പത്മ പട്ടികയില്‍ കൂട്ട വെട്ടിനിരത്തല്‍. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ രാഷ്ട്രീയം കളിച്ചു. അങ്ങനെ നിരവധി പ്രതിഭകള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ബിഷപ്പ്മാര്‍ക്കും പുരസ്‌ക്കാരം നഷ്ടപ്പെട്ടു

പത്മ പട്ടികയില്‍ കൂട്ട വെട്ടിനിരത്തല്‍. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ രാഷ്ട്രീയം കളിച്ചു. അങ്ങനെ നിരവധി പ്രതിഭകള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ബിഷപ്പ്മാര്‍ക്കും പുരസ്‌ക്കാരം നഷ്ടപ്പെട്ടു. സംസ്ഥാന സര്‍ക്കാര്‍ അവരുമായി ബന്ധമുള്ളവരടക്കം അന്‍പത് പേരുടെ പട്ടികയാണ് നല്‍കിയത്. ആര്‍.എസ്.എസ് ഇടപെട്ട് അതെല്ലാം വെട്ടിനിരത്തിയെന്നാണ് സൂചന. സാഹിത്യകാരന്‍ എം.ടി. വാസുദേവന്‍നായര്‍, നടന്‍ മമ്മൂട്ടി, നടി കെ.പി.എ.സി. ലളിത തുടങ്ങിയവരെ ഇതേ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കി.
നോട്ട് നിരോധനത്തിലടക്കം കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം നടത്തിയതോടെയാണ് എം.ടി സംഘപരിവാറിന്റെ കണ്ണിലെ കരടായത്. പ്ലാസ്റ്റിക് മണി കൊണ്ടുവന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തേയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചിരുന്നു. മമ്മൂട്ടി സി.പി.എമ്മിന്റെ നിയന്ത്രണത്തിലുള്ള കൈരളി ടി.വിയുടെ ചെയര്‍മാനാണ്. കെ.പി.എ.സി ലളിത കേരള ലളിത കലാ അക്കാദമി ചെയര്‍പേഴ്‌സണാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വടക്കാഞ്ചേരി മണ്ഡലത്തില്‍ നിന്നും മത്സരിക്കാന്‍ തീരുമാനിച്ചിരുന്നതുമാണ്. പ്രാദേശിക എതിര്‍പ്പ് കാരണമാണ് പിന്‍മാറിയത്.
ഇവര്‍ക്കെല്ലാം പുറമേ ലത്തീന്‍ അതിരൂപത തിരുവനന്തപുരം ആര്‍ച്ച് ബിഷപ് ഡോ. എം. സൂസെപാക്യം, കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍, മാധ്യമപ്രവര്‍ത്തകന്‍ കെ. മോഹനന്‍ എന്നിവരും ഒഴിവാക്കപ്പെട്ടു. അതേസമയം മോഹന്‍ലാലിനു പത്മഭൂഷണും കെ.ജി. ജയനു പത്മശ്രീയും ലഭിച്ചു. സര്‍ക്കാര്‍ നിര്‍ദേശിക്കാത്ത നമ്പി നാരായണന്‍, കെ.കെ. മുഹമ്മദ്, സ്വാമി വിശുദ്ധാനന്ദ എന്നിവര്‍ക്ക് പുരസ്‌കാരം ലഭിച്ചു. എം.ടിക്കു പത്മവിഭൂഷണും മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരടക്കം ഒന്‍പതുപേര്‍ക്കു പത്മഭൂഷണും കെ.പി.എ.സി. ലളിത, നെടുമുടി വേണു അടക്കം 41 പേര്‍ക്കു പത്മശ്രീയുമാണു പിണറായി സര്‍ക്കാര്‍ ശിപാര്‍ശ ചെയ്തത്. മുമ്പും പത്മ പുരസ്‌ക്കാര പട്ടികയില്‍ നിന്ന് മമ്മൂട്ടിയെ വെട്ടിനിരത്തിയിരുന്നു. അര്‍ഹരായ പലരുടെയും പേര് സംസ്ഥാന സര്‍ക്കാര്‍ ശിപാര്‍ശ ചെയ്യാത്ത സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. നടന്‍ ജയറാമിന് തമിഴ്‌നാട് സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരമാണ് പത്മപുരസ്‌ക്കാരം കിട്ടിയത്.
