഒരു വാക്ക് അവളറിയിച്ചിരുന്നെങ്കിൽ എന്റെ ചെറുമോന് ഇതുപോലെ വേദന തിന്നേണ്ടി വരില്ലായിരുന്നു. വിധിയാകാം, പോയ അന്നു മുതൽ അവന്റെ ക്രൂരതകളോരോന്നും അവളും കുഞ്ഞുങ്ങളും സഹിക്കുകയാണ്.
‘നാട്ടുകാരും സമൂഹമാധ്യമങ്ങളും അവളെ തെറ്റുകാരിയാക്കി ചിത്രീകരിക്കുന്നുണ്ട്. അരുൺ ആനന്ദിനൊപ്പം ഇറങ്ങിത്തിരിച്ചപ്പോൾ ഞങ്ങൾ തടഞ്ഞതാണ്. ആ ക്രിമിനലുമൊത്തുള്ള ജീവിതം നരകതുല്യമായിരിക്കുമെന്ന് ഓർമപ്പെടുത്തി. അവൻ മോഹങ്ങൾ കൊടുത്ത് അവളെ വീഴ്ത്തുകയായിരുന്നു. തന്നെയും കുഞ്ഞുങ്ങളെയും പൊന്നുപോലെ നോക്കുമെന്ന് അവൾ കരുതി. എനിക്കവൾ മരുമകളായിരുന്നില്ല, സ്വന്തം മോളെപ്പോലെ തന്നെയായിരുന്നു. കുഞ്ഞുങ്ങളെ താലോലിച്ച് കൊതി തീർന്നിട്ടില്ല. അവളെയും കുഞ്ഞുങ്ങളെയും സംരക്ഷിക്കാൻ ഞങ്ങൾ ഒരുക്കമാണ്’ തേങ്ങലോടെ ആ അമ്മ പറയുന്നു.
‘അധ്യാപികയായി ഒപ്പം പ്രവർത്തിച്ച സുഹൃത്തിന്റെ മകളാണ് . ചെറിയ പ്രായം മുതൽ ആ കുട്ടിയെ അറിയാമായിരുന്നു. ഓട്ടോമൊബീൽ എൻജിനീയറിങ് പഠനം കഴിഞ്ഞ മകനുവേണ്ടി അവളെ ആലോചിച്ചു. വിവാഹശേഷം വർക്ക്ഷോപ് നടത്താനാണു തൊടുപുഴയ്ക്കു പോയത്. സന്തോഷമായാണ് അവർ കഴിഞ്ഞത്. വിവാഹം കഴിഞ്ഞ് 5 വർഷത്തിനു ശേഷമാണ് ആദ്യത്തെ മോൻ ജനിച്ചത്. കുഞ്ഞുങ്ങളുണ്ടാകാൻ ചികിത്സ നടത്തിയിരുന്നു. മോൻ അവൾക്കു പൊന്നുപോലെയായിരുന്നു. 2 വയസുവരെ പാൽ കൊടുത്തിരുന്നു. ഒരു നേരം പോലും കുഞ്ഞിനെ പിരിഞ്ഞിരിക്കാൻ അവൾക്കു കഴിഞ്ഞിരുന്നില്ല. അത്രയും വാൽസല്യമുള്ള കുഞ്ഞിനെ മറ്റൊരാൾ ഉപദ്രവിക്കുന്നതു നോക്കി നിൽക്കാനാവുമോയെന്നു ചോദിച്ചേക്കാം. പക്ഷേ നിർദയനാണ് അരുൺ. അവന്റെ ഭീഷണിക്കു മുന്നിൽ അവൾ പതറിയിരിക്കാം.
