ശബരീശന്റെ മണ്ണിൽ തോറ്റുകൊടുക്കാനാവില്ലെന്നു കെ സുരേന്ദ്രൻ..നാമനിർദ്ദേശ പത്രിക പുതുക്കിനൽകും, നമ്മളിതിനെയും അതിജീവിക്കും എന്ന് അദ്ദേഹം തന്റെ ഫേസ് ബുക്ക് പോസ്റ്റിൽ പ്രതികരിച്ചു

തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയപ്പോൾ തന്നെ തനിക്കെതിരെ 240 ഓളം കേസുകളെടുത്ത വിഷയത്തിൽ പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രൻ തന്റെ ഫേസ് ബുക്ക് പോസ്റ്റിൽ പ്രതികരിച്ചു . ശബരീശന്റെ മണ്ണിൽ തോറ്റുകൊടുക്കാനാവില്ലെന്നാണ് സുരേന്ദ്രൻ ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്
ആദ്യം കള്ളക്കേസ്സിൽ കുടുക്കി ജയിലിലടച്ചു. പിന്നെ പത്തനം തിട്ടയിൽ കാലു കുത്തരുതെന്ന് വിലക്കി. ഇപ്പോൾ തെരഞ്ഞെടുപ്പു പ്രചാരണം അട്ടിമറിക്കാൻ 242 പുതിയ കേസ്സുകൾ കൂടി എടുത്തിരിക്കുന്നു. ഹൈക്കോടതിയിൽ സത്യവാങ്‌മൂലം നൽകിയ സർക്കാർ തനിക്ക് ഇതുവരെ സമൻസ് നൽകാൻ പോലും തയ്യാറായിട്ടില്ല. അതിജീവിക്കും നമ്മളിതിനെയും. നമുക്കു തോറ്റുകൊടുക്കാനാവില്ല ഈ ശബരീശ മണ്ണിലെന്നും സുരേന്ദ്രൻ പറഞ്ഞു.
അതിനിടെ കെ സുരേന്ദ്രൻ തന്റെ നാമനിർദ്ദേശ പത്രിക പുതുക്കി നൽകാൻ തീരുമാനിച്ചു . താൻ 20 കേസുകളിൽ പ്രതിയാണെന്നാണ് കെ സുരേന്ദ്രൻ പത്രികയിൽ പറഞ്ഞിരുന്നത്. എന്നാൽ സുരേന്ദ്രൻ 243 കേസുകളിൽ പ്രതിയാണെന്നുള്ള വിവരം പുറത്തുവന്നതിനു പിന്നാലെയാണ് പത്രിക മാറ്റിനൽകാൻ കെ സുരേന്ദ്രൻ തീരുമാനിച്ചത്
അതേസമയം, കള്ളക്കേസുകളില്‍ കുടുക്കി കെ സുരേന്ദ്രനെ ഇല്ലാതാക്കാനുള്ള നീക്കം ബഹുജനങ്ങളെ അണിനിരത്തി നേരിടുമെന്ന് ബിജെപി സംസ്ഥാന വക്താവ് എംഎസ് കുമാർ പറഞ്ഞു. ഇത്രയേറെ കേസുകള്‍ ചുമത്തി നോട്ടീസയക്കാതിരുന്നത് കെ സുരേന്ദ്രന്റെ പത്രിക തള്ളിക്കളയിക്കാനുള്ള ഗൂഢ ശ്രമത്തിന്റെ ഭാഗമായാണ് . രണ്ടു സെറ്റു പത്രികകളാണ് ഇതുവരെ സമര്‍പ്പിച്ചത്. പത്രിക സമര്‍പ്പിക്കുന്ന സമയത്തു ആകെ 20 കേസുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബാക്കി ഇപ്പോൾ പറയുന്നവക്ക് നോട്ടീസ് പോലും കിട്ടിയിരുന്നില്ല. പുതിയതായി രണ്ടു സെറ്റു പത്രികകള്‍ കൂടി സമര്‍പ്പിക്കും. അതില്‍ പുതിയ വിവരങ്ങള്‍ ചേര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha




















