കൊടിക്കുന്നിലിന് രാജയോഗം... പ്രധാനമന്ത്രിയാകുന്ന നരേന്ദ്രമോദിക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കാനുള്ള നിയോഗം മാവേലിക്കര എം.പി. കൊടിക്കുന്നില്‍ സുരേഷിന്

നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകുമ്പോള്‍ കേരളത്തിനും അഭിമാനിക്കാം. പ്രധാനമന്ത്രിയാകുന്ന നരേന്ദ്രമോദിക്ക് പാര്‍ലമെന്റില്‍ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കാനുള്ള നിയോഗം മാവേലിക്കര എം.പി. കൊടിക്കുന്നില്‍ സുരേഷിന് ലഭിച്ചേക്കും. പ്രോ ടേം സ്പീക്കറാണ് പ്രധാനമന്ത്രിക്ക് സത്യപ്രതിജ്ഞ ചൊല്ലിനല്‍കേണ്ടത്. ലോക്‌സഭാംഗങ്ങളില്‍ സീനിയോറിറ്റിയുള്ള ആളാണ് പ്രോ ടേം സ്പീക്കറാകേണ്ടത്.
കഴിഞ്ഞ സഭയില്‍ കര്‍ണാടകയില്‍നിന്നുള്ള മുനിയപ്പയായിരുന്നു സീനിയര്‍ അംഗം. ഇക്കുറി മുനിയപ്പ ജയിക്കാത്തതിനാല്‍ കൊടിക്കുന്നില്‍ പ്രോ ടേം സ്പീക്കറാകാന്‍ സാധ്യത ഏറെയാണ്. അങ്ങനെയായാല്‍ മോദിയെ പ്രതിജ്ഞ ചൊല്ലിക്കേണ്ട ചുമതല കൊടിക്കുന്നിലിനാകും.
സിപിഐയുടെ സിറ്റിങ് എംഎല്‍എ ചിറ്റയം ഗോപകുമാറിനെ പരാജയപ്പെടുത്തി തുടര്‍ച്ചയായ മൂന്നാം തവണയും മാവേലിക്കരയില്‍ വെന്നിക്കൊടി നാട്ടി കൊടിക്കുന്നില്‍ സുരേഷ്. ഇത്തവണ കുട്ടനാട് മാത്രമാണ് ചിറ്റയം ഗോപകുമാറിന് കരുത്ത് തെളിയിക്കാനായത്. സംവരണ മണ്ഡലമാണ് മാവേലിക്കര. ചങ്ങനാശ്ശേരിയിലും ചെങ്ങന്നൂരിലും മാവേലിക്കരയിലും കുന്നത്തൂരും കൊട്ടാരക്കരയിലും പത്തനാപുരത്തും ശക്തമായ ലീഡ് നേടിയാണ് കൊടിക്കുന്നില്‍ വിജയം ഉറപ്പിച്ചത്. ശബരിമല പ്രശ്‌നവും പ്രളയവുമാണ് മാവേലിക്കരയില്‍ പ്രചാരണമായിരുന്നത്.
എംഎല്‍എ എന്ന നിലയില്‍ ചിറ്റയം ഗോപകുമാര്‍ അടൂരില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളിലും അദ്ദേഹത്തിന്റെ ജനകീയ ബന്ധങ്ങളിലുമായിരുന്നു എല്‍ഡിഎഫിന്റെ പ്രതീക്ഷ. ആര്‍ ബാലകൃഷ്ണപിള്ളയുടെ കേരള കോണ്‍ഗ്രസ് ബിയുടെ പിന്തുണ ഇത്തവണ അനുകൂല ഘടകമായി എല്‍ഡിഎഫ് കണ്ടിരുന്നു. മുന്‍കേന്ദ്ര തൊഴില്‍ സഹമന്ത്രിയാണ് കൊടിക്കുന്നില്‍ സുരേഷ്. അഞ്ചു തവണ ലോക്‌സഭാംഗമായിട്ടുണ്ട്.
കേരളത്തില്‍ മുന്‍കൂട്ടി നിശ്ചയിച്ച തിരക്കഥപോലെ വോട്ടെണ്ണല്‍ നടന്നത്. രാവിലെ എട്ടുമുതല്‍ വൈകുന്നേരം അവസാനഫലം വരുന്നതുവരെ അവ്യക്തതകള്‍ ഒന്നുമില്ലായിരുന്നു. ഇടതുവിരുദ്ധ തരംഗത്തില്‍ യു.ഡി.എഫ് തൂത്തുവാരുന്ന ചിത്രം തുടക്കത്തിലേ വ്യക്തമായി.
