ആലത്തൂർ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെതിരെ അധിക്ഷേപം നടത്തിയ ഇടതു മുന്നണി കണ്‍വീനറും സിപിഎം നേതാവുമായ എ.വിജയരാഘവനെതിരായ പരാതി ഐജിക്ക് കൈമാറി

ആലത്തൂർ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെതിരെ അധിക്ഷേപം നടത്തിയ ഇടതു മുന്നണി കണ്‍വീനറും സിപിഎം നേതാവുമായ എ.വിജയരാഘവനെതിരായ പരാതി ഐജിക്ക് കൈമാറി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഡിജിപിക്ക് പരാതി നല്‍കിയിരുന്നത്. തിരൂര്‍ ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല.
വ്യക്തിപരമായി അധിക്ഷേപിച്ചില്ലെന്നും പ്രസംഗം വളച്ചൊടിച്ചതാണെന്നും ഇന്ന് എ.വിജയരാഘവന്‍ വിശദീകരിച്ചിരുന്നു. എന്നാല്‍ ഇത് പെട്ടെന്ന് പറഞ്ഞ് പോയതല്ലെന്നും ആസൂത്രിത പ്രസംഗം ആയിരുന്നു എന്നുമാണ് രമ്യയുടെ ആരോപണം. നവോത്ഥാനം പ്രസംഗിക്കുന്ന മുഖ്യമന്ത്രിയും നവോത്ഥാനത്തിനും വനിതാ മതിലിനും എല്ലാം വേണ്ടി നിലകൊള്ളുന്ന മുന്നണിയുമൊക്കെ ഉണ്ടായിട്ടാണ് ഈ ഒരു അവസ്ഥ ഉണ്ടായതെന്നും രമ്യ ഹരിദാസ് കുറ്റപ്പെടുത്തി.
തെറ്റ് തെറ്റുതന്നെയാണെന്ന് പറയാന്‍ മുഖ്യമന്ത്രി പോലും തയ്യാറായില്ലെന്നും രമ്യ ഹരിദാസ് പറഞ്ഞു. എ.വിജയരാഘവനെ ന്യായീകരിച്ച ആലത്തൂരിലെ ഇടത് സ്ഥാനാർഥി പി.കെ.ബിജുവിന്റെ പ്രതികരണം അപ്രതീക്ഷിതമായിരുന്നു എന്നും രമ്യ ഹരിദാസ് പറഞ്ഞു. ആരായാലും എതിര്‍ സ്ഥാനാർഥിയുടെ വ്യക്തിത്വം അംഗീകരിക്കാന്‍ കഴിയാത്തത് ഖേദകരമാണ്. ഇക്കാര്യം ആലത്തൂരിലെ ജനം വിലയിരുത്തണെമെന്നും രമ്യ ഹരിദാസ് പറഞ്ഞു. വിജയ രാഘവനെതിരെ സര്‍ക്കാര്‍ കേസെടുക്കാന്‍ തയ്യാറാവണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു.
അതേസമയം ആലത്തൂര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിന് എതിരെ മോശം പരാമര്‍ശം നടത്തിയെന്ന് ആരോപിക്കപ്പെടുന്ന എല്‍ഡിഎഫ് കണ്‍വീന്‍ എ വിജയരാഘവന്റെ പ്രസംഗം പാര്‍ട്ടി പരിശോധിക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി. പരാമര്‍ശം സിപിഎം സംസ്ഥാന ഘടകം പരിശോധിക്കും. അദ്ദേഹം എന്താണ് പറഞ്ഞതെന്ന് എനിക്കറിയില്ല. എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ പാര്‍ട്ടി സംസ്ഥാന ഘടകം പരിശോധിക്കും.സ്ത്രീകളെ അധിക്ഷേപിക്കുന്നത് സിപിഎമ്മിന്റെ രീതിയല്ലെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha




















