ചങ്ങല പൊട്ടിയത് പ്രവർത്തകർ ത്രാസിൽ തൂങ്ങിയതുകൊണ്ടെന്ന് ക്ഷേത്രം അധികൃതർ

ത്രാസ് പൊട്ടി വീണ് പരുക്കേറ്റ തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിനെ കൂടുതൽ പരിശോധനകൾക്കായി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. സിടി സ്കാൻ റിപ്പോർട്ട് പ്രകാരം ശശി തരൂരിന് കാര്യമായ പരുക്കില്ല. നാളെ മുതൽ തരൂരിന് പ്രചാരണത്തിന് ഇറങ്ങാൻ തടസ്സമില്ലെന്ന് തരൂരിനെ പരിശോധിച്ച ഡോ തങ്കരാജ് പറഞ്ഞു. തുലാഭാര ത്രാസ് പൊട്ടിവീണ് പരിക്കേറ്റ തരൂരിന് തലയിൽ ആറ് തുന്നലുകൾ ഇടേണ്ടിവന്നിരുന്നു.
അതേ സമയം ഗാന്ധാരിയമ്മൻ കോവിലിലെ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണ് യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂരിന് പരിക്കേറ്റ സംഭവത്തിൽ വിശദീകരണവുമായി ക്ഷേത്രം അധികൃതർ രംഗത്തെത്തി. പഞ്ചസാര കൊണ്ടായിരുന്നു ശശി തരൂർ തുലാഭാര വഴിപാട് നടത്തിയത്. നിർദ്ദേശം അനുസരിക്കാതെ പ്രവർത്തകർ ആവശ്യത്തിലധികം പഞ്ചസാര തുലാഭാരത്തട്ടിൽ എടുത്തുവച്ചെന്ന് ക്ഷേത്രം സെക്രട്ടറി ആർ പി നായർ വിശദീകരിച്ചു.
കൂടാതെ പ്രവർത്തകർ ചങ്ങലയിൽ പിടിച്ചു തൂങ്ങുകയും ചെയ്തു. ഇതിനിടെ ഭാരം താങ്ങാൻ വച്ചിരുന്ന സ്റ്റൂൾ ആരോ എടുത്തുമാറ്റിയെന്നും ക്ഷേത്രം സെക്രട്ടറി പറഞ്ഞു. പെട്ടെന്ന് ഭാരം വന്നപ്പോൾ ചങ്ങലയുടെ കൊളുത്ത് നിവർന്ന് ത്രാസ് പൊട്ടുകയായിരുന്നുവെന്നും ക്ഷേത്രം സെക്രട്ടറി പറഞ്ഞു. തിങ്കളാഴ്ച രാവിലെയാണ് തിരുവവനന്തപുരത്തെ ഗാന്ധാരിയമ്മന്‍ കോവിലില്‍ ശശി തരൂര്‍ തുലാഭാര നേര്‍ച്ചക്ക് എത്തിയത്. തുലാഭാരത്തിന്റെ ത്രാസില്‍ ഇരുന്നതോടെയാണ് ത്രാസ് പൊട്ടിവീണത്. ഇടനെ കൂടെയണ്ടായിരുന്ന പ്രവര്‍ത്തകര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തരൂരിന്റെ തലയില്‍ ആറ് സ്റ്റിച്ച് ഇട്ടിട്ടുണ്ട്. സംഭവം അറിഞ്ഞ് കോണ്‍ഗ്രസ് നേതാക്കള്‍ ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. അതേസമയം ഭാരമുള്ള വസ്തുവാണ് തലയ്ക്ക് പതിച്ചത് എന്നതിനാല്‍ സ്‌കാനിങ് അടക്കമുള്ള പരിശോധനകള്‍ വേണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഈ സാഹചര്യത്തില്‍ അദ്ദേഹത്തെ വിശദമായ പരിശോധനക്കായി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ശശി തരൂര്‍ ആരാധനാലയത്തില്‍ നേര്‍ച്ചക്ക് എത്തിയത്. പ്രവര്‍ത്തകരും നേതാക്കളുമായി ഒട്ടേറെ പേര്‍ തരൂരിന് ഒപ്പമുണ്ട്. മണ്ഡലത്തിലെ പ്രചരണത്തിലെ മെല്ലെപ്പോക്കെല്ലാം മാറ്റിവെച്ച സജീവമായിരുന്നു തരൂരും സംഘവും. ഹൈക്കമാന്‍ഡിന്റെ ഇടപെടലോടെയാണ് പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചത്.
അതേസമയം ഇന്നലെ പുറത്തുവന്ന ഏഷ്യാനെറ്റിന്റെ സര്‍വേയില്‍ തിരുവനന്തപുരം കുമ്മനം ജയിക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍, ഈ സര്‍വേ റിപ്പോര്‍ട്ടില്‍ താന്‍ വിശ്വസിക്കുന്നില്ലെന്നാണ് തരൂര്‍ ഇന്ന് മാധ്യമങ്ങളോട് വ്യക്തമാക്കിയത്. താന്‍ ഹൈക്കമാന്‍ഡിനോട് പരാതിപ്പെട്ടിട്ടില്ലെന്നും അദ്ദേഹം ഇന്ന് പറഞ്ഞിരുന്നു. മണ്ഡലത്തിലെ ജനങ്ങളെ വിശ്വാസമുണ്ടെന്നും വിജയിക്കുമെന്നുമായിരുന്നു തരൂര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചത്.
തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ യുഡിഎഫിന് ക്ഷീണമുണ്ടായാല്‍ ഉത്തരവാദപ്പെട്ട നേതാക്കള്‍ വീട്ടിലിരിക്കേണ്ടി വരുമെന്ന് കോണ്‍ഗ്രസ് നേതൃത്വം മുന്നറിയിപ്പ് നല്‍കിയിരുന്നു. പ്രചാരണം ശക്തമാക്കുന്നത് ചര്‍ച്ചചെയ്യാന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്കിന്റെയും സാന്നിദ്ധ്യത്തില്‍ ഇന്നലെ നടന്ന യോഗത്തിലാണ് താക്കീത്.മണ്ഡലത്തിലെ പ്രചാരണം കൂടുതല്‍ ഊര്‍ജ്ജിതമാക്കാന്‍ യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി.
പ്രചാരണത്തില്‍ ചില ഭാഗത്ത് അല്പം മന്ദത സംഭവിച്ചതായി യോഗം വിലയിരുത്തി.തിരുവനന്തപുരത്തെ ഹിന്ദുമഹാസഭയുടെ താവളമാക്കാന്‍ അനുവദിച്ചാല്‍ വളരെ അപകടകരമായ സ്ഥിതി ഉണ്ടാവുമെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു. തിരുവനന്തപുരത്ത് മൂന്നേകാല്‍ ലക്ഷത്തിലധികം വോട്ട് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് കിട്ടത്തക്കവിധം ഭാവിപ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്താനും നിര്‍ദ്ദേശമുണ്ടായി. പ്രചാരണത്തില്‍ ചില നേതാക്കളുടെ സഹകരണം വേണ്ടത്ര കിട്ടിയില്ലെന്ന സ്ഥാനാര്‍ത്ഥി ശശിതരൂരിന്റെ പരാതി ഹൈക്കമാന്‍ഡിന് ലഭിച്ചിട്ടില്ലെന്ന് മുകുള്‍ വാസ്നിക് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.
https://www.facebook.com/Malayalivartha

























