ഭരണ സംവിധാനങ്ങളിൽ സ്വാധീനം ചെലുത്താൻ തക്കവണ്ണം കൂടുതൽ ശക്തിയാർജിക്കാൻ ഇടതുപക്ഷത്തിന് സാധിക്കണം, അതിനായി ഇടതുപക്ഷ സ്ഥാനാർത്ഥികളെ വിജയിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്; എൽ.ഡി.എഫ്. സ്ഥാനാർത്ഥി കെ.എൻ. ബാലഗോപാലിനായി വോട്ടഭ്യർത്ഥിച്ച് മധുപാൽ

കൊല്ലം : ഇന്ത്യയിൽ ഇന്ന് ആവിഷ്‌ക്കാര സ്വാതന്ത്ര്യം കലാകാരനല്ല , വർഗീയ കലാപകാരികൾക്കാണുള്ളതെന്ന് നടനും സംവിധായകനുമായ മധുപാൽ പറഞ്ഞു . പാട്ടും നാടകവും സിനിമയും സർഗ്ഗ സൃഷ്ടി എന്ന നിലയിൽ തുടരണമെങ്കിൽ മോദി ഭരണം മാറണം. ഇന്ത്യ ഒന്നാണ് എന്ന് പ്രഖ്യാപിച്ച ഷാരൂഖ് ഖാനോട് പാകിസ്ഥാനിൽ പോകാനാണ് സംഘപരിവാർ നിർദ്ദേശം. ഭരണ ഘടന ഇല്ലായിരുന്നെങ്കിൽ ഭാരത് മാതാ എന്ന് വിളിക്കാത്തവരുടെ തല വെട്ടി മാറ്റുമായിരുന്നു എന്ന് പ്രഖ്യാപിച്ച ബാബാ രാംദേവിന് പിന്തുണ നൽകിയത് അമിത് ഷാ ആണ് . ബാബാ രാംദേവിന്റെ ആക്രോശമാണ് ആവിഷ്‌ക്കാര സ്വാതന്ത്ര്യം എന്ന് അമിത് ഷാ പറയുന്നത് , അതല്ല നമ്മൾ ഉദ്ദേശിക്കുന്ന ആവിഷ്‌ക്കാര സ്വാതന്ത്ര്യമെന്ന് മധുപാൽ വ്യക്തമാക്കി.
മുൻ എസ്.എഫ്.ഐ. പ്രവർത്തകർ സി.പി.ഐ.എം സ്ഥാനാർത്ഥിക്ക് വേണ്ടി ചിട്ടപ്പെടുത്തിയ ഗാന സമാഹാരം പ്രകാശനം ചെയ്യവേ ആണ് മധുപാൽ തന്റെ രാഷ്ട്രീയം തുറന്നു പറഞ്ഞു കൊണ്ട് എൽ.ഡി.എഫ്. സാരഥി കെ.എൻ. ബാലഗോപാലിനായി വോട്ട് അഭ്യർത്ഥിച്ചത്. വളരെ അധികം കരുതലോടെ സമീപിക്കേണ്ട തിരഞ്ഞെടുപ്പാണ് നടക്കാനിരിക്കുന്നത് . ജാഗ്രതയോടെയും കൂടുതൽ ഗൗരവത്തോടെയും ഈ തിരഞ്ഞെടുപ്പിനെ നോക്കി കാണണം. ഭരണ സംവിധാനങ്ങളിൽ സ്വാധീനം ചെലുത്താൻ തക്കവണ്ണം കൂടുതൽ ശക്തിയാർജിക്കാൻ ഇടതുപക്ഷത്തിന് സാധിക്കണം. അതിനായി ഇടതുപക്ഷ സ്ഥാനാർത്ഥികളെ വിജയിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ് .
എൽ.ഡി.എഫ്. സ്ഥാനാർത്ഥിയായിട്ടുള്ള കെ.എൻ. ബാലഗോപാലിന് അനുഭവ സമ്പത്തുകൊണ്ടും പ്രവർത്തന പരിചയം കൊണ്ടും മികവാർന്ന നിലയിൽ കൊല്ലത്തിനായി പ്രവർത്തിക്കാൻ കഴിയുമെന്നും അത് അദ്ദേഹം അത് തെളിയിച്ചിട്ടുമുണ്ടെന്നു പറഞ്ഞ മധുപാൽ നാടിനും നാട്ടാർക്കും വേണ്ടിയുള്ള ബാലഗോപാലിന്റെ ഇടപെടലുകൾ തിരിച്ചറിയണമെന്നും ഓർമ്മിപ്പിച്ചു. എസ്.എഫ്.ഐ. യുടെ മുൻകാല കൊല്ലം ജില്ല ഭാരവാഹികളായ ജി.സുരേന്ദ്രൻ , കെ. അനിൽ കുമാർ , രാജിമോൾ, രജീവ് , പി.സുനിൽ, എന്നിവറാണ് പ്രകാശന പരിപാടി സംഘടിപ്പിച്ചത്.
https://www.facebook.com/Malayalivartha
























