അബ്ദുള്ളക്കുട്ടി മാടപ്രാവിനെ പോലെ നിഷ്കളങ്കൻ; പരിഹാസവുമായി അഡ്വക്കറ്റ് ജയശങ്കർ

കേന്ദ്രത്തിൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ വൻ വിജയം നേടി അധികാരത്തുടർച്ച ഉറപ്പാക്കിയതിന് പിന്നിൽ നരേന്ദ്ര മോദി നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളാണെന്നും, വരും കാല രാഷ്ട്രീയം ഇത്തരത്തിൽ വികസനത്തിലൂന്നിയുള്ളതാവണമെന്നും പ്രശംസിച്ച മുൻ എം.പിയും കണ്ണൂരിലെ നേതാവുമായ എ.പി.അബ്ദുള്ളക്കുട്ടി വിമർശനത്തിന് വിധേയനായിരുന്നു. കോൺഗ്രസിലെ മുതിർന്ന നേതാക്കളടക്കം ഇതിനെതിരെ രംഗത്തുവന്നിട്ടും തന്റെ നിലപാടിൽ ഉറച്ച് നിൽക്കുകയാണ് അബ്ദുള്ളക്കുട്ടി.
കോൺഗ്രസിനെ വിട്ട് ബി.ജെ.പിയിലേക്ക് ചേരാനാണ് മുൻ സി.പി.എം പ്രവർത്തകനായ അബ്ദുള്ളക്കുട്ടിയുടെ നീക്കമെന്ന തരത്തിലുള്ള അഭ്യൂഹം ഇതിനോടകം തന്നെ ഉയർന്നിട്ടുണ്ട്. ഈ വിഷയത്തിൽ വിമർശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകനായ അഡ്വ. എ. ജയശങ്കർ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജയശങ്കറുടെ വിമർശനം. 2009 ല്‍ അബ്ദുള്ളക്കുട്ടി കോണ്‍ഗ്രസില്‍ ചേരുന്നത് നരേന്ദ്ര മോദിയുടെ ഗുജറാത്ത് വികസനത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങളെത്തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്ക് പിന്നാലെയായിരുന്നു അദ്ദേഹം കോണ്‍ഗ്രസില്‍ ചേരുന്നത്. 'വയസ്സ് 52 ആയെങ്കിലും കുട്ടികളുടെ മനസ്സാണ് അബ്ദുള്ളക്കുട്ടിക്ക്. പനിനീര്‍പ്പൂ പോലെ പരിശുദ്ധന്‍, മാടപ്രാവിനെ പോലെ നിഷ്‌കളങ്കന്‍.' ജയശങ്കര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഫേസ്ബുക്‌പോസ്റ്റ് ഇങ്ങനെ;
വയസ്സ് 52 ആയെങ്കിലും കുട്ടികളുടെ മനസ്സാണ് അബ്ദുല്ലക്കുട്ടിക്ക്. പനിനീർപ്പൂ പോലെ പരിശുദ്ധൻ, മാടപ്രാവിനെ പോലെ നിഷ്കളങ്കൻ. മനസ്സിൽ ഒന്നുവെച്ച് പുറത്തു മറ്റൊന്ന് പറയുന്ന സ്വഭാവമില്ല. അതുകൊണ്ട് പലപ്പോഴും തെറ്റിദ്ധരിക്കപ്പെട്ടു. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയുടെ വികസന നയത്തെ പ്രകീർത്തിച്ചതിനാണ് 2009 ജനുവരിയിൽ അബ്ദുല്ലക്കുട്ടിയെ സിപിഐ(എം) സസ്പെൻഡ് ചെയ്തതും പിന്നീട് പുറത്താക്കിയതും. പിന്നീട് അദ്ദേഹം കെ സുധാകരൻ്റെ ശിഷ്യത്വം സ്വീകരിച്ച് കോൺഗ്രസിൽ ചേരുകയും 'നിങ്ങളെന്നെ കോൺഗ്രസാക്കി' ആത്മകഥ എഴുതുകയും ചെയ്തു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തോറ്റ ശേഷം അബ്ദുല്ലക്കുട്ടിയും അഹിംസാ പാർട്ടിയും അത്ര സുഖത്തിലല്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സീറ്റിനു വേണ്ടി ശ്രമിച്ചു, ഫലമുണ്ടായില്ല. നരേന്ദ്രമോദിയുടെ വികസന നേട്ടങ്ങളെ പ്രകീർത്തിച്ചും ബിജെപിയുടെ ചരിത്ര വിജയത്തെ അഭിനന്ദിച്ചും കൊണ്ട് അത്ഭുതക്കുട്ടി വീണ്ടും വാർത്തകൾ സൃഷ്ടിക്കുകയാണ്. അടുത്ത ചാട്ടം എങ്ങോട്ടെന്ന് വ്യക്തം. അബ്ദുല്ലക്കുട്ടി സാഹിബ്ബിൻ്റെ ആത്മകഥയുടെ രണ്ടാം ഭാഗം ഉടൻ പ്രതീക്ഷിക്കുക: 'നിങ്ങളെന്നെ ബിജെപിയാക്കി'- ജയശങ്കർ ഫേസ്ബുക്‌പോസ്റ്റിൽ കുറിച്ചു.
നരേന്ദ്ര മോദിയെ പുകഴ്ത്തിക്കൊണ്ടുള്ള നിലപാടിലുറച്ച് നിൽക്കുകയാണ് എ പി അബ്ദുള്ളക്കുട്ടി. എഫ്ബി പോസ്റ്റിൽ ഉറച്ചുനിൽക്കുന്നുവെന്ന് അബ്ദുള്ളക്കുട്ടി വ്യക്തമാക്കി. പറഞ്ഞത് സത്യസന്ധമായ കാര്യങ്ങൾ മാത്രമാണ്. മോദിയുടെ വിജയത്തെക്കുറിച്ച് വ്യാപകമായ ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തില്‍ ഉള്ളുതുറന്ന അഭിപ്രായമായി മാത്രം ഇതിനെ കണ്ടാൽമതിയെന്ന് അബ്ദുള്ളക്കുട്ടി കൂട്ടിച്ചേര്‍ത്തു.
വികസന പദ്ധതികൾ തന്നെയാണ് മോദിക്ക് ജയം സമ്മാനിച്ചത്. തെരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയവിരോധം പറഞ്ഞിട്ട് കാര്യമില്ലെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. ദരിദ്രരായവര്‍ക്ക് ഗ്യാസ് കണക്ഷന്‍ നല്‍കിയതും കക്കൂസ് നിര്‍മ്മിച്ച് നല്‍കിയതൊക്കെയും വോട്ടായി മാറിയെന്നും അബ്ദുള്ളക്കുട്ടി വിശദമാക്കുന്നു. മഞ്ചേശ്വരം തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാവുമോ, പാര്‍ട്ടി വിടുമോയെന്നുമുള്ള ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാതെയാണ് അബ്ദുള്ളക്കുട്ടിയുടെ വിശദീകരണം.
https://www.facebook.com/Malayalivartha
























