ഒളിക്യാമറാ വിവാദത്തിൽ ഉലയാതെ എം.കെ രാഘവൻ; വ്യക്തമായ ലീഡ് നിലനിറുത്തി കോഴിക്കോട്ട് യു.ഡി.എഫ് സ്ഥാനാർത്ഥിയ്ക്ക് ഉജ്ജ്വല വിജയം

ഒളിക്യാമറാ വിവാദത്തിൽ ഉലയാതെ വ്യക്തമായ ലീഡ് നിലനിറുത്തി കോഴിക്കോട്ടെ യു.ഡി.എഫ് സ്ഥാനാർത്ഥി എം.കെ രാഘവന് ഉജ്ജ്വല വിജയം. 85225 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാഘവൻ വിജയം കരസ്ഥമാക്കിയത്. സി.പി.എമ്മിന്റെ എ.പ്രദീപ് കുമാറിനെയും ബി.ജെ.പിയുടെ പ്രകാശ് ബാബുവിനെയും തകർത്തെറിഞ്ഞു 493444 വോട്ടുകൾ നേടിയായിരുന്നു എം കെ രാഘവന്റെ മിന്നും വിജയം. സി.പി.എമ്മിന്റെ എ.പ്രദീപ് കുമാറിന് 408219 വോട്ടുകളും ബി.ജെ.പിയുടെ പ്രകാശ് ബാബുവിന് 161216 വോട്ടുകളുമാണ് നേടാനായത്.
ന്യൂനപക്ഷ മേഖലകളായ കോഴിക്കോട് സൗത്തിലും കൊടുവള്ളിയിലും വന്‍ ഭൂരിപക്ഷം നേടിയ എംകെ രാഘവന്‍ തുടക്കം തൊട്ടേ വ്യക്തമായ ലീഡാണ് കോഴിക്കോട് നേടിയത്. അതേസമയം എല്‍ഡിഎഫ് വ്യക്തമായ മുന്‍തൂക്കം പ്രതീക്ഷിച്ച ബാലുശ്ശേരിയിലും എലത്തൂരിലും അതുണ്ടായില്ല. എലത്തൂരില്‍ പ്രദീപിനൊപ്പം തന്നെ വോട്ടുകള്‍ എംകെ രാഘവന്‍ പിടിച്ചു. വോട്ടെടുപ്പ് അവസാന ഘട്ടമെത്തിയപ്പോഴേക്കും കോഴിക്കോട്ടെ ഏഴ് നിയോജകമണ്ഡലങ്ങളിലും രാഘവൻ മുന്നിലെത്തി.
വോട്ടെണ്ണല്‍ ആദ്യ രണ്ട് മണിക്കൂറിലേക്ക് കടന്നപ്പോൾ ഇടത് സ്ഥാനാര്‍ത്ഥി എ പ്രദീപ് കുമാറിനേക്കാള്‍ 14483 വോട്ടിന്റെ ലീഡാണ് സിറ്റിങ് എംപി കൂടിയായ എംകെ രാഘവൻ നേടിയിരുന്നത്. രാഷ്ട്രീയപരമയി ഇടതുപക്ഷത്തോട് ആഭിമുഖ്യം പുലര്‍ത്തുന്ന മണ്ഡലമാണെങ്കിലും കഴിഞ്ഞ രണ്ട് തവണയും പരാജയം രുചിക്കേണ്ടി വന്ന കോഴിക്കോട് ഇത്തവണയും ഇടതുമുന്നണിയെ കൈവിടുമെന്ന സൂചനയാണ് എംകെ രാഘവന്റെ ലീഡ് നില സൂചിപ്പിച്ചത്. ഒളിക്യാമറ വിവാദമടക്കം രാഘവന് തിരിച്ചടിയായെന്നും 18000 ത്തിലേറെ വോട്ടുകള്‍ക്ക് എ പ്രദീപ് കുമാര്‍ വിജയിക്കുമെന്നുമായിരുന്നു എല്‍ഡിഎഫ് നേതൃത്വത്തിന്റെ വിലയിരുത്തലെങ്കിലും അതിനെയെല്ലാം മറികടന്നുകൊണ്ടുള്ള പ്രകടനമാണ് കോഴിക്കോട് രാഘവന്‍ നടത്തിയത്.
