നഗരസഭയിൽ നിന്ന് ലോക്സഭയിലേക്ക് ..കുറിക്ക് കൊള്ളുന്ന മുദ്രാവാക്യവുമായി പാലക്കാടിന്റെ കൃഷ്ണകുമാർ ..വികസനം മുഖ്യ അജണ്ട

പാലക്കാട് ഇത്തവണ തീ പാറുന്ന മത്സരത്തിന് അങ്കം കുറിച്ചിട്ടുള്ളത് ഇടതുപക്ഷവും ബിജെപിയും തമ്മിൽ . സംസ്ഥാനത്ത് ബി.ജെ.പി. പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്ന നാല് മണ്ഡലങ്ങളിലൊന്നാണ് പാലക്കാട്. ഇടതുപക്ഷമാവട്ടെ, പാലക്കാടിനെ കാണുന്നത് ഉരുക്കുകോട്ടയായാണ് . കഴിഞ്ഞ 23 വര്‍ഷമായി ഇടതുപക്ഷത്തിന്റെ എം.പിമാരാണ് പാലക്കാടിനെ പ്രതിനിധീകരിക്കുന്നത് . കൈവിട്ടുപോയ മണ്ഡലം തിരിച്ചുപിടിക്കണമെന്ന ജാഗ്രതയോടെയാണ് യു.ഡി.എഫ്. കരുനീക്കം. അതെ , വേനൽ ചൂടിനെ വെല്ലുന്ന തെരഞ്ഞെടുപ്പ് ചൂടിലാണ് പാലക്കാട്
ഇപ്പോള്‍ മണ്ഡലത്തിലെ ശക്തമായ സാന്നിധ്യമായി നിറഞ്ഞ് നില്‍ക്കുന്നത് ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറാണ്. ജില്ലയിലെ ബിജെപിയുടെ ജനകീയ മുഖമാണു സി.കൃഷ്ണകുമാർ. പാർട്ടിക്ക് ഉപരിയായും രക്തബന്ധങ്ങൾ. നഗരസഭാ ഉപാധ്യക്ഷൻ. ബി ജെ പി യുടെ ശക്തനായ പോരാളിത്തന്നെയാണ് സി.കൃഷ്ണകുമാർ
ജില്ലയിലെ തന്നെ ഏറ്റവും ശക്തനായ സംഘ്പരിവാര്‍ നേതാവ് കൂടിയാണ് ബിജെപി മുന്‍ജില്ലാ പ്രസിഡന്റ് കൂടിയായ അദ്ദേഹം . കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ 26,000 വോട്ടാണ് ഇവിടെ ബിജെപി മുന്നണി നേടിയതെങ്കിൽ ഇത്തവണ അത് 40,000 കവിയുമെന്നാണ് ബി ജെ പി വിലയിരുത്തൽ . കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സി.പി.എം. ശക്തികേന്ദ്രമായ മലമ്പുഴയില്‍ വി.എസ്. അച്യുതാനന്ദനൊപ്പം മത്സരിച്ച് രണ്ടാംസ്ഥാനത്തെത്തിയിരുന്നു സി.കൃഷ്ണകുമാർ. അതുകൊണ്ട് തന്നെ ബി ജെ പി തികഞ്ഞ ആത്‌മ വിശ്വാസത്തിലാണ്
പാലക്കാട് നഗരസഭയുടെ വൈസ് ചെയര്‍മാനായിരിക്കേയാണ് പാലക്കാട് ലോക്‌സഭാ മണ്ഡലത്തില്‍ എന്‍.ഡി.എയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനുള്ള നിയോഗം സി.കൃഷ്ണകുമാറിനു വന്നു ചേർന്നത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി യു.ഡി.എഫ് ഭരിച്ചിരുന്ന നഗരസഭയാണ് പാലക്കാട്. പക്ഷേ പാലക്കാട് ശ്രദ്ധേയമായ വികസനപ്രവര്‍ത്തനങ്ങളൊന്നും തന്നെ യുഡിഎഫിന്റെ ഭരണകാലഘട്ടത്തിൽ ഉണ്ടായിട്ടില്ല.
