മെരിലാന്റ് പി. സുബ്രഹ്മണ്യത്തിന്റെ ചെറുമകനായ കുമാർ സുബ്രഹ്മണ്യത്തിനെ തേടി മരണമെത്തിയത് ഒരു ചെറിയ ആക്സിഡന്റിന്റെ രൂപത്തിൽ.. അപകടത്തിലേറ്റ പരിക്ക് സീരിയസല്ലെന്നറിഞ്ഞ് വീട്ടിലേക്കു പോകുന്നതിനെക്കുറിച്ച് സംസാരിച്ചുകൊണ്ടിരുന്ന സുബ്രഹ്മണ്യത്തിന്റെ കണ്ണുകൾ അടഞ്ഞു ..രംഗബോധമില്ലാത്ത കോമാളിയായി മരണം വിജയിച്ചപ്പോൾ നിസ്സഹായതയുടെ മരവിപ്പിൽ അമ്മയും മകളും
പലപ്പോഴും രംഗബോധമില്ലാത്ത കോമാളിയാണ് മരണം. നിനച്ചിരിക്കാത്ത നേരത്ത് സന്തോഷത്തിന്റെ നറുനിലാവിനെ തല്ലിക്കെടുത്തി മരണമെത്തുമ്പോൾ മനുഷ്യൻ നിസ്സഹായനാകുന്നു. കഴിഞ്ഞ വെള്ളിയാഴ്ച മെരിലാന്റ് പി. സുബ്രഹ്മണ്യത്തിന്റെ ചെറുമകനായ കുമാർ സുബ്രഹ്മണ്യത്തിനെ തേടി മരണമെത്തിയത് ഒരു ചെറിയ ആക്സിഡന്റിന്റെ രൂപത്തിലായിരുന്നു.
പളനിയിൽ ക്ഷേത്രദർശനം കഴിഞ്ഞ് ഭാര്യയും മകളുമായി പിള്ളിയാർപെട്ടിലെ ക്ഷേത്രത്തിലേക്കു കാറോടിച്ച് പോകുകയായിരുന്നു ഗണേശ് എന്നു വിളിക്കുന്ന കുമാർ സുബ്രഹ്മണ്യം. ഉച്ചയ്ക്ക് രണ്ടോടെ ഒട്ടംചിത്രത്ത് എത്തിയപ്പോൾ നിയന്ത്രണം വിട്ട ഒരു പിക്ക്അപ്പ് വാൻ എതിരെ വന്ന് കാറിലിടിച്ചു. കാർ ദൂരേക്കു തെറിച്ചു.
ഭാര്യ മുന്നിലും മകൾ പിന്നിലുമാണ് ഇരുന്നിരുന്നത്. ഓടിക്കൂടിയവർ മൂവരെയും സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. കാറിൽനിന്നു പുറത്തിറങ്ങിയ ഉടൻ മകളെ വാരിപ്പിടിക്കുകയായിരുന്നു സുബ്രഹ്മണ്യം. ഭാഗ്യം അവൾക്ക് പരിക്കൊന്നും ഇല്ല. കാർ മറിഞ്ഞ് വീണപ്പോൾ സന്ധ്യയുടെ തലയ്ക്കും മുഖത്തിനും പരിക്കുപറ്റി.
കാലിന്റെ എല്ലിന് പൊട്ടലുണ്ടായിരുന്നതിനപ്പുറം പ്രത്യക്ഷമായി പരിക്കൊന്നും സുബ്രഹ്മണ്യത്തിനില്ലായിരുന്നു. അപകടത്തെ പറ്റിയും കഴിക്കുന്ന മരുന്നിനെക്കുറിച്ചുമൊക്കെ അദ്ദേഹം തന്നെയാണ് ഡോക്ടറോട് സംസാരിച്ചത്. ഇടയ്ക്ക് സഹോദരനും പയ്യന്നൂർ കോ-ഓപ്പറേറ്റിവ് ആശുപത്രിയിലെ ഡോക്ടറുമായ പദ്മനാഭനെ ഫോണിൽ വിളിച്ചു സംസാരിച്ചു. രണ്ടു മണിക്കൂർ കഴിഞ്ഞപ്പോഴേക്കും സുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില വഷളായി. ഡോക്ടർ സ്കാനിംഗ് നടത്തണമെന്ന് നിർദ്ദേശിച്ചു. മുപ്പത് മിനിട്ടു കൂടി. അദ്ദേഹത്തിന്റെ ഹൃദയം നിലച്ചു.
അത്രയും നേരം മുൻ സീറ്റിൽ തന്നോടും മകളോടും സംസാരിച്ചുകൊണ്ടിരുന്നയാൾ പെട്ടെന്നു മരണത്തിലേക്ക് മറിഞ്ഞുവീണത് വിശ്വസിക്കാനേ ആകാത്ത നിസ്സഹായാവസ്ഥയിലാണ് ഭാര്യ സന്ധ്യ. അപകടത്തിലേറ്റ പരിക്ക് സീരിയസല്ലെന്നറിഞ്ഞ് വീട്ടിലേക്കു പോകുന്നതിനെക്കുറിച്ച് സംസാരിച്ചുകൊണ്ടിരുന്ന സുബ്രഹ്മണ്യത്തിന്റെ കണ്ണുകൾ അടഞ്ഞു പോകുന്നതുകണ്ട് നിസഹായയായി നിലവിളിക്കാൻ അവർക്കായുള്ളൂ ..
യാത്രയിലുടനീളം സ്കൂളിൽ ആദ്യമായി പോകുന്നതിനെക്കുറിച്ച് അച്ഛനോട് വാ തോരാത സംസാരിച്ചുകൊണ്ടിരുന്ന ആറു വയസുകാരി രുദ്ര ആകെ മരവിച്ചുപോയി.
തിരുവനന്തപുരത്ത് ന്യൂ തിയേറ്റർ വളപ്പിൽ പ്രസ് നടത്തിവരികയായിരുന്നു സുബ്രഹ്മണ്യം. സിനിമാ നിർമ്മാണ കുടുംബത്തിൽ ജനിച്ചതുകൊണ്ടു തന്നെ നിർമ്മാതാവു കൂടിയായ അച്ഛൻ എസ്. കുമാറിന്റെ പാത പിന്തുടർന്ന് ക്രൈം ആൻഡ് പണിഷ്‌മെന്റ്, കടമറ്റത്ത് കത്തനാർ എന്നീ സീരിയലുകൾ നിർമ്മിച്ചു. പിന്നെ, ബിസിനസ് രംഗത്തായിരുന്നു ശ്രദ്ധ. ഭാര്യ സന്ധ്യ എറണാകുളം ഏജീസ് ഓഫീസിലെ ജീവനക്കാരിയാണ്. അവിടെ പനമ്പളി നഗറിലും വസതിയുണ്ട്
https://www.facebook.com/Malayalivartha