മോദിജി പ്ലീസ്, പാവങ്ങളെ സഹായിക്കുന്ന നിയമം അങ്ങയുടെ ലോക്കറിലാണ് ; അഞ്ച് സെന്റിൽ കവിയാത്ത ഭൂമിയും വീടുമുള്ളവരെ സർഫാസി നിയമത്തിന്റെ പരിധിയിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭ 2017 ഓഗസ്റ്റ് 27 ന് പാസാക്കിയ പ്രമേയത്തിന് കേന്ദ്രസർക്കാരിൽ സുഖനിദ്ര

അഞ്ച് സെന്റിൽ കവിയാത്ത ഭൂമിയും വീടുമുള്ളവരെ സർഫാസി നിയമത്തിന്റെ പരിധിയിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭ 2017 ഓഗസ്റ്റ് 27 ന് പാസാക്കിയ പ്രമേയത്തിന് കേന്ദ്രസർക്കാരിൽ സുഖനിദ്ര!
സി കെ ഹരീന്ദ്രൻ എം എൽ എയുടെ സബ്മിഷന് മുഖ്യമന്ത്രി നൽകിയ മറുപടിയിലാണ് ഞ്ഞെട്ടിക്കുന്ന ഈ വസ്തുതയുള്ളത്. എന്നാൽ ഒരു ഡസൻ ഉദ്യോഗസ്ഥർ കേരള സർക്കാരിന് ഡൽഹിയിൽ ഉണ്ടായിരുന്നിട്ടും ഇവരൊന്നും ഇത് സംബന്ധിച്ച് ചെറുവിരൽ പോലും അനക്കിയിട്ടില്ല എന്നതാണ് രസകരമായ കാര്യം. അങ്ങനെ ചെയ്തിരുന്നെങ്കിൽ നെയ്യാറ്റിൻകരയിൽ ഒരമ്മയും മകളും ആത്മഹത്യ ചെയ്യില്ലായിരുന്നു.
സര്‍ഫാസി നിയമം നടപ്പാക്കിവരുന്നതിലുള്ള പ്രയാസകരമായ സാഹചര്യം സംസ്ഥാന സര്‍ക്കാര്‍ മനസിലാക്കിയിട്ടാണ് നിയമത്തിന്റെ പരിധിയില്‍ നിന്നും 5 സെന്റില്‍ കവിയാതെ ഭൂമിയും വീടും ഉള്ളവരെ ഒഴിവാക്കണമെന്ന് കേരള നിയമസഭ 2017 ആഗസ്റ്റ് 21ലെ പ്രമേയം മുഖേന ഏകകണ്ഠമായി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. പ്രസ്തുത പ്രമേയം 2017 നവംബർ 20 ന് ധനമന്ത്രാലയത്തിന് അയച്ചുകൊടുത്തു.
സര്‍ക്കാരിന്റെ റസിഡന്റ് കമ്മീഷണര്‍ മുഖേന കേന്ദ്ര മന്ത്രാലയവുമായി ബന്ധപ്പെട്ട് ഇതിന്മേല്‍ തുടര്‍നടപടികള്‍ കൈക്കൊള്ളാന്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്നാണ് സംസ്ഥാന സർക്കാരിന്റെ വിശദീകരണം. കേന്ദ്ര സര്‍ക്കാരില്‍ നിന്നും ഇതുവരെ മറുപടിയൊന്നും ലഭിച്ചിട്ടില്ല. തുടര്‍ന്നും ശക്തമായ സമ്മര്‍ദ്ദം ചെലുത്തി കേന്ദ്രസര്‍ക്കാരിനെക്കൊണ്ട് അനുകൂല തീരുമാനമെടുപ്പിക്കാന്‍ സാധ്യമായ എല്ലാ മാര്‍ഗ്ഗവും സര്‍ക്കാര്‍ സ്വീകരിക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അതായത് ഒന്നരകൊല്ലം മുമ്പാണ് നിയമസഭ പാസാക്കിയ പ്രമേയം കേന്ദ്രത്തിന് അയച്ചത്. നിയമസഭ പാസാക്കിയ പ്രമേയത്തിന് കേന്ദ്ര സർക്കാർ മറുപടി നൽകിയില്ലെന്ന് പറഞ്ഞാൽ അത് കേരള സർക്കാരിനെ സംബന്ധിച്ചടത്തോളം തീരാകളങ്കമാണ്. പ്രമേയം അയച്ച ശേഷം മുഖ്യമന്ത്രി എത്ര തവണ ഡൽഹിയിൽ പോയെന്ന് എണ്ണി നോക്കിയാൽ ഇതിലെ പൊള്ളത്തരം മനസിലാക്കാം.
സംസ്ഥാനത്തുണ്ടായ മഹാപ്രളയം കണക്കിലെടുത്ത് കര്‍ഷകര്‍ വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുമെടുത്തിട്ടുള്ള വിവിധ വായ്പകളിന്മേലുള്ള ജപ്തി നടപടികള്‍ക്ക് ഒരു വര്‍ഷത്തേയ്ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ച് 2018 ഒക്ടോബറിൽ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പൊതുമേഖല, വാണിജ്യ, സഹകരണ ബാങ്കുകളില്‍ നിന്നും കര്‍ഷകര്‍ എടുത്തിട്ടുള്ള കാര്‍ഷിക വായ്പകളിന്മേലുള്ള ജപ്തി നടപടികള്‍ക്ക് നേരത്തേ പ്രഖ്യാപിച്ച മൊറട്ടോറിയം 2019 ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിക്കാനും തീരുമാനിച്ചിരുന്നു. കര്‍ഷകര്‍ എടുത്തിട്ടുള്ള എല്ലാ വായ്പകള്‍ക്കും മൊറട്ടോറിയം ബാധകമാക്കാനും 2019 മാർച്ച് 5 നുള്ള മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. ഇക്കാര്യത്തിൽ തുടര്‍നടപടികള്‍ റവന്യൂ വകുപ്പ് സ്വീകരിച്ചുവരുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു .എന്നാൽ സർക്കാർ പ്രഖ്യാപനങ്ങൾ ബാങ്കുകൾ അനുസരിക്കാറില്ല.
ജപ്തി സംബന്ധിച്ച പരാതികള്‍ അടിക്കടി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ജാഗ്രതാപൂര്‍ണ്ണമായ സമീപനം സ്വീകരിക്കാന്‍ സംസ്ഥാനതല ബാങ്കിംഗ് സമിതി മുഖേന ബാങ്ക് അധികാരികളെ സര്‍ക്കാര്‍ പ്രേരിപ്പിക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത് മുഖ്യമന്ത്രി സമാധാനിപ്പിക്കാൻ പറഞ്ഞതാണെന്ന് മാത്രം.
https://www.facebook.com/Malayalivartha
























