പ്രളയകാലത്ത് കേരളത്തിലെ ഡാമുകള്‍ തുറന്നു വിട്ടതില്‍ പാളിച്ചകളുണ്ടായെന്ന് അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പ്രതികരണം ചോദിച്ച മാധ്യമ പ്രവർത്തകർക്ക് നേരെ പൊട്ടിത്തെറിച്ച് വൈദ്യുതി മന്ത്രി എംഎം മണി

പ്രളയകാലത്ത് കേരളത്തിലെ ഡാമുകള്‍ തുറന്നു വിട്ടതില്‍ പാളിച്ചകളുണ്ടായെന്ന് അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പ്രതികരണം ചോദിച്ച മാധ്യമ പ്രവർത്തകർക്ക് നേരെ പൊട്ടിത്തെറിച്ച് വൈദ്യുതി മന്ത്രി എംഎം മണി. ചോദ്യവുമായി പ്രതികരിക്കാനില്ലെന്നായിരുന്നു വൈദ്യുതി മന്ത്രിയുടെ പ്രതിരകണം
"എനിക്കൊന്നും പറയാനില്ല. നിങ്ങള് പോ. പോകാൻ പറഞ്ഞാൽ പോകണം. ഞാൻ പ്രതികരിക്കാൻ ഇല്ലെന്ന് പറഞ്ഞാൽ പിന്നെ എന്തിനാ" എന്ന് ആക്രോശിച്ച എംഎം മണി മേലാൽ എന്‍റെ വീട്ടിൽ വന്ന് കയറിപ്പോകരുത് എന്നും പറഞ്ഞു.
പ്രളയത്തില്‍ ഡാം തുറന്നുവിട്ടതില്‍ സര്‍ക്കാരിന് പാളിച്ചപറ്റിയെന്ന് അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. സംസ്ഥാനത്തുണ്ടായ പ്രളയം മനുഷ്യ നിര്‍മ്മിതമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതേക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു.
49 പേജുകളുള്ള വിശദമായ റിപ്പോര്‍ട്ട് ആണ് സമര്‍പ്പിച്ചിരിക്കുന്നത്. മാനദണ്ഡങ്ങള്‍ പാലിക്കാതെയും മുന്നറിയിപ്പ് നല്‍കാതെയും ഡാമുകള്‍ തുറന്നതാണോ പ്രളയത്തിനു കാരണമെന്ന് ജുഡീഷ്യല്‍ അന്വേഷണത്തിലൂടെ കണ്ടെത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ചെളി അടഞ്ഞു കിടന്നിടത്ത് വെള്ളം കൂടുതല്‍ ഒഴുകിയെത്തിയതോടെയാണ് പല ഡാമുകളും നിറയാന്‍ കാരണമായതെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ റിപ്പോര്‍ട്ട് ഗൗരവത്തിലെടുത്തില്ലെന്നും, കനത്തമഴയെ നേരിടാന്‍ തയ്യാറെടുപ്പുകള്‍ വേണ്ടവിധം കൈക്കൊണ്ടില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
പ്രളയം നേരിട്ടപ്പോള്‍ സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളില്‍ വീഴ്ചപറ്റിയിട്ടുണ്ടെന്നും ഇതേക്കുറിച്ച് വിശദമായ അന്വേഷണം വെണമെന്നും ആവശ്യപ്പെട്ട് പതിനഞ്ചോളം ഹര്‍ജികളാണ് കേരള ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിരുന്നത്. ഈ ഹര്‍ജികളില്‍ കോടതിയെ സഹായിക്കാനാണ് അമിക്കസ് ക്യൂറിയെ ഹൈക്കോടതി നിയമിച്ചത്.
പ്രളയം നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ വന്‍ പരാജയമാണെന്ന് ആരോപിച്ച് നിരവധി ഹര്‍ജികളാണ് ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചത്. പ്രളയത്തില്‍ 450 പേര്‍ മരിക്കാനിടയായ സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രളയം സംബന്ധിച്ച വിഷയം ചൂണ്ടിക്കാട്ടി സര്‍ക്കാരിനെതിരെ ആഞ്ഞടിക്കാനാണ് പ്രതിപക്ഷ തീരുമാനം.
തിരഞ്ഞെടുപ്പ് അടുത്തുവരുന്ന ഈ സാഹചര്യത്തില്‍ അമിക്കസ് ക്യുറിയുടെ ഈ റിപ്പോര്‍ട്ട് സര്‍ക്കാരിന് തലവേദനയാകുമെന്നതില്‍ സംശയമില്ല.
കേരളത്തിലെ പ്രളയക്കെടുതിക്ക് പിന്നിൽ അശാസ്‌ത്രീയമായി ഡാമുകളെല്ലാം ഒന്നിച്ച് തുറന്നുവിട്ടതാണെന്ന് പ്രശസ്ത പരിസ്ഥിതി ശാസ്ത്രഞ്ജന്‍ മാധവ് ഗാഡ്ഗിൽ അഭിപ്രായപ്പെട്ടിരുന്നു. കേരളം സാക്ഷ്യം വഹിച്ചത് മനുഷ്യനിര്‍മ്മിത ദുരന്തത്തിനാണ്. അതുകൊണ്ടുതന്നെ ഈ പ്രളയക്കെടുതിക്ക് പിന്നില്‍ ഡാം മാനേജ്‌മെന്റിന്റെ പാളിച്ചയുണ്ട്. ദീര്‍ഘകാലമായി പശ്ചിമഘട്ടത്തില്‍ പ്രവർത്തിക്കുന്ന ക്വാറികളും മണ്ണിടിച്ചിലുമാണ് ദുരന്തത്തിന് പിന്നിലെ പ്രധാന കാരണം. ശാസ്‌ത്രീയമായി ഡാമുകളിലെ ജലനിരപ്പ് നിയന്ത്രിക്കാതെ എല്ലാ ഡാമുകളും ഒരുമിച്ച് തുറന്നുവിട്ടതാണ് സുരക്ഷിതമായ പല സ്ഥലങ്ങളേയും വെള്ളത്തിനടിയിലാക്കിയത്. സംസ്ഥാനത്ത് നിലവില്‍ നിയമവിരുദ്ധമായ പല പാറമടകളും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവ നിയമവിധേയമാക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത് ദുരന്തം വീണ്ടും ആവര്‍ത്തിക്കുന്നതിന് കാരണമായി മാറും. ദുരന്തത്തിൽ തകർന്ന പ്രദേശങ്ങളെ പുനർനിർമ്മിക്കുമ്പോൾ ശാസ്‌ത്രീയമായതും പ്രകൃതിക്ക് അനുയോജ്യമായതുമായ നിർമ്മാണപ്രവർത്തനങ്ങാൾ നടത്തണമെന്നും മാധവ് ഗാഡ്‌ഗിൽ മുന്നറിയിപ്പ് നൽകിയിരുന്നു.
https://www.facebook.com/Malayalivartha





