തപാല്‍ വോട്ടുകളുടെ ലീഡുനില പുറത്തുവന്നപ്പോള്‍ കണ്ണൂരും വടകരയിലും എല്‍.ഡി.എഫ് മുന്നിലായിരുന്നു. അതു ക്രമേണ ഉയര്‍ന്ന് എല്‍.ഡി.എഫ് എട്ട്, യു.ഡി.എഫ് അഞ്ച് എന്ന നിലയിലായി. അതിനിടെ തിരുവനന്തപുരത്ത് എന്‍.ഡി.എ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍ നിസാര വോട്ടുകള്‍ക്കു മുന്നിലെത്തി. ബി.ജെ.പി ക്യാമ്പുകള്‍ സന്തോഷമുഖരിതമായി.
ഒന്‍പതിന് വോട്ടിങ് യന്ത്രങ്ങളിലെ കണക്കുകള്‍ പുറത്തുവന്നതോടെ യഥാര്‍ഥ ചിത്രം ലീഡുനിലയില്‍ പ്രതിഫലിച്ചു തുടങ്ങി. 19 സീറ്റുകളിലും യു.ഡി.എഫ് മുന്നേറുന്ന വാര്‍ത്ത ഞെട്ടലോടെയാണ് ഇടതുകേന്ദ്രങ്ങള്‍ കണ്ടത്. അപ്പോഴും തിരുവനന്തപുരത്ത് കുമ്മനം മുന്നില്‍ തന്നെയായിരുന്നു. അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ കുമ്മനവും പിന്നിലായി. അതിനിടെ, പത്തനംതിട്ടയില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി കെ. സുരേന്ദ്രന്‍ മുന്നിലെത്തി.
ആ മുന്നേറ്റം അധികനേരം നീണ്ടില്ല. സുരേന്ദ്രനെ പിന്നിലാക്കി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആന്റോ ആന്റണി മുന്നേറി. അടുത്ത ഒരുമണിക്കൂര്‍ 19 സീറ്റിലും യു.ഡി.എഫ് വ്യക്തമായ ഭൂരിപക്ഷത്തില്‍ തന്നെയായിരുന്നു. വരാന്‍ പോകുന്ന വന്‍വിജയത്തിന്റെ പെരുമ്പറയെന്നോണം 10.45ന് വയനാട്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ലീഡുനില ലക്ഷം കവിഞ്ഞു. അമേഠിയില്‍ സ്മൃതി ഇറാനിക്കു പിന്നിലായ സമയത്താണ് വയനാട്ടില്‍ രാഹുല്‍ ഗാന്ധി മുന്നേറിയത്.
30 ഓടെ എല്‍.ഡി.എഫിന് ആശ്വസിക്കാന്‍ ആലപ്പുഴ മാത്രമായി. ഷാനിമോള്‍ ഉസ്മാനുമായി ഇഞ്ചോടിഞ്ച് പോരാട്ടത്തിലായിരുന്നു എ.എം ആരിഫ്. അങ്ങനെ യു.ഡി.എഫ് 19, എല്‍.ഡി.എഫ് ഒന്ന് എന്നായി ലീഡുനില. എ.കെ.ജി സെന്റര്‍ മൗനത്തിലായപ്പോള്‍ കെ.പി.സി.സിയില്‍ ആഘോഷങ്ങളുടെ വെടിക്കെട്ട് ഉയര്‍ന്നു. മൂന്നുമണിയോടെ പാലക്കാട്, ആലത്തൂര്‍, ഇടുക്കി മണ്ഡലങ്ങളില്‍ 99 ശതമാനം വോട്ടെണ്ണല്‍ പൂര്‍ത്തിയായി. ഇടുക്കിയിലും പാലക്കാട്ടും ഒന്നരലക്ഷത്തോളം വോട്ടുകളുടെ ലീഡായിരുന്നു യു.ഡി.എഫിന്. ആലപ്പുഴ കഴിഞ്ഞാല്‍ മറ്റു മണ്ഡലങ്ങളില്‍ ആരു വിജയിച്ചെന്ന വിവരത്തേക്കാള്‍ ഭൂരിപക്ഷം എത്രയെ ചോദ്യം മാത്രമായിരുന്നു പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക്. അതിനിടെയാണ് യുഡിഎഫ് തൂത്തു വാരിയത്.
https://www.facebook.com/Malayalivartha
