സംസ്ഥാന സര്‍ക്കാര്‍ ഇത്തവം പത്മവിഭൂഷണ്‍ പുരസ്‌ക്കാരത്തിന് എം.ടി. വാസുദേവന്‍ നായരും പത്മഭൂഷണ്‍ പുരസ്‌ക്കാരത്തിന് സുഗതകുമാരി, മോഹന്‍ലാല്‍, മമ്മൂട്ടി, മധു, റസൂല്‍ പൂക്കുട്ടി, പെരുവനം കുട്ടന്‍ മാരാര്‍, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, ഡോ. എം. ലീലാവതി, കലാമണ്ഡലം ഗോപി, പത്മശ്രീ സൂര്യ കൃഷ്ണമൂര്‍ത്തി, അന്നമനട പരമേശ്വര മാരാര്‍, ഇബ്രാഹിം വേങ്ങര, ചവറ പാറുക്കുട്ടി, സദനം കൃഷ്ണന്‍കുട്ടി നായര്‍, ഡോ. കെ. ഓമനക്കുട്ടി, രമേഷ് നാരായണ്‍, കെ.ജി. ജയന്‍, പി. ജയചന്ദ്രന്‍, കാനായി കുഞ്ഞിരാമന്‍, ആര്‍ട്ടിസ്റ്റ് നമ്പൂതിരി, കെ.പി.എ.സി. ലളിത, ജി.കെ. പിള്ള, നെടുമുടി വേണു, എം.എന്‍. കാരശേരി, ആര്‍ച്ച് ബിഷപ് ഡോ. എം. സൂസെപാക്യം, ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍, അഷ്‌റഫ് താമരശേരി, മേരി എസ്തപ്പാന്‍, കെ.എന്‍. ഗോപാലകൃഷ്ണ ഭട്ട്, വാണിദാസ് ഇളയാവൂര്‍, ഡോ. ബി. ഇക്ബാല്‍, കെ. മോഹനന്‍, എം.എസ്. മണി, ടി. പത്മനാഭന്‍, ഡോ. എന്‍.വി.പി. ഉണിത്തിരി, ഡോ. ഖദീജ മുംതാസ്, സി. രാധാകൃഷ്ണന്‍, എം.കെ. സാനു, ഇ.പി. ഉണ്ണി, ഡോ വി.പി. ഗംഗാധരന്‍, കെ. രാമന്‍, മലയാറ്റൂര്‍ സുകുമാരന്‍ വൈദ്യര്‍, ഡോ. ടി.കെ. ജയകുമാര്‍, ഡോ. എന്‍. രാധാകൃഷ്ണന്‍, ഡോ. പി. രവീന്ദ്രന്‍, നിലമ്പൂര്‍ ആയിഷ, ഐ.എം. വിജയന്‍, അക്കിത്തം നാരായണന്‍, പി.എന്‍.സി. മേനോന്‍ എന്നിവരും അടങ്ങുന്ന പട്ടികയാണ് സമര്‍പ്പിച്ചത്.
പത്മപുരസ്‌ക്കാരം ലഭിച്ച ചിലര്‍ തിരികെ നല്‍കുകയും ചെയ്തിരുന്നു. കേരളത്തിന് പുറത്തുള്ള എഴുത്തുകാരും സിനിമാ പ്രവര്‍ത്തകരുമാണ് ഇത്തരത്തില്‍ നിലപാട് സ്വീകരിച്ചത്. വടക്ക്കിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളെ ബാധിക്കുന്ന പൗരത്വബില്‍ അടക്കമുള്ള വിഷയങ്ങളില്‍ പ്രതിഷേധിച്ചാണ് പത്മ പുരസ്‌ക്കാരം തിരികെ നല്‍കിയത്.
https://www.facebook.com/Malayalivartha





















