ഒരു തരി സ്വർണ്ണം പോലും നഷ്ടമായിട്ടില്ല; ദേവസ്വം ബോർഡിന് വീഴ്ച്ച പറ്റിയിട്ടില്ലെന്നും അനാവശ്യ വിവാദമെന്നും പത്മകുമാർ; വിവാദത്തിനു പിന്നിൽ മുൻ ഉദ്യോഗസ്ഥനെന്ന് ദേവസ്വം ബോർഡ്
ശബരിമലയില്‍ വഴിപാടായി കിട്ടിയ സ്വര്‍ണത്തിലും വെള്ളിയിലും കുറവില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍. ഒരു തരി സ്വര്‍ണം പോലും നഷ്ടമായിട്ടില്ല. എല്ലാത്തിനും കൃത്യമായ കണക്കുകള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്വര്‍ണത്തില്‍ കുറവുണ്ടെന്ന് ചില ഉദ്യോഗസ്ഥര്‍ പ്രചരിപ്പിച്ചതാണ്. മുന്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥനാണ് ഇതിനു പിന്നില്‍. ദേവസ്വം ബോര്‍ഡിനു വീഴ്ച സംഭവിച്ചിട്ടില്ലെന്നും ഇതൊരു അനാവശ്യ വിവാദമാണെന്നും പത്മകുമാര്‍ കൂട്ടിച്ചേര്‍ത്തു.
സ്വര്‍ണം അടക്കമുള്ള വിലപിടിപ്പുള്ള വസ്തുക്കള്‍ സൂക്ഷിക്കുന്ന ഉദ്യോഗസ്ഥര്‍ പുതിയ ആള്‍ വരുമ്പോള്‍ കൃത്യമായി ചുമതല കൈമാറുന്ന കാര്യത്തില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളതെന്നായിരുന്നു പദ്മകുമാര്‍ മുൻപ് പ്രതികരിച്ചത്.
സ്വര്‍ണത്തില്‍ കുറവൊന്നും ഉണ്ടായിട്ടില്ല. പുതിയ ഉദ്യോഗസ്ഥന്‍ വരുമ്പോള്‍ പഴയ ആള്‍ സ്വര്‍ണത്തിന്റെ കണക്കുകള്‍ കൈമാറുന്ന പതിവ് നേരത്തെ ഉണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ ആറ് വര്‍ഷമായി അത് നടക്കുന്നില്ല. ഇക്കാര്യത്തിലാണ് പരാതി ഉണ്ടായിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ടാണ് കോടതി നിയോഗിച്ച ഓഡിറ്റ് വിഭാഗം പരിശോധന നടത്തുന്നതെന്നും അദ്ദേഹം വ്യകത്മാക്കിയിരുന്നു.
ശബരിമലയില്‍ വഴിപാടായി ലഭിച്ചിരിക്കുന്ന സ്വര്‍ണവും വെള്ളിയും അടക്കം വിലപിടിപ്പുള്ള വസ്തുക്കളുടെ കാര്യത്തിലാണ് കുറവുവന്നിരിക്കുന്നതെന്നായിരുന്നു ഉദ്യോഗസ്ഥർ കണ്ടെത്തിയത്. ഇതു സംബന്ധിച്ച് ദേവസ്വം വിജിലന്‍സിന് അടക്കം ചില പരാതികള്‍ ലഭിച്ചിരുന്നു. അതേസമയം സംഭവത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന ഓഡിറ്റ് വിഭാഗം നാളെ സ്‌ട്രോങ് റൂം തുറന്ന് പരിശോധന നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
സ്‌ട്രോങ് റൂമിലേയ്‌ക്കെത്തുന്ന സ്വര്‍ണവും വെള്ളിയും അടക്കമുള്ളവ സൂക്ഷിക്കുന്ന കാര്യത്തില്‍ ശരിയായ രേഖകളൊന്നും ഇല്ലെന്നും കൃത്യത ഇല്ലെന്നും ദേവസ്വം വിജിലന്‍സ് കണ്ടെത്തിയിരുന്നു. സ്വര്‍ണം സൂക്ഷിക്കുന്ന കാര്യത്തില്‍ നടപടിക്രമങ്ങള്‍ പാലിക്കപ്പെട്ടിട്ടുണ്ടോ എന്നും ഓഡിറ്റ് വിഭാഗം പരിശോധിക്കും. ശബരിമല ക്ഷേത്രത്തില്‍ ലഭിക്കുന്ന സ്വര്‍ണവും വെള്ളിയും അടക്കമുള്ളവ സൂക്ഷിക്കുന്നത് ആറന്മുള ക്ഷേത്രത്തോട് ചേര്‍ന്നുള്ള തിരുവിതാംകൂര്‍ ദേവസ്വത്തിന്റെ സ്‌ട്രോങ് റൂമിലാണ്. അസിസ്റ്റന്‍ഡ് അക്കൗണ്ട്‌സ് ഓഫീസറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ക്കാണ് സ്‌ട്രോങ് റൂമിന്റെ ചുമതല. മൂന്ന് ഉദ്യോഗസ്ഥര്‍ ഒരുമിച്ച് ഉണ്ടെങ്കില്‍ മാത്രമേ സ്‌ട്രോങ് റൂം തുറക്കാന്‍ സാധിക്കുകയുള്ളൂ.
https://www.facebook.com/Malayalivartha