ഉയരെ.... ഉയരെ... പാർവ്വതി; ലിനി മരിച്ചതിന്റെ മൂന്നാം ദിവസം മക്കളുടെ പഠനച്ചെലവ് ഏറ്റെടുത്തോട്ടേ എന്ന് നടി പാര്‍വതി വിളിച്ചു ചോദിച്ചെന്ന് സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് സജീഷ് പുതൂര്‍

കേരളം നിപയുടെ കൈകളിൽ അമർന്നപ്പോൾ നിസ്വാര്‍ത്ഥമായ ആതുര സേവനത്തിനിടയില്‍ ജീവന്‍ ത്യജിക്കേണ്ടി വന്ന സിസ്റ്റർ ലിനി ലോകത്തോട് യാത്ര പറഞ്ഞിട്ട് ഒരു വര്ഷം കഴിഞ്ഞു. മലയാളികളുടെ മനസില്‍ നിന്ന് ഒരിക്കലും മാഞ്ഞുപോകില്ല ലിനി എന്ന മാലാഖ.
മരിക്കുന്നതിന് തൊട്ടുമുമ്പ് താന്‍ ജീവനെപ്പോലെ സ്‌നേഹിക്കുന്ന ഭര്‍ത്താവ് സജീഷിനേയും കുഞ്ഞുമക്കളേയും ഒരുനോക്ക് കാണാന്‍ പോലുമാകാത്ത അവസ്ഥയിലും ധൈര്യം കൈവിടാതെ, കുഞ്ഞുമക്കളെ നന്നായി നോക്കണമെന്നും ഇനി തമ്മില്‍ കാണാന്‍ കഴിയില്ലെന്നും സൂചിപ്പിച്ചുകൊണ്ട് ലിനി എഴുതിയ വാചകങ്ങള്‍ ഓരോ മലയാളിയുടേയും മനസില്‍ ഇപ്പോളും നൊമ്പരമുണര്‍ത്തുന്ന ഓര്‍മകളാണ്.
ലിനി മരിച്ചതിന്റെ മൂന്നാം ദിവസം മക്കളുടെ പഠനച്ചെലവ് ഏറ്റെടുത്തോട്ടേ എന്ന് നടി പാര്‍വതി വിളിച്ചു ചോദിച്ചെന്ന് സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് സജീഷ് പുതൂര്‍. എന്നാല്‍ വാഗ്ദാനം താന്‍ സ്നേഹത്തോടെ നിരസിക്കുകയായിരുന്നെന്നും സജീഷ് പറഞ്ഞു. തന്റെ ഫേസ്ബുക്‌പോസ്റ്റിലൂടെയാണ് സജീഷ് പുതൂർ ഇക്കാര്യം വ്യക്തമാക്കിയത്.
സജീഷ് പുതൂരിന്റെ ഫേസ്ബുക്ക് കുറിപ്പ്
‘ഉയരെ ഉയരെ പാര്‍വ്വതി.. പാര്‍വ്വതിയുടെ ഒട്ടുമിക്ക സിനിമകളും കാണാറുളള അവരുടെ അത്ഭുതപ്പെടുത്തുന്ന അഭിനയത്തിന്റെ ഒരു ആരാധകന്‍ കൂടിയാണ് ഞാന്‍. ലിനിയുടെ മരണശേഷം ഇതുവരെ സിനിമ കണ്ടിട്ടില്ല അതുകൊണ്ട് തന്നെ ‘ഉയരെ’ കാണാന്‍ ശ്രമിച്ചിട്ടില്ല.
പക്ഷെ ഞാന്‍ കാണും, കാരണം ആ സിനിമയെ കുറിച്ച് വളരെ നല്ല അഭിപ്രായം ഉളളത് കൊണ്ട് മാത്രമല്ല, പാര്‍വ്വതി എന്ന നടിയുടെ അതിജീവനത്തിന്റെ വിജയം കൂടി ആയിരുന്നു ആ സിനിമ. സിനിമ മേഖലയിലെ പുരുഷാധിപത്യത്തിനെതിരെ, അതിക്രമങ്ങള്‍ക്കെതിരെ ശബ്ദിച്ചതിന് ഫെമിനിച്ചി എന്നും, ജാഡയെന്നും പറഞ്ഞ് ഒറ്റപ്പെടുത്തി സിനിമയില്‍ നിന്നും തുടച്ച് നീക്കാന്‍ നടത്തിയ ശ്രമങ്ങള്‍ ധീരതയോടെ നേരിട്ട നടി എന്നത് കൊണ്ടും
അതിനപ്പുറം പാര്‍വ്വതി എന്ന വ്യക്തിയെ എനിക്ക് നേരിട്ട് അറിയുന്നത്.. ലിനി മരിച്ച് മൂന്നാം ദിവസം എന്നെ വിളിച്ച് ‘സജീഷ്, ലിനിയുടെ മരണം നിങ്ങളെ പോലെ എന്നെയും ഒരുപാട് സങ്കടപ്പെടുത്തുന്നു. പക്ഷെ ഒരിക്കലും തളരരുത് ഞങ്ങള്‍ ഒക്കെ നിങ്ങളെ കൂടെ ഉണ്ട്. സജീഷിന് വിരോധമില്ലെങ്കില്‍ രണ്ട് മക്കളുടെയും പഠന ചിലവ് ഞാന്‍ എടുത്തോട്ടെ, ആലോചിച്ച് പറഞ്ഞാല്‍ മതി’ എന്ന വാക്കുകള്‍ ആണ്.
