മോദി വിളിക്കുകയാ... കേരളത്തില്‍ മത്സരിച്ച എന്‍ഡിഎ സ്ഥാനാര്‍ത്ഥികളില്‍ മോദിയുടെ മനസില്‍ ചേക്കേറിയത് സുരേഷ് ഗോപി മാത്രം; അവസാനം വന്നിട്ടും ദേശീയ തലത്തില്‍ പോലും വന്‍ ചലനമുണ്ടാക്കിയത് സുരേഷ് ഗോപിയുടെ മാസ് ഡയലോഗുകള്‍
ലേറ്റായി വന്നിട്ടും ലേറ്റസ്റ്റായിരുന്നു സുരേഷ് ഗോപി. തൃശൂര്‍ മണ്ണിനെ ഇളക്കി മറിച്ച സുരേഷ് ഗോപിയുടെ പല ഡയലോഗുകളും മോദിയുടെ ചെവിയിലുമെത്തി. എന്റെ അയ്യന്‍ ഉണ്ടാക്കിയ ചലനം ചെറുതല്ല. അതിന്റെ അലയൊലിയായിട്ടാണ് മോദി ദക്ഷിണേന്ത്യയില്‍ ശബരിമല കത്തിച്ചത്. സുരേഷ് ഗോപിയുടെ തൃശൂര്‍ ഞാനിങ്ങെടുക്കുമെന്ന ഡയലോഗും ജയിക്കുമെന്ന പ്രതീതി ഉണ്ടാക്കി. കേരളത്തിലെ ഏത് ബിജെപി നേതാവിനെക്കാളും ജനങ്ങളെ കൈയ്യിലെടുക്കാന്‍ സുരേഷ് ഗോപിയ്ക്ക് കഴിയുമെന്നാണ് ഇതിലൂടെ തെളിയിച്ചിരിക്കുന്നത്.
അതേസമയം കേരളത്തിലെ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ എന്‍.ഡി.എ. സഖ്യം ഉടച്ചുവാര്‍ക്കാന്‍ ബി.ജെ.പി. ദേശീയ നേതൃത്വം കേരള ഘടകത്തോട് ആവശ്യപ്പെട്ടു. സംസ്ഥാനത്തു പാര്‍ട്ടിയുടെ നിരാശപ്പെടുത്തുന്ന പ്രകടനത്തിനിടയിലും ബി.ജെ.പി. ദേശീയ നേതൃത്വം പ്രതീക്ഷവയ്ക്കുന്നതു സുരേഷ് ഗോപിയിലും ശോഭാ സുരേന്ദ്രനിലും.
എന്‍.ഡി.എയില്‍ ബി.ജെ.പിക്കു പിന്നിലെ ഏറ്റവും വലിയ പാര്‍ട്ടിയായാണു ബി.ഡി.ജെ.എസിനെ കണ്ടിരുന്നതെങ്കിലും ബി.ഡി.ജെ.എസിന്റെ കെട്ടുറപ്പില്ലായ്മ തന്നെയാണു പ്രധാന പ്രശ്‌നമായി കാണുന്നത്. ഒരു സംഘടനയെന്നതിനപ്പുറം, രാഷ്ട്രീയ പാര്‍ട്ടിയുടെ ഗുണങ്ങളൊന്നും അവര്‍ക്കില്ലെന്ന വിമര്‍ശനം ശരിവയ്ക്കുന്നതാണ് തെരഞ്ഞെടുപ്പിലെ അവരുടെ പ്രകടനമെന്നാണു വിലയിരുത്തല്‍.
അതേസമയം, അവരെ പൂര്‍ണമായും തള്ളിക്കളയാനും ബി.ജെ.പി. തയാറാകില്ല. വിജയിക്കുമെന്ന നേരിയ പ്രതീക്ഷ പോലുമില്ലാതിരുന്നിട്ടും വയനാട്ടില്‍ എ.ഐ.സി.സി. അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരേ മത്സരിക്കാന്‍ തയാറായ തുഷാര്‍ വെള്ളാപ്പള്ളിയെ തീര്‍ത്തും അവഗണിക്കില്ല.
