പാട്ടു പാടിയില്ല എങ്കിലും ആരിഫ് ജയിച്ചു; ലോക്‌സഭ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനേറ്റ പരാജയത്തെപരിഹസിച്ച് അഡ്വക്കറ്റ് ജയശങ്കർ രംഗത്ത്

ലോക്‌സഭ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനേറ്റ പരാജയത്തെപരിഹസിച്ച് അഡ്വക്കറ്റ് ജയശങ്കർ രംഗത്ത്. കാളിദാസൻ മരിച്ചു, കണ്വ മാമുനി മരിച്ചു, അനസൂയ മരിച്ചു, പ്രിയംവദ മരിച്ചു, ശകുന്തള മാത്രം മരിച്ചില്ല.. എന്ന പാട്ട് പോലെയാണ് ഇടതുപക്ഷത്തിന്റെ കാര്യമെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ പരിഹസിച്ചു.
ആറ്റിങ്ങലിലെ ഇടതുപക്ഷ സ്ഥാനാർത്ഥിയായ സമ്പത്തും പാലക്കാട്ടെ എം.ബി രാജേഷും ആലത്തൂരിൽ പി.കെ ബിജുവും ദയനീയമായി പരാജയപ്പെട്ടപ്പോൾ ആലപ്പുഴയിലെ സ്ഥാനാർത്ഥി മാത്രം തോറ്റില്ലെന്നും ജയശങ്കർ പറയുന്നു. വിനയവും മര്യാദയുമുളള പൊതു പ്രവർത്തകനാണ് എ. എം ആരിഫെന്നും ജയശങ്കർ ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്‌പോസ്റ്റ് ഇങ്ങനെ;
കാളിദാസൻ മരിച്ചു, കണ്വ മാമുനി മരിച്ചു, അനസൂയ മരിച്ചു, പ്രിയംവദ മരിച്ചു, ശകുന്തള മാത്രം മരിച്ചില്ല.. എന്ന പാട്ട് പോലെയായി കേരളത്തിൽ ഇടതുമുന്നണിയുടെ കാര്യം. സമ്പത്ത് തോറ്റു, രാജേഷ് തോറ്റു, വീണയും തോറ്റു, പികെ ബിജു ദയനീയമായി തോറ്റു. ആരിഫ് മാത്രം തോറ്റില്ല.
വിനയവും മര്യാദയുമുളള പൊതു പ്രവർത്തകനാണ് സഖാവ് എഎം ആരിഫ്. മസിലു പിടുത്തം ഒട്ടുമില്ല. ഇടതുപക്ഷത്തിനു നല്ല മേധാവിത്തമുളള മണ്ഡലമാണ് ആലപ്പുഴ. എംവി ഗോവിന്ദൻ മാസ്റ്ററുടെയും മരാമത്ത് മന്ത്രി ജി സുധാകരൻ്റെയും നേതൃത്വത്തിൽ ചിട്ടയായ പ്രവർത്തനവും ആരിഫിന് ഗുണമായി. ആരിഫ് പാട്ടും പാടി ജയിക്കും എന്നായിരുന്നു നവോത്ഥാന നായകൻ വെളളാപ്പളളി നടേശൻ പ്രവചിച്ചത്. തോറ്റാൽ തല മൊട്ടയടിക്കും എന്നൊരു ഭീഷണിയും മുഴക്കിയിരുന്നു. പാട്ടു പാടിയില്ല എങ്കിലും ആരിഫ് ജയിച്ചു. നടേശൻ മുതലാളിക്കു തല മുണ്ഡനം ചെയ്യാനുളള അവസരം നഷ്ടപ്പെട്ടു. എന്ന് ഫേസ്ബുക്കിൽ കുറിച്ചു.
കേരളത്തില്‍ യു.ഡി.എഫ് തരംഗം ആഞ്ഞുവീശിയപ്പോള്‍ ആടിയുലഞ്ഞ ആലപ്പുഴ അവസാനം ആരിഫിനൊപ്പം നിന്നു. ഏറ്റവും കൂടുതല്‍ വീറും വാശിയുമുള്ള മത്സരം കണ്ട മണ്ഡലം. തുടക്കം മുതല്‍ ലീഡ് നില മാറിമറിഞ്ഞു, എല്‍.ഡി.എഫ് വിശ്വസ്തതയോടെ കളത്തിലിറങ്ങിയ എ.എം ആരിഫ് ഒടുവില്‍ ഫോട്ടോ ഫിനിഷില്‍ വിജയം കണ്ടു, അതും ഈ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിന് (10474).
എ എം ആരിഫിന് 445970 വോട്ട് ലഭിച്ചപ്പോള്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന്റെ അക്കൗണ്ടിലെത്തിയത് 435496 വോട്ടുകളാണ്. 187729 വോട്ടുകള്‍ നേടിയ ബി.ജെ.പി സ്ഥാനാര്‍ത്ഥി കെ.എസ് രാധാകൃഷ്ണന്‍ ചിത്രത്തിലേ ഉണ്ടായിരുന്നില്ല. നിയമസഭയിലേക്ക് ജയിപ്പിച്ചു വിട്ട അരൂര്‍ കൈവിട്ടപ്പോള്‍ ചേര്‍ത്തലയില്‍ ലഭിച്ച 16895 വോട്ടിന്റെ ഭൂരിപക്ഷമാണ് ആരിഫിന്റെ വിജയത്തില്‍ നിര്‍ണായകമായത്.
62370 വോട്ടുമായി കായംകുളവും ആരിഫിനൊപ്പം നിന്നു. എന്നാല്‍ പ്രതീക്ഷിച്ച പോലെ ഹരിപ്പാട് ഷാനിമോളെ പിന്തുണച്ചു. ആലപ്പുഴയും അമ്പലപ്പുഴയും നേരിയ മുന്‍തൂക്കും യു.ഡി.എഫിന് നല്‍കി.
കരുനാഗപ്പള്ളിയില്‍ ഷാനിമോള്‍ ആരിഫിനേക്കാള്‍ 4750 വോട്ട് നേടി. എന്നാല്‍ ചേര്‍ത്തലയില്‍ ആരിഫ് നേടിയ മുന്‍തൂക്കത്തെ മറികടക്കാന്‍ ഈ മണ്ഡലങ്ങളിലെ ലീഡ് കൊണ്ട് യു.ഡി.എഫിന് കഴിഞ്ഞില്ല.
2016 നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് 80,000-ല്‍ ഏറെ വോട്ടുകള്‍ ലഭിച്ച മണ്ഡലങ്ങളാണ് അരൂര്‍, ചേര്‍ത്തല, ആലപ്പുഴ എന്നിവ. അമ്പലപ്പുഴയില്‍ 63,039 വോട്ടുകളും കായംകുളത്ത് 72,980 വോട്ടുകളും കരുനാഗപ്പള്ളിയില്‍ 69902 വോട്ടുകളും ലഭിച്ചിട്ടുണ്ട്. ഇതില്‍ എല്‍ഡിഎഫ് ശക്തമായ ഭൂരിപക്ഷം നേടിയിരുന്ന മണ്ഡലങ്ങളാണ് അരൂരും ആലപ്പുഴയും.
https://www.facebook.com/Malayalivartha
























