കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

കേരളത്തിലെ നാളികേര മേഖലയെ ആധുനികവത്കരിക്കുന്നതിനും കർഷകർക്ക് മികച്ച വരുമാനം ഉറപ്പാക്കുന്നതിനുമായി പ്രത്യേക ‘കോകനട്ട് വാല്യൂ അഡിഷൻ പാർക്ക്’ ആരംഭിക്കുന്നതിന് കേന്ദ്ര സർക്കാരും നാളികേര വികസന ബോർഡും മുന്നോട്ടുവരണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ . പാർക്ക് യാഥാർത്ഥ്യമാക്കുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളും പൂർണ പിന്തുണയും സംസ്ഥാന സർക്കാർ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നാളികേര വികസന ബോർഡിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ദേശീയതല ലോക നാളികേര ദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരുകാലത്ത് രാജ്യത്തെ ആകെ നാളികേര ഉൽപ്പാദനത്തിന്റെ 50 മുതൽ 55 ശതമാനം വരെ സംഭാവന ചെയ്തിരുന്ന കേരളം ഇന്ന് ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണം. പരമ്പരാഗത രീതികളിൽ നിന്ന് മാറി ശാസ്ത്രീയവും ആസൂത്രിതവുമായ പ്ലാന്റേഷൻ മാതൃകയിലേക്ക് നാളികേര കൃഷിയെ മാറ്റേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
കർണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ ശാസ്ത്രീയമായ അകലം പാലിച്ചുള്ള നടീൽ, മണ്ണുപരിശോധന, കൃത്യമായ വളപ്രയോഗം, രോഗനിയന്ത്രണം എന്നിവ ഉൾപ്പെടുത്തിയ പ്ലാന്റേഷൻ രീതിയാണ് പിന്തുടരുന്നത്. കേരളത്തിലും ശാസ്ത്രീയ പരിപാലനവും ഫലപ്രദമായ രോഗനിയന്ത്രണവും ഉറപ്പാക്കി ഉൽപാദനക്ഷമത വർധിപ്പിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
നാളികേര മേഖലയുടെ പുനരുജ്ജീവനത്തിന് മൂല്യവർധനവ് നിർണായകമാണ്. ശ്രീലങ്കയിലെ കൊളംബോ വിമാനത്താവളത്തിൽ 20 വർഷത്തിന് മുൻപ് തന്നെ തെങ്ങിൽ നിന്നുള്ള ഇരുനൂറിലധികം മൂല്യവർധിത ഉൽപ്പന്നങ്ങൾ ഒരിടത്ത് വിപണനം ചെയ്ത ഷോറൂം സന്നർശിച്ച അനുഭവവും മുഖ്യമന്ത്രി പങ്കുവെച്ചു. ചിരട്ട ഉൽപ്പന്നങ്ങൾ, പായ്ക്ക് ചെയ്ത കരിക്ക്-തേങ്ങവെള്ളം, തെങ്ങിൻ തടി ഉപയോഗിച്ചുള്ള ഫർണിച്ചർ തുടങ്ങി നാളികേരത്തിന്റെ വിവിധ ഭാഗങ്ങൾ മൂല്യവർധിത ഉൽപ്പന്നങ്ങളാക്കി വിപണിയിലെത്തിക്കുന്നതിലൂടെ കർഷകർക്ക് കൂടുതൽ വരുമാനം ഉറപ്പാക്കാനാകും. നാളികേരാധിഷ്ഠിത വ്യവസായങ്ങൾക്കും ഗവേഷണത്തിനും ഉൽപ്പന്ന വികസനത്തിനും പ്രാധാന്യം നൽകുന്ന കോകനട്ട് പാർക്ക് ഈ രംഗത്ത് വലിയ മുന്നേറ്റത്തിന് വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha

























