ഇനി കാവിലെ പാട്ടുമത്സരം... വാചക മത്സരത്തില്‍ ഒന്നാമതായ കേരളത്തിലെ പല ബിജെപി നേതാക്കള്‍ക്കും കെട്ടിവച്ച കാശുപോയി

അല്‍ഫോണ്‍സ് കണ്ണാന്താനത്തിനെ വലിയ വില കൊടുത്ത് കേന്ദ്ര മന്ത്രിയാക്കിയത് ക്രിസ്ത്യന്‍ ന്യൂനപക്ഷത്തിന്റെ പിന്തുണ കിട്ടാനാണ്. എന്നാല്‍ കണ്ണന്താനത്തെ സമുദായം വേണ്ടത്ര പിന്തുണച്ചില്ല. അതിന്റെ പ്രതിഫലനം തെരഞ്ഞെടുപ്പിലും കാണാനായി.
കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിനും തുഷാര്‍ വെള്ളാപ്പള്ളിക്കുമടക്കം 13 എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ക്കു കെട്ടിവെച്ച തുക നഷ്ടമായത്. കണ്ണൂരില്‍ സി കെ. പത്മനാഭനാണ് എന്‍ഡിഎ സ്ഥാനാര്‍ഥികളില്‍ ഏറ്റവും പിന്നില്‍. തൊട്ടു പിന്നില്‍ വയനാട്ടില്‍ തുഷാര്‍ വെള്ളാപ്പള്ളിയും. സി.കൃഷ്ണകുമാര്‍ (പാലക്കാട്), സുരേഷ് ഗോപി (തൃശൂര്‍), പി.സി.തോമസ് (കോട്ടയം), കെ.എസ്.രാധാകൃഷ്ണന്‍ (ആലപ്പുഴ), കെ.സുരേന്ദ്രന്‍ (പത്തനംതിട്ട), ശോഭാ സുരേന്ദ്രന്‍ (ആറ്റിങ്ങല്‍), കുമ്മനം രാജശേഖരന്‍ (തിരുവനന്തപുരം) എന്നിവര്‍ക്കു മാത്രമാണ് കെട്ടിവെച്ച തുക ലഭിച്ചത്. പോള്‍ ചെയ്തതില്‍ സാധുവായ വോട്ടിന്റെ ആറിലൊന്നു ലഭിക്കുന്ന സ്ഥാനാര്‍ഥിക്കു കെട്ടിവെച്ച തിരികെ ലഭിക്കും.
വന്‍ സന്നാഹങ്ങളുമായി മത്സരംഗത്തിറങ്ങിയിട്ടും കേരളത്തില്‍ ഇത്തവണയും ബി.ജെ.പി ക്ക് ജയിച്ചു കയറാനാകാത്തത് ബിജെപിയെ നിരാശരാക്കിയിട്ടുണ്ട്. കേരളത്തിലെ ജയം അഞ്ചു സീറ്റുവരെയെന്നായിരുന്നു ബി.ജെ.പി. ദേശീയാധ്യക്ഷന്‍ അമിത്ഷാ പറഞ്ഞിരുന്നത്. സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍ പിള്ള പറഞ്ഞതാകട്ടെ ഒട്ടേറെ സീറ്റുകളില്‍ ജയിച്ച് ചരിത്രനേട്ടമുണ്ടാക്കുമെന്നും.
ഒട്ടേറെയൊന്നുമില്ലെങ്കിലും തിരുവനന്തപുരത്തു ജയവും പത്തനംതിട്ടയിലും തൃശ്ശൂരിലും പാലക്കാട്ടും രണ്ടാമതും എത്തുമെന്ന് പാര്‍ട്ടി പ്രതീക്ഷിച്ചു. പ്രതീക്ഷിച്ചതുപോലെയൊന്നും നടന്നില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കിട്ടിയതിനേക്കാള്‍ 11 ലക്ഷത്തിലേറെ വോട്ട് കൂടുതല്‍ നേടിയെന്നാണ് പാര്‍ട്ടിയുടെ പ്രാഥമിക കണക്ക്.
പാര്‍ട്ടിയുടെ എ ക്ലാസ് മണ്ഡലങ്ങളിലൊന്നായ തിരുവനന്തപുരത്ത് 2014ല്‍ മത്സരിച്ച ഒ. രാജഗോപാലിനെപ്പോലെ ഇത്തവണ കുമ്മനം രാജശേഖരനും താമര വിരിയിക്കാനാവാതെ രണ്ടാമനാകേണ്ടി വന്നു. ഉറച്ച സീറ്റായി ബി.ജെ.പി.യും സംഘപരിവാര്‍ സംഘടനകളും കണ്ട തിരുവനന്തപുത്ത് മൂന്നുലക്ഷത്തിലധികം വോട്ടാണ് കുമ്മനം നേടിയത്.
