ഓളെ പഠിപ്പിച്ച് ടീച്ചര്‍ ആക്കിയത് വെറുതെയായി; സ്ത്രീത്വത്തെ അപമാനിക്കുന്ന വിധം വീഡിയോ പ്രചരിപ്പിപ്പിച്ച കെ സുധാകരനെതിരെ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

കോണ്‍ഗ്രസ് നേതാവും കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായ കെ സുധാകരനെതിരെ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സ്ത്രീത്വത്തെ അപമാനിക്കുന്ന വിധം വീഡിയോ പ്രചരിപ്പിപ്പിച്ചതിനാണ് കെ സുധാകരനെതിരെ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തത്. സുധാകരന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി തയാറാക്കി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു മിനിറ്റും 20 സെക്കന്റും നീളുന്ന വീഡിയോ പരസ്യത്തിലാണ് സ്ത്രീവിരുദ്ധ പരാമര്‍ശമുളളത്.
വീഡിയോയ്‌ക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്. തിങ്കളാഴ്ചയാണ് കെ സുധാകരന്‍ തന്റെ ഔദ്യോഗിക ഫേസ്ബുക് പേജില്‍ വിഡിയോ ഷെയര്‍ ചെയ്തത്. 'ആണ്‍കുട്ടി'യായവന്‍ പോയാലാണ് കാര്യങ്ങള്‍ നടക്കുകയെന്നും വീഡിയോയില്‍ പറയുന്നു. ഒരു പെണ്ണിനെ പാർലമെന്റിലേക്കയച്ചിട്ട് കാര്യമില്ലെന്നും അവിടെ പോയി കാര്യങ്ങൾ പറഞ്ഞ് ചോദിച്ച് വാങ്ങിവരണമെങ്കിൽ ഒരാൺകുട്ടി പോകണമെന്നുമുള്ള ധ്വനിയാണ് സുധാകരന് വേണ്ടി പുറത്തിറക്കിയ പരസ്യത്തിലുണ്ടായിരുന്നത്.
അതേസമയം വീഡിയോ പാര്‍ലമെന്റില്‍ ശ്രീമതി നടത്തിയ പ്രസംഗങ്ങളെയും കളിയാക്കുന്നുണ്ടെന്ന് ആരോപണമുണ്ട്. 'ഓളെ പഠിപ്പിച്ച് ടീച്ചര്‍ ആക്കിയത് വെറുതെയായി' എന്നും ഒരു കഥാപാത്രം പറയുന്നു. 'ഈ കഥയ്ക്കും കഥാപാത്രങ്ങള്‍ക്കും ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ, പാര്‍ലമെന്റില്‍ പ്രസംഗിച്ചവരോ ആയി യാതൊരു ബന്ധവും ഇല്ല.' ' ഓളെ പഠിപ്പിച്ച് ടീച്ചര്‍ ആക്കിയത് വെറുതെയായി' എന്ന കുറിപ്പോടെയാണ വീഡിയോ പോസ്റ്റ് ചെയ്തത്. അതേസമയം മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈനിന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടി.
ഈ അവസരത്തിൽ ആരോഗ്യ മന്ത്രിയായിരുന്ന കാലത്ത് പി.കെ. ശ്രീമതിയെ എൻഡോസൾഫാൻ രോഗികളുമായി ബന്ധപ്പെട്ട ചില വിഷയങ്ങളിൽ കാണാൻ ചെന്ന അനുഭവം ഫേസ്ബുക്കിലൂടെ പങ്ക് വയ്ക്കുകയാണ് അഡ്വ ഹരീഷ് വാസുദേവൻ. സ്ത്രീ ആയതുകൊണ്ട് അവർ പുരുഷന്മാരേക്കാൾ കഴിവ് കുറഞ്ഞവരാണ് എന്ന് ദ്യോതിപ്പിക്കുന്ന കെ.സുധാകരന്റെ തെരഞ്ഞെടുപ്പ് പരസ്യം ശുദ്ധസ്ത്രീവിരുദ്ധവും അപമാനകരവുമാണ്.പൊതുപ്രവർത്തന പരിചയത്തിനപ്പുറം PK ശ്രീമതിയോട് എനിക്ക് ഒരു വ്യക്തിബന്ധവും മമതയുമില്ല. ഒട്ടേറെ കാര്യങ്ങളിൽ PK ശ്രീമതിയോട് രാഷ്ട്രീയമായി ഞാൻ വിയോജിക്കുമ്പോഴും, ചിലതിൽ ശക്തമായി എതിർക്കുമ്പോഴും, ഇന്നാട്ടിലെ 50% സ്ത്രീകളുടെ പ്രതിനിധിയായി തെരഞ്ഞെടുപ്പിൽ മത്സരിച്ചു ജയിച്ച് കഴിവ് തെളിയിച്ച അപൂർവ്വം സ്ത്രീകളിൽ ഒരാളായ അവരെ അപമാനിക്കുന്നത്, ഇന്നാട്ടിലെ സ്ത്രീകളെ അപമാനിക്കുന്നതിന് തുല്യമാണ്. കണ്ണൂരെ സ്ത്രീകൾ ഇതിന് മറുപടി പറയിക്കണം എന്ന് അഡ്വ.ഹരീഷ് വാസുദേവൻ ഫേസ്ബുക്കിൽ കുറിച്ചു.
https://www.facebook.com/Malayalivartha
























