ആരോ അടിച്ചുവീഴ്‌ത്തി മണ്ണെണ്ണ ദേഹത്തൊഴിച്ചതായി ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ പെൺകുട്ടിയുടെ മൊഴി... വീട്ടുകാരുടെ മൊഴിയിൽ വൈരുദ്ധ്യം; പെൺകുട്ടി പലപ്പോഴും ക്രൂര മര്‍ദ്ദനത്തിന് ഇരയായിരുന്നുവെന്ന് നാട്ടുകാര്‍; പാറശാലയിൽ 13 കാരി തീപ്പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ദുരൂഹത...

പാറശാല അയിര കൃഷ്ണവിലാസം ബംഗ്ലാവില്‍ സൗമ്യയുടെ മകള്‍ പതിമുന്നുകാരിയായ അഞ്ജനയാണ് വ്യാഴാഴ്ച രാത്രി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി മരിച്ചത്. പിന്നില്‍ നിന്നെത്തിയ രണ്ടുപേര്‍ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചെന്ന് കുട്ടി പറഞ്ഞിരുന്നതായി മെഡിക്കല്‍കോളജിലെ ഡോക്ടര്‍ പൊലീസിന് വിവരം നല്‍കിയിട്ടുണ്ട്. പഠിക്കാതെ ബുക്കില്‍ നോക്കിയിരുന്ന് ഉറങ്ങുന്നത് കണ്ട് വഴക്കു പറഞ്ഞതിലുള്ള ദുഃഖമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് വീട്ടുകാര്‍ പൊലീസിന് നല്‍കിയിരിക്കുന്ന വിശദീകരണം. മരണം ആത്മഹത്യയെന്ന പ്രാഥമിക നിഗമനത്തിനൊപ്പം നാട്ടുകാര്‍ നല്‍കിയ എതിര്‍വിവരങ്ങളും ചേര്‍ത്തുള്ള അന്വേഷണമാണ് പൊലീസ് നടത്തുന്നത്.
സംഭവത്തിന് ദൃക്‌സാക്ഷികളില്ലാത്തതിനാല്‍ തെളിവുകള്‍ പരമാവധി ശേഖരിച്ച് മുന്നോട്ട് പോകാനാണ് പൊലീസിന്റെ തിരുമാനം. കുട്ടി മണ്ണെണ്ണ എടുത്തുവെന്ന് സംശയിക്കുന്ന ക്യാന്‍ വെള്ളിയാഴ്ച രാവിലെ ഫൊറന്‍സിക് സംഘം പരിശോധനയ്‌ക്കെത്തിയപ്പോള്‍ കണ്ടില്ല. പക്ഷേ അത് വൈകിട്ട് പൊലീസെത്തിയപ്പോള്‍ അടുക്കളയില്‍ ഉണ്ടായിരുന്നത് സംശയത്തിനിടയാക്കിയിട്ടുണ്ട്. മണ്ണെണ്ണ എടുത്ത ശേഷം പുറത്തേക്കുള്ള വാതില്‍പ്പടിയിലുണ്ടായിരുന്ന ക്യാന്‍ കുട്ടിയുടെ ദേഹത്തെ തീഅണച്ച ശേഷം വീട്ടിനകത്തേക്ക് കൊണ്ടുവരുമ്ബോള്‍ തട്ടാതിരിക്കാന്‍ മാതാവ് എടുത്ത് അടുക്കളയിലെ സ്ലാബിന്റെ അടിയില്‍ വയ്ക്കുകയായിരുന്നെന്നാണ് വീട്ടുകാരുടെ മൊഴി. എന്നാല്‍ ഇത് വിശ്വാസ യോഗ്യമല്ല.
മാതാവിന്റെ ക്രുരമര്‍ദനത്തിന് കുട്ടി പലപ്പോഴും ഇരയായിട്ടുള്ളതാണ് ആത്മഹത്യയെന്ന പൊലീസ് വാദം നാട്ടുകാര്‍ എതിര്‍ക്കുന്നതിന് കാരണം. ഒന്നരവര്‍ഷം മുമ്ബ് പെണ്‍കുട്ടി നാട് വിട്ട് പോകുന്നതിനായി പാറശാല റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ റെയില്‍വേ പൊലീസ് കണ്ടെത്തി ചോദ്യം ചെയ്തതോടെ ഉപദ്രവവിവരം പുറത്തായിരുന്നു. അന്ന് സംഭവം ഒതുക്കി തീര്‍ക്കുകയായിരുന്നു. ആദ്യഭര്‍ത്താവിന്റെ ആത്മഹത്യയ്ക്ക് ശേഷം നാല് വര്‍ഷം മുമ്ബാണ് അദ്ധ്യാപികയായ സൗമ്യയെ അയിര സ്വദേശിയെ വിവാഹം ചെയ്തത്. പീന്നിട് ഇവര്‍ക്കൊപ്പമായിരുന്നു പെണ്‍കുട്ടിയുടെ താമസം. തൊടുപുഴ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പരിസരവാസികള്‍ നല്‍കിയ വിവരങ്ങളും വീട്ടുകാരുടെ മൊഴിയും വിശദമായി പരിശോധിച്ചുകൊണ്ടുള്ള അന്വേഷണമായിരിക്കും നടത്തുന്നതെന്ന് പൊഴിയൂര്‍ സിഐ അറിയിച്ചു.
https://www.facebook.com/Malayalivartha
























