സിപിഎം അങ്കലാപ്പില്‍... ലോക്‌സഭയ്ക്ക് പിന്നാലെ 6 നിയമസഭ, പഞ്ചായത്ത് പിന്നെ കൊട്ടിക്കലാശമായി നിയമസഭ തെരഞ്ഞെടുപ്പ്; തോല്‍വിക്ക് കാരണം ശബരിമല തന്നെ; ശബരിമലയല്ലെങ്കില്‍ ഹിന്ദു വോട്ടുകള്‍ എവിടെ പോയി?
ലോക്‌സഭാ തെരഞ്ഞെടുപ്പ് സിപിഎമ്മിന്റെ അടിത്തറ തന്നെ ഇളക്കിയിരിക്കുകയാണ്. പുറത്ത് പറയുന്നില്ലെങ്കിലും ശബരിമല തന്നെയാണ് പരാജയ കാരണമായി വിലയിരുത്തുന്നത്. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ അനുമതി നല്‍കിയ സംസ്ഥാന സര്‍ക്കാരിന്റെ നടപടിയില്‍ പാളിച്ച പറ്റിയില്ലെന്നാണ് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി പറയുന്നതെങ്കിലും ന്യൂനപക്ഷ വോട്ടുകളും ശബരിമലയും ഒരുപോലെ തിരിച്ചടിച്ചെന്നാണ് കണ്ടെത്തലുകള്‍. എത്ര അനുകൂല സാഹചര്യം ഉണ്ടായാലും കേരളത്തില്‍ ബിജെപിയ്ക്ക് അക്കൗണ്ട് തുറക്കല്‍ അത്ര അനായാസമാകുമെന്ന് കരുതേണ്ടെന്നും അവര്‍ പറയുന്നു.
ശബരിമലയില്‍ സുപ്രീംകോടതിവിധി നടപ്പാക്കുന്നതിലൂടെ ബിജെപിയിലേക്കുള്ള ഹിന്ദു ഏകീകരണത്തെ തകര്‍ക്കാമെന്നായിരുന്നു സിപിഎം ലക്ഷ്യമിട്ടത്. എന്നാല്‍ ഈ നയം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ 20 ല്‍ ഒരു സീറ്റ് മാത്രം എന്ന നിലയില്‍ തിരിച്ചടിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട 2004 മുതലുള്ള ട്രന്റ് ഇടതു മുന്നണിക്ക് അനുകൂലമാണ്. 20 ല്‍ 18 സീറ്റുകള്‍ നേടിയ എല്‍ഡിഎഫ് അന്ന് 46.18 ശതമാനം വോട്ടുകളാണ് പെട്ടിയിലാക്കിയത്. ബിജെപിയ്ക്കാകട്ടെ 12.11 ശതമാനം വോട്ടാണ് കിട്ടിയത്. 38.46 ശതമാനം വോട്ട് മാത്രം കിട്ടിയ യുഡിഎഫിന് കിട്ടിയത് ഒരു സീറ്റാണ്. ബിജെപി പിന്തുണയോടെ മത്സരിച്ച പിസി തോമസിന് ഒരു സീറ്റും കിട്ടി.
അതേസമയം 2014 ലേക്ക് വന്നപ്പോള്‍ എല്‍ഡിഎഫിന്റെ വോട്ടുഷെയര്‍ 41.98 ആയി കുറഞ്ഞു. എക്കാലത്തെയും മികച്ച പോളിംഗ് രേഖപ്പെടുത്തിയ ഇത്തവണ എല്‍ഡിഎഫിന്റെ വോട്ടു ഷെയര്‍ അപ്പോള്‍ 35 ശതമാനത്തിലേക്ക് കുറയുകയും ജയം ഒരു സീറ്റിലേക്ക് ഒതുങ്ങുകയും ചെയ്തു. എല്‍ഡിഎഫിന്റെ വോട്ടുഷെയറില്‍ 2014 നെ അപേക്ഷിച്ച് 6.88 ശതമാനം കുറവ് വന്നു. എന്നാല്‍ ഇത്തവണ ബിജെപിയ്ക്ക് 4.74 ശതമാനം വോട്ടുകള്‍ കൂടി 16 ശതമാനം വോട്ടുകളായി. പക്ഷേ പശ്ചിമ ബംഗാളിലും ത്രിപുരയിലുമെന്ന പോലെ ചെറിയ സ്‌പേസ് സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ബിജെപിയ്ക്ക് ഒരു സ്ഥാനാര്‍ത്ഥിയെ പോലും എന്നിട്ടും ജയിപ്പിക്കാന്‍ കഴിഞ്ഞില്ല.