കോൺഗ്രസിന്റെ തട്ടകം തകർത്ത് പാലക്കാട് നഗരസഭയുടെ വൈസ് ചെയര്‍മാനായി കൃഷ്ണകുമാർ വന്ന കഴിഞ്ഞ മൂന്നര വര്‍ഷം കൊണ്ട് പാലക്കാട് നഗരത്തിന്റെ മുഖച്ഛായ മാറുന്നതരത്തിലുള്ള വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ഭരണ സമിതിക്ക് കഴിഞ്ഞു എന്നത് ബി.ജെ.പിയുടെ കയ്യിലെ പ്രധാന തെരഞ്ഞെടുപ്പ് ആയുധമാണ് .
നഗരത്തിന്റെ അടിസ്ഥാന വികസനത്തിന് 235 കോടി രൂപയുടെ അമൃത് പദ്ധതി പാലക്കാട് നഗരത്തിനായി നേടിയെടുക്കാനും പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനും കഴിഞ്ഞു. ഇന്ത്യയിലെ ശുചിത്വ നഗരങ്ങളില്‍ കേരളത്തില്‍ ഒന്നാമതാവാന്‍ പാലക്കാടിന് കഴിഞ്ഞവര്‍ഷം സാധിച്ചു. 100 ശതമാനം സിസിടിവി കവറേജ് ഉള്ള ആദ്യത്തെ നഗരമായി പാലക്കാട് മാറാന്‍ പോവുകയാണ്. ഇത്തരത്തിലുള്ള വികസനനേട്ടങ്ങള്‍ ഉയർത്തി പിടിച്ചുകൊണ്ടുള്ള പ്രചാരണമാണ് കൃഷ്ണകുമാറിന്റേത്
..കഴിഞ്ഞ 23 വര്‍ഷമായി ഇടതുപക്ഷത്തിന്റെ എം.പിമാരാണ് പാലക്കാടിനെ പ്രതിനിധീകരിക്കുന്നത്. എടുത്തുപറയത്തക്കതായി ഒരു വികസനവും പാലക്കാടിന് ഈ കാലയളവിൽ ഉണ്ടായിട്ടില്ല ..അതുകൊണ്ട് തന്നെ വികസനമാണ് പാലക്കാട് ബി.ജെ.പിയുടെ അജണ്ട.അത് കൊണ്ടുവരാൻ ബി ജെ പിക്കെ കഴിയൂ എന്ന് ഇപ്പോൾ പാലക്കാടിലെ ജനങ്ങൾക്കും അറിയാം
പാലക്കാട് ലോക്സഭാ മണ്ഡലം ആറ് നഗരസഭകളും 47 പഞ്ചായത്തുകളും ചേര്‍ന്നതാണ് . വള്ളുവനാടിന്റെ ഭാഗമായ പട്ടാമ്പിയും ഷൊര്‍ണൂരും ഒറ്റപ്പാലവും. കേരളത്തിലെ വലിയ ആദിവാസി മേഖലകളിലൊന്നായ അട്ടപ്പാടി ഉള്‍പ്പെടുന്ന മണ്ണാര്‍ക്കാട് മണ്ഡലം.
തൊട്ടടുത്ത് കോങ്ങാട് മണ്ഡലം.കേരളത്തിന്റെ രണ്ടാമത്തെ വലിയ വ്യവസായമേഖലയായ പുതുശ്ശേരി ഉള്‍പ്പെടുന്ന മലമ്പുഴ മണ്ഡലം, പാലക്കാട്. ഇവയൊക്കെ മുന്നോട്ടുവയ്ക്കുന്നത് ഒന്നിനൊന്ന് വ്യത്യസ്തമായ പ്രശ്നങ്ങളാണ്.
അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇവിടെ തന്നെ ജോലി കിട്ടാനുള്ള തൊഴിൽ സംരംഭങ്ങളും പാലക്കാട് കൊണ്ടുവരുന്നതിന് ബി ജെ പി അധികാരത്തിൽ വരേണ്ടതുണ്ട്. തീർച്ചയായും പാലക്കാടിന്റെ രാഷ്ട്രീയ ചരിത്രം മാറ്റുന്ന ഒരു വിജയം ആയിരിക്കും ഇത്തവണ ഉണ്ടാകുന്നത് .
https://www.facebook.com/Malayalivartha





