അവളെയും കുഞ്ഞുങ്ങളെയും അരുൺ പട്ടിണിക്കിട്ടിരുന്നു. ശാരീരികമായി ഉപദ്രവിച്ചിരുന്നു. മകന്റെ പെട്ടെന്നുള്ള മരണത്തിൽ ഞങ്ങൾക്കു സംശയമുണ്ട്. പോസ്റ്റുമാസ്റ്ററായി വിരമിച്ച ഭർത്താവിനും എനിക്കും പെൻഷനുണ്ട്. അവളെയും കുഞ്ഞുങ്ങളെയും സംരക്ഷിക്കാൻ ഞങ്ങൾക്കു കഴിയും. ആശുപത്രിയിലെത്തി കുഞ്ഞിനെ കണ്ടിരുന്നു. മുത്തച്ഛൻ ഇപ്പോഴും ആശുപത്രിയിൽ കുട്ടിക്കരികിലാണ്. ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിൽ കഴിയുന്ന ഇളയ കുട്ടിയെ വിട്ടുകിട്ടാൻ ആവശ്യപ്പെടുമെന്നും ഇവർ അറിയിച്ചു.
അതേ സമയം ബിജു മരിച്ചതില്‍ തങ്ങള്‍ക്ക് സംശയം തോന്നിച്ചിരുന്നതായി മര്‍ദനത്തിന് ഇരയായ ഏഴുവയസുകാരന്റെ മുത്തച്ഛന്‍ രംഗത്തെത്തിയിരുന്നു. അത്രയും കാലം വീട്ടില്‍ പോലും എത്താതിരുന്ന അരുണിന്റെ പെട്ടെന്നുള്ള പ്രത്യക്ഷപ്പെടലും സംശയം വര്‍ധിപ്പിച്ചു. എന്നാല്‍ പിന്നീട് യുവതി കുട്ടികള്‍ക്കും അമ്മയ്ക്കുമൊപ്പം ഉടുമ്പന്നൂരിലെ വീട്ടിലേക്ക് മടങ്ങിയതോടെ കാര്യമായ അന്വേഷണം നടത്തിയില്ലെന്നും തിരുവനന്തപുരം കമലേശ്വരം സ്വദേശിയായ പിതാവ് ബാബു ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കുന്നു. പത്തു വര്‍ഷം മുന്‍പാണ് ബിജു വിവാഹിതനായത്. സിഡിറ്റിലെ ജീവനക്കാരനായിരുന്നപ്പോഴായിരുന്നു വിവാഹം. പിന്നീട് ടെക്‌നോപാര്‍ക്കിലായിരുന്നു ജോലി. വിവാഹത്തിന് അരുണ്‍ ആനന്ദ് പങ്കെടുത്തിരുന്നില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് ബിജു, അരുണിന് പണം കടം നല്‍കിയിരുന്നു. ഇതു തിരിച്ചു നല്‍കാത്തതിന്റെ പേരില്‍ ഇരുവരും തമ്മില്‍ ബിജുവിന്റെ കല്ലാട്ട്മുക്കിലെ വീട്ടില്‍ വച്ച് വഴക്കുണ്ടായിരുന്നു.
ഇതിനു ശേഷം ആനന്ദ് കല്ലാട്ടുമുക്കിലെ വീട്ടില്‍ വന്നത് ബിജു മരിച്ചപ്പോള്‍ മാത്രമായിരുന്നു. ഇതിനിടയിൽ ബിജുവിന്റെ മക്കൾക്ക് വേണ്ടി സുഹൃത്തുക്കൾ ചേർന്ന് പണം സ്വരൂപിച്ച് ബാങ്കിൽ ഇട്ടിരുന്നത് അരുണും, യുവതിയും ചേർന്ന് എടുക്കുകയും ചെയ്‌തെന്ന് സുഹൃത്തുക്കൾ വെളിപ്പെടുത്തുന്നു. മലയാളത്തിൽ കുഞ്ചാക്കോബോബാന്റെ ചിത്രമായ മഴവിൽ എന്ന സിനിമയിലെ ക്യാമറാമാനും കന്നഡയിലെ പ്രശസ്തനായ സംവിധയകനുമായ ദിനേശ് ബാബുവാണ് അഞ്ജനയുടെ അച്ഛൻ. ബിജുവിൻറെയും, അഞ്ജനയുടെയും അമ്മമാർ ഒരുസ്കൂളിലെ അദ്ധ്യാപികമാരായിരുന്നു. തുടർന്നുണ്ടായ സൗഹൃദമാണ് പ്രണയവിവാഹത്തിലെത്തിയത്.
https://www.facebook.com/Malayalivartha




