ശബരിമല വിഷയം പോലെ അനുകൂല ഘടകം ഉണ്ടായിട്ടും ബിജെപിയ്ക്ക് ഒരു സീറ്റ് പോലും കിട്ടിയില്ല എന്നിരിക്കെ നേട്ടമുണ്ടായത് യുഡിഎഫിനായിരുന്നു. 19 സീറ്റുകളിലും വലിയ ഭൂരിപക്ഷത്തിനായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ വിജയം. എട്ടു സീറ്റുകളിലെ സ്ഥാനാര്‍ത്ഥികള്‍ ഒരു ലക്ഷത്തിന് മുകളില്‍ വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിച്ചപ്പോള്‍ നാലു സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികള്‍ ഒരു ലക്ഷത്തോട് അടുത്ത ഭൂരിപക്ഷത്തിലാണ് ജയിച്ചത്. ഇതുമാത്രമല്ല എല്‍ഡിഎഫിന്റെ പരമ്പരാഗത സീറ്റുകളായ ആലത്തൂര്‍, പാലക്കാട്, കണ്ണൂര്‍, കാസര്‍ഗോഡ്, വടകര, ആറ്റിങ്ങല്‍ സീറ്റുകളെ കൂടി നഷ്ടപ്പെടുത്തി. 2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷം നല്‍കിയ 91 സീറ്റുകളിലെ 75 ല്‍ മാത്രമാണ് എല്‍ഡിഎഫിന് മുന്നിലെത്താനായത്. യുഡിഎഫ് ആകട്ടെ 123 നിയമസഭാ സീറ്റുകളില്‍ മുന്നില്‍ എത്തുകയും ചെയ്തു.
എന്നാല്‍ ഒരു നിയമസഭാ മണ്ഡലങ്ങളില്‍ പോലും ബിജെപിയ്ക്ക് സന്തോഷിക്കാന്‍ വക കിട്ടിയുമില്ല. തിരുവനന്തപുരത്ത് മാത്രമാണ് പാര്‍ട്ടിക്ക് രണ്ടാമതെങ്കിലും എത്താനായത്. കേരളത്തിലെ ഇടതുപക്ഷ ഇടങ്ങള്‍ പിടിച്ചെടുക്കാമെന്ന് വ്യാമോഹിക്കുന്ന ബിജെപിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തെ സ്വീകരിക്കാന്‍ ന്യൂനപക്ഷം ഒരിക്കലും തയ്യാറായിട്ടില്ല. മതനിരപേക്ഷ മനോഭാവം തുടരുന്ന ഹിന്ദുക്കളിലെ ഒരു വലിയ വിഭാഗവും ഇതിനെ സ്വീകരിച്ചിട്ടില്ല.
എന്‍ഡിഎയ്ക്ക് വിജയം നല്‍കുന്നത് ഹിന്ദുത്വ വോട്ടുകളാണ്. എന്നാല്‍ സംസ്ഥാനത്തെ 57 ശതമാനം വരുന്ന ഹിന്ദുക്കളില്‍ 24 ശതമാനം ഹിന്ദുക്കള്‍ ഈഴവ സമൂഹമാണ്. ഇവരാകട്ടെ പരമ്പരാഗതമായി എല്‍ഡിഎഫിന്റെ പാളയത്തിലാണ് നില്‍ക്കുന്നതും. ഇടതുപക്ഷത്തെ അതിജീവിക്കാന്‍ ഈഴവ സമൂഹത്തിന്റെ ബിഡിജെഎസിനെ ഒപ്പം കൂട്ടിയായിരുന്നു ഇത്തവണ ബിജെപിയുടെ നീക്കം. എന്നാല്‍ അത് ഫലം കണ്ടില്ല. കേരളത്തിലെ സവര്‍ണ്ണശ്രേണി കല്‍പ്പിക്കപ്പെടുന്ന നായര്‍ സമുദായം കേരളത്തിലെ ഹിന്ദു ജനസംഖ്യയുടെ 16 ശതമാനം മാത്രമാണ്. ഇവരാകട്ടെ സംഘപരിവാറിന്റെ ഭാഗമായി ഇരിക്കാന്‍ ഇഷ്ടം കാണിക്കുന്നുമില്ല. ശബരിമല വിഷയത്തില്‍ എന്‍എസ്എസ് സംഘപരിവാറിനൊപ്പം നിന്നത് ബിജെപിയ്ക്ക് ഇത്തവണ വലിയ പ്രതീക്ഷയായിരുന്നു. മൂന്ന് സീറ്റുകള്‍ ലക്ഷ്യമിട്ടിരുന്ന അവരുടെ വോട്ടുകളില്‍ 20 ശതമാനം വര്‍ദ്ധന ഉണ്ടാക്കുകയും ചെയ്തിരുന്നു.