പക്ഷെ അന്ന് ഞാന്‍ വളരെ സ്നേഹത്തോടെ അത് നിരസിച്ചു. പിന്നീട് പാര്‍വ്വതി തന്നെ മുന്‍ കൈ എടുത്ത് അവറ്റിസ് മെഡിക്കല്‍ ഗ്രുപ്പ് ഡോക്ടര്‍ മാര്‍ ഇതേ ആവശ്യവുമായി വന്നു. ‘ലിനിയുടെ മക്കള്‍ക്ക് ലിനി ചെയ്ത സേവനത്തിന് ലഭിക്കുന്ന അംഗീകാരവും അവകാശപ്പെട്ടതുമാണ് ഈ ഒരു പഠന സഹായം’ എന്ന പാര്‍വ്വതിയുടെ വാക്ക് എന്നെ അത് സ്വീകരിക്കാന്‍ സന്നദ്ധനാക്കി.
ലിനിയുടെ ഒന്നാം ചരമദിനത്തിന് കെ.ജി.എന്‍.എ സംഘടിപ്പിച്ച അനുസ്മരണത്തില്‍ വച്ച് പാര്‍വ്വതിയെ നേരിട്ട് കാണാനും റിതുലിനും സിദ്ധാര്‍ത്ഥിനും അവരുടെ സ്നേഹമുത്തങ്ങളും ലാളനവും ഏറ്റ് വാങ്ങാനും കഴിഞ്ഞു. ഒരുപാട് സ്നേഹത്തോടെ പാര്‍വ്വതി തിരുവോത്തിന് ആശംസകള്‍..’ എന്നും സജീഷ് ഫേസ്ബുക്കിൽ കുറിച്ചു.
ഇന്ത്യയുടെ ഹീറോ എന്ന് ലോക മാധ്യമങ്ങളും ലോകാരോഗ്യ സംഘടനയും വിശേഷിപ്പിച്ച കേരളത്തിൽ നിന്നുള്ള ഒരു അരോഗ്യ ശുശ്രൂഷകയായിരുന്നു ലിനി പുതുശ്ശേരി. 2018 ൽ കേരളത്തിലെ കോഴിക്കോട് ജില്ലയിലെ ചെങ്ങരോത്ത് എന്ന ഗ്രാമത്തിൽ പൊട്ടിപ്പുറപ്പെട്ട നിപ്പാ വൈറസ് പകർച്ചവ്യാധിയിൽ രോഗികളെ പരിചരിക്കുന്നതിനിടയിൽ രോഗം പിടിപെട്ട് മരിച്ചതോടെ ലോക ജനശ്രദ്ധയിലേക്കെത്തി. ദ എക്കണോമിസ്റ്റ് എന്ന ലോകപ്രശസ്തമാഗസിൻ അവരുടെ ചരമ കോളത്തിൽ ഒരു ഹൃദ്യമായ കോളം തന്നെ ലിനിയുടെ ഓർമ്മയിൽ എഴുതി. അതിനെ തുടർന്ന് ലോകാരോഗ്യസംഘടന ലിനിയുടെ നിസ്സ്വാർത്ഥമായ സേവനത്തെ പുകഴ്ത്തുകയുണ്ടായി. ആരോഗ്യപ്രവർത്തകരുടെ ഡയറക്റ്ററായ ജിം കാമ്പെൽ ലിനിയുടെ ത്യാഗത്തെ ഗാസയിലെ റാസൻ അൽ നജ്ജാർ, ലൈബീരിയയിലെ സലോമി കർവാ എന്നിവരൂടേതിനൊപ്പമാണെന്ന് റ്റ്വീറ്റ് ചെയ്തു.
https://www.facebook.com/Malayalivartha
