അതേസമയം, വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനകളും ബി.ഡി.ജെ.എസിനോടുള്ള അകലവും ബി.ജെ.പിക്കു സ്വാഭാവികമായും ലഭിക്കുമായിരുന്ന എസ്.എന്‍.ഡി.പി വോട്ടുകളില്‍പ്പോലും വിള്ളലുണ്ടാക്കിയതായാണു വിലയിരുത്തല്‍. സംസ്ഥാനത്തു ഘടകകക്ഷികള്‍ക്ക് അഞ്ചു സീറ്റ് നല്‍കിയതില്‍ നാലും ബി.ഡി.ജെ.എസിനായിരുന്നു. ആലത്തുരില്‍ ടി.വി. ബാബു, ഇടുക്കിയില്‍ മത്സരിച്ച ബിജു കൃഷ്ണന്‍ എന്നിവര്‍ക്കു ലക്ഷം വോട്ട് നേടാന്‍ പോലും കഴിഞ്ഞില്ല. മാവേലിക്കരയില്‍ മത്സരിച്ച തഴവ സഹദേവന്‍ മാത്രമാണ് അല്‍പ്പമെങ്കിലും മികച്ച പ്രകടനം കാഴ്ചവച്ചത്. അദ്ദേഹം 1,32,323 വോട്ട് നേടി.
ഘടകകക്ഷിയെന്ന നിലയില്‍ മറ്റൊരു സീറ്റ് നല്‍കിയതു കോട്ടയത്തായിരുന്നു. കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.സി. തോമസ് 2014ല്‍ ബി.ജെ.പിക്കു ലഭിച്ചതിന്റെ മൂന്നിരട്ടിയോളം വോട്ട് നേടി. 1,55,135 വോട്ട് നേടിയെങ്കിലും 2004ല്‍ എന്‍.ഡി.എയ്ക്കു വേണ്ടി അക്കൗണ്ട് തുറന്ന അദ്ദേഹത്തില്‍നിന്നു കൂടുതല്‍ പ്രതീക്ഷിച്ചിരുന്നു. തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തില്‍ ഒപ്പമെത്തിയ പി.സി. ജോര്‍ജിന്റെ സംഭാവന വട്ടപ്പൂജ്യമായതും വിലയിരുത്തും. തൃശൂരില്‍ രംഗത്തിറക്കിയതു െവെകിയെങ്കിലും വലിയ ആവേശമുണര്‍ത്താന്‍ സുരേഷ് ഗോപിക്കു കഴിഞ്ഞു.
കഴിഞ്ഞ തെരഞ്ഞെടുപ്പിലേതില്‍നിന്ന് രണ്ടു ലക്ഷത്തോളം വോട്ട് അധികം നേടി. രാജ്യസഭാംഗമായ അദ്ദേഹത്തെ മന്ത്രിസഭാംഗമാക്കുന്നത് ആലോചനയിലുണ്ട്. വലിയ നേട്ടമുണ്ടാക്കിയ മറ്റൊരു സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രനാണ്. ഏതു സീറ്റിലും പരമാവധി വോട്ട് സമാഹരിക്കാന്‍ കഴിവുണ്ടെന്നു നേരത്തേ വടക്കാഞ്ചേരി, എറണാകുളം ഉപതെരഞ്ഞെടുപ്പുകളില്‍ തെളിയിച്ച ശോഭ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട്ടും മികവു കാട്ടി. കെ. മുരളീധരന്‍ ഒഴിയുമ്പോള്‍ വട്ടിയൂര്‍ക്കാവിലുണ്ടാകുന്ന ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി ശോഭയുടെ പേരു പരിഗണനയിലുണ്ട്.
ശോഭ പതിവായി ഗ്രൂപ്പുകളിയുടെ ഇരയാകുകയാണെന്നു കേന്ദ്ര നേതൃത്വം തിരിച്ചറിയുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അവരെ പാലക്കാട്ടേക്കു പരിഗണിച്ചെങ്കിലും സംസ്ഥാന നേതൃത്വത്തില്‍നിന്നുണ്ടായ സമ്മര്‍ദം മൂലം അവസരം സി. കൃഷ്ണകുമാറിനായി. പ്രതീക്ഷിച്ച പ്രകടനം അവിടെയുണ്ടായില്ല. തീരെ പ്രതീക്ഷയില്ലായിരുന്ന ആറ്റിങ്ങലില്‍, പ്രമുഖ നേതാക്കളൊന്നും തിരിഞ്ഞുനോക്കാതിരുന്നിട്ടും ശോഭ 2,48,081 വോട്ട് വെട്ടിപ്പിടിച്ചു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇവിടെ 90,000 വോട്ടാണു ബി.ജെ.പി. നേടിയിരുന്നത്.
https://www.facebook.com/Malayalivartha