ശബരിമലയില്‍ എല്‍ഡിഎഫ് എടുത്ത നിലപാടില്‍ പ്രതിഷേധിച്ച നായര്‍ സമുദായം പോയത് പക്ഷേ യുഡിഎഫിലേക്കായിരുന്നു. അതേസമയം സംസ്ഥാനത്തെ ന്യുനപക്ഷങ്ങളുടെ കണക്കുകള്‍ 43 ശതമാനമാണ്. തങ്ങള്‍ക്ക് ഭീഷണി ഉയര്‍ന്ന സാഹചര്യത്തില്‍ അവര്‍ നിന്നത് യുഡിഎഫ് പാളയത്തിലായിരുന്നു. വയനാട്ടില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ തുണച്ചത് ന്യൂനപക്ഷ വോട്ടുകളായിരുന്നു. ന്യൂനപക്ഷങ്ങളുടെ പിന്തുണ ഇല്ലാതെ കേരളത്തില്‍ ബിജെപിയ്ക്ക് അക്കൗണ്ട് തുറക്കുക അസാധ്യമായ കാര്യമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്്. ദേശീയരാഷ്ട്രീയത്തില്‍ മുസഌം വിരുദ്ധത പുലര്‍ത്തുന്ന ബിജെപി യ്ക്ക് പിന്നീടുള്ള ആശ്രയം 18 ശതമാനം വരുന്ന ക്രിസ്ത്യന്‍ വോട്ടുകളാണ്. സര്‍ക്കാരിലും പാര്‍ട്ടിയിലും സ്ഥാനമാനങ്ങളെല്ലാം വെച്ചു നീട്ടിയിട്ടും പാര്‍ട്ടിയുടെ ഹിന്ദുത്വ അജണ്ഡയില്‍ ക്രിസ്ത്യന്‍ വോട്ടുകള്‍ അകന്നു തന്നെ നില്‍ക്കുകയാണ്.
പശ്ചിമബംഗാളിലും ത്രിപുരയിലും സംഭവിച്ചത് പോലെ എളുപ്പത്തില്‍ ബിജെപിയ്ക്ക് കേരളത്തില്‍ സ്‌പേസ് ഉണ്ടാക്കാന്‍ കഴിയില്ലെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ഇപ്പോഴും വിശ്വസിക്കുന്നു. സംസ്ഥാനത്ത് ഇടതുപാര്‍ട്ടികളെ അങ്ങിനെ എഴുതിത്തള്ളാന്‍ കഴിയില്ലെന്നും ഇത്തവണത്തെ പരാജയം നേതാക്കളുടെയും പാര്‍ട്ടിയുടെയും സമീപനത്തില്‍ വന്ന പിഴവ് മൂലമാണെന്നും അവര്‍ പറയുന്നു. പിഴവുകള്‍ വരുത്തിയാലും കൂടതല്‍ ജനകീയ പരിപാടികളിലൂടെ സമൂഹത്തില്‍ എല്‍ഡിഎഫിന് തിരിച്ചുവരാന്‍ കഴിയുമെന്നും ബിജെപിയെ തടയാന്‍ ഇടതുപാര്‍ട്ടികള്‍ക്കേ കഴിയൂ എന്നും ഇടതുപക്ഷ വിദഗ്ദ്ധരും കരുതുന്നു.
https://www.facebook.com/Malayalivartha