മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍

രാജ്യത്തുണ്ടായ മിന്നല്‍ പ്രളയത്തില്‍ ഇന്ത്യ, ചൈന, അമേരിക്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍. പ്രളയദുരന്തത്തിന് ശേഷമുള്ള സഹായങ്ങളെ കാരുണ്യപ്രവര്‍ത്തനമായി കാണേണ്ടതില്ലെന്നും അത് വികസിത രാജ്യങ്ങളുടെ ധാര്‍മ്മികവും നിയമപരവുമായ ബാദ്ധ്യതയാണെന്നും നേപ്പാള്‍ വിദേശകാര്യ മന്ത്രി ശിശിര്‍ ഖനാല്‍ പറഞ്ഞു. കാന്തിപൂര്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലില്‍ നേപ്പാളിന്റെ പങ്ക് കുറവാണെങ്കിലും ആഗോളതാപനത്തിന്റെ കനത്ത ദുരന്തഫലങ്ങള്‍ അനുഭവിക്കേണ്ട വരുന്നത് തങ്ങള്‍ക്കാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ടിബറ്റ് നേപ്പാള്‍ അതിര്‍ത്തി മേഖലയിലെ ഉയര്‍ന്ന പ്രദേശങ്ങളിലുണ്ടായ വലിയ ഹിമപാതത്തെയും ഹിമാനികളുടെ തകര്‍ച്ചയെയും തുടര്‍ന്നാണ് നേപ്പാളില്‍ മിന്നല്‍ പ്രളയം ഉണ്ടായത്. മരിച്ചവരുടെ എണ്ണം 1100 കടന്നു. 1125 മൃതദേഹങ്ങള്‍ കണ്ടെടുത്തെന്നാണ് അനൗദ്യോഗിക കണക്ക്. ഇപ്പോഴും 4500ഓളം ആളുകളെ കണ്ടെത്താനായിട്ടില്ല.
'ഞങ്ങള്‍ ഉണ്ടാക്കാത്ത ഒരു ആഗോള പ്രതിസന്ധിയുടെ ഏറ്റവും വലിയ വിലയാണ് ഞങ്ങള്‍ നല്‍കുന്നത്. ഹിമാനികള്‍ അതിവേഗം ഉരുകുന്നതും ഹിമാലയന്‍ മലനിരകളിലുണ്ടാകുന്ന പ്രളയങ്ങളും ആഗോള കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലങ്ങളാണ്. നേപ്പാള്‍ അതിന്റെ നയതന്ത്ര ചട്ടക്കൂടിനെ 'സഹായം' എന്നതില്‍ നിന്ന് 'നീതിയും നഷ്ടപരിഹാരവും' എന്നതിലേക്ക് മാറ്റുകയാണ്. ഇത് ദാനധര്‍മ്മത്തിന്റെ കാര്യമല്ല. നിയമപരവും ധാര്‍മ്മികവുമായ ബാദ്ധ്യതയുടെ കാര്യമാണ്.
ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഹരിതഗൃഹ വാതകങ്ങള്‍ പുറന്തള്ളുന്ന രാജ്യം ചൈനയാണ്. രണ്ടാം സ്ഥാനത്ത് അമേരിക്കയും മൂന്നാം സ്ഥാനത്ത് ഇന്ത്യയുമാണ്. ഈ രാജ്യങ്ങള്‍ക്ക് നേപ്പാള്‍ പോലുള്ള ദുര്‍ബല രാജ്യങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ചരിത്രപരമായ ബാദ്ധ്യതയുണ്ട്. ഹിമാലയന്‍ ഹിമാനികള്‍ ഇല്ലാതായാല്‍ ദക്ഷിണേഷ്യയിലെ ഗംഗ, തൃശൂലി തുടങ്ങിയ നദികളെ ആശ്രയിക്കുന്ന 200 കോടിയിലധികം ജനങ്ങളുടെ ജലസുരക്ഷ അപകടത്തിലാകും. ഇത് ദക്ഷിണേഷ്യന്‍ സംസ്‌കാരത്തിന്റെ നിലനില്‍പ്പിനെത്തന്നെ ബാധിക്കുന്ന കാര്യമാണ്' ശിശിര്‍ ഖനാല്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























