കണ്ണിൽച്ചോരയില്ലാതെ ക്രൂരമായ ഉപദ്രവം...പലയിടങ്ങളിലായി പത്തിലേറെ പാടുകൾ; ലൈംഗികാതിക്രമവും, ഉപദ്രവിച്ചതിന്റെ പാടുകള്‍ ഇപ്പോഴും മായാതെ കിടപ്പുണ്ട് ആ കുഞ്ഞു ശരീരത്തിൽ; അരുണിനെ കസ്‌റ്റഡിയില്‍ വിട്ടു

അരുണിനെ തൊടുപുഴ ജില്ലാ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തിയ ശേഷം പോലീസ് ചോദ്യം ചെയ്‌തു വരികയാണ്. യുവതി, അമ്മ, ഇളയകുട്ടി എന്നിവരില്‍നിന്നും ലഭിച്ച പുതിയ വിവരങ്ങളുടെ കൂടി അടിസ്‌ഥാനത്തിലാണ് പ്രതിയെ ചോദ്യം ചെയ്യുന്നത്. പ്രതിയുടെ എല്ലാ ഇടപാടുകള്‍ സംബന്ധിച്ചും ക്രിമിനല്‍ പശ്‌ചാത്തലവും അന്വേഷിക്കുന്നുണ്ട്. യുവതിയുടെ ആദ്യ ഭര്‍ത്താവിന്റെ മരണത്തില്‍ പങ്കുണ്ടോയെന്നതും അന്വേഷണ പരിധിയിലുണ്ട്. അരുണിന്റെ വീട്ടിലെ എല്ലാ മുറികളിലും ആയുധങ്ങള്‍ക്ക് സമാനമായ ഉപകരണങ്ങള്‍ സൂക്ഷിച്ചിരുന്നതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
കാറില്‍ നിന്നും പുതിയ മഴുവും കണ്ടെത്തിയിരുന്നു. തൊടുപുഴ ഡിവൈ.എസ്.പി.: കെ.പി ജോസ്, സി.ഐ: അഭിലാഷ് ഡേവിഡ്, പ്രിന്‍സിപ്പല്‍ എസ്.ഐ: എ.പി സാഗര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. ഏഴുവയസുകാരനെ ക്രൂരമര്‍ദനത്തിനിരയാക്കിയ കേസിലെ പ്രതി അരുണ്‍ ആനന്ദിനെ മുട്ടം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി അന്വേഷണസംഘത്തിന് മൂന്നുദിവസത്തേക്കു കസ്‌റ്റഡിയില്‍ വിട്ടു നല്‍കി. കഴിഞ്ഞ തിങ്കളാഴ്‌ചതന്നെ കസ്‌റ്റഡിയില്‍ ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയിരുന്നുവെങ്കിലും ഇന്നലെയാണ് കോടതി പരിഗണിച്ചത്. കോടതിയില്‍ എത്തിച്ചപ്പോള്‍ പ്രതി പരാതികള്‍ ഉന്നയിച്ചെങ്കിലും അന്വേഷണ ഉദ്യോഗസ്‌ഥനായ തൊടുപുഴ ഡിവൈ.എസ്.പി: കെ.പി ജോസിന് പ്രതിയെ കൈമാറാന്‍ ഉത്തരവിട്ടു.
അതേസമയം ഏഴുവയസുകാരന്റെ ഇളയസഹോദരന്റെ ദേഹത്തും മര്‍ദിച്ചതിന്റെ പാടുകളുണ്ടെന്ന് ഡോക്‌ടറുടെ റിപ്പോര്‍ട്ട്. പലയിടങ്ങളിലായി പത്തിലേറെ പാടുകളുള്ളതായാണ് റിപ്പോര്‍ട്ട്. ലൈംഗികാതിക്രമവും നടന്നിട്ടുണ്ട്. ഉപദ്രവിച്ചതിന്റെ പാടുകള്‍ ഇപ്പോഴും മായാതെ കിടപ്പുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്‌ഥര്‍ പറഞ്ഞു. ഇളയകുട്ടിക്ക് എതിരായ ലൈംഗികാതിക്രമത്തിന് പ്രതിക്കെതിരെ പോക്‌സോ ചുമത്തിയിരുന്നു. ഈ കേസില്‍ ഇയാളുടെ അറസ്‌റ്റ് പ്രത്യേകമായി രേഖപ്പെടുത്തും. തുടര്‍ന്ന് കസ്‌റ്റഡിയില്‍ വാങ്ങി ഇതിന്റെ അന്വേഷണം തുടരും. രണ്ടു കേസും പ്രത്യേകമായാണ് അന്വേഷിക്കുക.
https://www.facebook.com/Malayalivartha





















