"ഇടത് കോട്ട തകർത്ത വിജയം"; കാസര്‍കോട് അട്ടിമറിക്കൊടുവില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന് ഉജ്വലവിജയം

ഇടതിന്റെ പൊന്നാപുരം കോട്ട കോണ്‍ഗ്രസ് പിടിച്ചെടുത്തു. വമ്പന്‍ രാഷ്ട്രീയ അട്ടിമറിക്കൊടുവില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കാസര്‍കോട് ജയിച്ചുകയറിയത് 40,438 വോട്ടിന്റെ ഭൂരിപക്ഷത്തിന്. 35 വര്‍ഷത്തിന് ശേഷമാണ് യുഡിഎഫ് കാസര്‍കോട് വിജയിക്കുന്നത്. പെരിയ ഇരട്ടക്കൊല ഉദുമ എന്ന ഇടത് കോട്ടയെ ഇളക്കി. മറ്റൊരു കോട്ടയായ കാഞ്ഞങ്ങാട് നേരിയ ഭൂരിപക്ഷത്തിനാണ് എല്‍ഡിഎഫ് മുന്നിലെത്തിയത്. ഇടത് കോട്ടകളില്‍ നേരിയ മേല്‍കൈയും വലത് പാളയങ്ങളില്‍ വ്യക്തമായ ഭൂരിപക്ഷവും നേടിയാണ് ഉണ്ണിത്താന്‍ വിജയം ഉറപ്പിച്ചത്. ബിജെപി വോട്ട് വര്‍ധിച്ചതോടെ യുഡിഎഫിലേക്ക് ബിജെപി വോട്ട് മറിച്ചു എന്ന ആരോപണത്തിനും പ്രസക്തയില്ലാതായി.
പെരിയ കല്ല്യോട്ടെ ഇരട്ടകൊലപാതകം, ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് എന്നിവയാണ് എല്‍ഡിഎഫ് പരാജയത്തിന്റെ ആക്കം കൂട്ടിയതെന്നാണ് പ്രഥമിക വിലയിരുത്തലുകള്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ഥിയായതിന്റെ പ്രതിഫലനം കേരളത്തിലെ മറ്റ് 18 മണ്ഡലങ്ങൡലയും പോലെ കാസര്‍കോടുമുണ്ടായിട്ടുണ്ട്. ഇത് ഉണ്ണിത്താന്റെ വിജയത്തില്‍ സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്.
ഏറെ വൈകിയാണ് കാസര്‍കോട് മണ്ഡലത്തില്‍ യുഡിഎഫിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനമുണ്ടായത്. അതേസമയം, സ്ഥാനാര്‍ഥിത്വത്തെ തുടര്‍ന്ന് പാര്‍ട്ടിക്കുള്ളില്‍ പ്രത്യക്ഷത്തില്‍ തന്നെ പടലപ്പിണക്കങ്ങളും മറ്റും ഉണ്ടാവുകയും ചെയ്തിരുന്നു. എന്നാല്‍, കോണ്‍ഗ്രസിലെ കീഴ്‌വഴക്കങ്ങള്‍ മാറ്റിമറിച്ചുകൊണ്ട് ഈ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുകയും കോണ്‍ഗ്രസ്, മുസ്‌ലീം ലീഗ് തുടങ്ങിയ മുന്നണിയിലെ മറ്റു കക്ഷികള്‍ ഒരു മനസോടെ തിരഞ്ഞെടുപ്പിനെ നേരിടുകയും ചെയ്തത് ഉണ്ണിത്താന്റെ വിജയത്തില്‍ പ്രധാന ഘടകമായിട്ടുണ്ട്.
മണ്ഡലത്തിന്റെ പുറത്തുനിന്നുള്ള സ്ഥാനാര്‍ഥിയായിരുന്നെങ്കിലും കോണ്‍ഗ്രസ് വക്താവ് എന്ന നിലയിലും വാക്ചാതുര്യം കൊണ്ടും ആളെകൂട്ടാന്‍ കഴിയുന്ന വ്യക്തി എന്ന നിലയിലും കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ സുപരിചിതനാണ്. പാര്‍ട്ടിയുടെ നേതൃസ്ഥാനത്തേക്ക് പലപ്പോഴും എത്തിയിട്ടുണ്ടെങ്കിലും നാല് പതിറ്റാണ്ട് നീളുന്ന രാജ്‌മോഹന്‍ ഉണ്ണിത്താന്റെ രാഷ്ട്രീയ ജീവിതത്തില്‍ ആദ്യമായാണ് അദ്ദേഹം ജനപ്രതിനിധിയാകുന്നത്.
https://www.facebook.com/Malayalivartha
