അതേസമയം പത്മവ്യൂഹത്തിൽ അകപ്പെട്ട അഭിമന്യുവിന്റെ അവസ്ഥയായിരുന്നു തനിക്കെന്ന് എം.കെ രാഘവൻ പ്രതികരിച്ചു. സർക്കാരും പൊലീസും ചേർന്ന് വളഞ്ഞിട്ട് ഉപദ്രവിക്കുകയായിരുന്നു. എന്നാൽ കോഴിക്കോട്ടെ ജനങ്ങൾ തനിക്കൊപ്പം നിന്നുവെന്നും യു.ഡി.എഫ് ഒരുമിച്ചു നിന്നതിന്റെ ഫലമാണിതെന്നും രാഘവൻ പ്രതികരിച്ചു.
കോഴിക്കോട് നഗരത്തില്‍ ഭൂമി വാങ്ങിനല്‍കാന്‍ എം കെ രാഘവന്‍ അഞ്ച് കോടി രൂപ കോഴ ആവശ്യപ്പെട്ടെന്നായിരുന്നു ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തെലങ്കാനയിലെ ടിവി 9 ചാനല്‍ ഒളിക്യാമറ ഓപ്പറേഷനിലൂടെ പുറത്തുവിട്ടത്. 'ഓപ്പറേഷന്‍ ഭാരത് വര്‍ഷ്' എന്ന് പേരിട്ട സ്റ്റിംഗ് ഓപ്പറേഷന്റെ ഭാഗമായി ഒളിക്യാമറയുമായെത്തിയ റിപ്പോര്‍ട്ടര്‍മാരോട് എം കെ രാഘവന്‍ കോഴ ആവശ്യപ്പെട്ടെന്നാണ് ചാനല്‍ പുറത്തുവിട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സി പി എം പരാതിയുമായി രംഗത്തുവരികയും ഇതേതുടര്‍ന്ന് പോലീസ് എം കെ രാഘവനെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസ് എടുക്കുകയും ചെയ്തിരുന്നു.
എല്‍ ഡി എഫിന്റെ തുടര്‍ന്നുള്ള പ്രചാരണം ഈയൊരു വിഷയത്തില്‍ പിടിച്ചുതൂങ്ങി മാത്രമായിരുന്നു. എന്നാല്‍ മണ്ഡലത്തിലെ ജനങ്ങള്‍ ഇതിനെ ഒരുതരത്തിലും കണക്കിലെടുത്തില്ലെന്നാണ് തെരഞ്ഞെടുപ്പുഫലം തെളിയിക്കുന്നത്. മന:പൂര്‍വം രാഘവനെ കുടുക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് വോട്ടര്‍മാരെ ബോധ്യപ്പെടുത്താന്‍ യു ഡി എഫിന് കഴിഞ്ഞു.
പരമ്പരാഗതമായി എല്‍ ഡി എഫിന് സ്വാധീനമുള്ള മണ്ഡലത്തില്‍ കഴിഞ്ഞ രണ്ടുതവണയും എം കെ രാഘവന്‍ മിന്നുന്ന വിജയമാണ് നേടിയിരുന്നത്. അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം തന്നെയായിരുന്നു യു ഡി എഫിന് ഇവിടെ വിജയിക്കാന്‍ പ്രധാനഘടകമായിരുന്നത്. ഇത്തവണ കോഴിക്കോട് നോര്‍ത്ത് എം എല്‍ എ എ പ്രദീപ് കുമാര്‍ എന്ന കരുത്തനെ നിര്‍ത്തി മണ്ഡലം തിരിച്ചുപിടിക്കാന്‍ എല്‍ ഡി എഫ് നടത്തിയ തന്ത്രങ്ങള്‍ ഒന്നും തന്നെ ഫലിച്ചില്ല.
https://www.facebook.com/Malayalivartha
