തിരുവനന്തപുരത്ത് സ്ഥാനാര്‍ഥിപ്പട്ടികയില്‍, മിസോറം ഗവര്‍ണറായിരുന്ന കുമ്മനം രാജശേഖരന്‍ എന്ന ഒറ്റപ്പേരുമായാണ് ആര്‍.എസ്.എസ്. നേതൃത്വം ദേശീയഘടകത്തെ കണ്ടത്. കുമ്മനത്തിന്റെ തോല്‍വി ആര്‍.എസ്.എസിന്റേതുകൂടിയാണ്.
രാജഗോപാല്‍ കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം, നേമം നിയമസഭാ മണ്ഡലങ്ങളില്‍ ഒന്നാമതും പാറശ്ശാല, കോവളം, നെയ്യാറ്റിന്‍കര എന്നിവിടങ്ങളില്‍ മൂന്നാമതുമായിരുന്നു. കുമ്മനം നേമത്തു മാത്രമാണ് ഒന്നാമതായത്. കഴക്കൂട്ടത്തും വട്ടിയൂര്‍ക്കാവിലും തിരുവനന്തപുരത്തും രണ്ടാമതും മറ്റ് മൂന്നിടത്ത് മൂന്നാമതും.
പത്തനംതിട്ടയില്‍ സ്ഥാനാര്‍ഥിനിര്‍ണയത്തിലെ അനിശ്ചിതത്വം മാറ്റി കെ. സുരേന്ദ്രന്‍ പ്രചാരണത്തില്‍ നല്ല മുന്നേറ്റമാണ് നടത്തിയത്. ശബരിമല ക്ഷേത്രം ഉള്‍പ്പെടുന്ന മണ്ഡലമെന്ന നിലയില്‍ ഇവിടുത്തെ വിശ്വാസിസമൂഹം വോട്ടുവിഹിതം കൂട്ടി. പക്ഷേ, മൂന്നു ലക്ഷത്തിനടുത്ത് വോട്ടുനേടിയെങ്കിലും ഒരിടത്തും സുരേന്ദ്രന്‍ ഒന്നാമനായില്ല. അടൂരില്‍ മാത്രമാണ് രണ്ടാമതെങ്കിലും എത്താനായത്. പി.സി. ജോര്‍ജിന്റെ കേരളജനപക്ഷം പൂഞ്ഞാര്‍ ഉള്‍പ്പെട്ട പത്തനംതിട്ടയില്‍ ഗുണമുണ്ടാക്കിയതായി ബി.ജെ.പി. വിശ്വസിക്കുന്നില്ല.
തൃശ്ശൂരില്‍ സുരേഷ് ഗോപിയുടെ 'മാസ് എന്‍ട്രി' മറ്റു രണ്ടു മുന്നണികളുടെ വിജയപ്രതീക്ഷയെ തല്ലിക്കെടുത്തിയിരുന്നു. എന്നാല്‍, തൃശ്ശൂര്‍ നിയമസഭാ മണ്ഡലത്തില്‍ രണ്ടാമതെത്തിയതും മൂന്നു ലക്ഷത്തിനടുത്ത് വോട്ടുകിട്ടിയതും മാത്രമാണ് ആശ്വാസം. പാലക്കാട്ട് സി. കൃഷ്ണകുമാറിന് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ശോഭാസുരേന്ദ്രന്‍ നേടിയതിനേക്കാള്‍ മുക്കാല്‍ ലക്ഷത്തിലേറെ വോട്ടേ കൂടുതല്‍ ലഭിച്ചുള്ളൂ. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും മൂന്നാമതുമായി. ഇതിനൊക്കെ കാരണംതേടുകയാണ് ബി.ജെ.പി.
എന്‍.ഡി.എ.യിലെ അഞ്ചുപേരാണ് രണ്ടുലക്ഷത്തിലധികം വോട്ടുനേടിയത്. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്‍, പാലക്കാട്ട് സി. കൃഷ്ണകുമാര്‍, തൃശ്ശൂരില്‍ സുരേഷ്‌ഗോപി, പത്തനംതിട്ടയില്‍ കെ. സുരേന്ദ്രന്‍, ആറ്റിങ്ങലില്‍ ശോഭാ സുരേന്ദ്രന്‍ എന്നിവര്‍.
"
https://www.facebook.com/Malayalivartha
























