അമ്മയുടെയും മകളുടെയും ആത്മഹത്യയിൽ ബാങ്ക് ഉദ്യോഗസ്ഥർക്ക് പങ്കില്ല; ബാങ്ക് നടപടികളുമായി മുൻപോട്ട് പോകാമെന്നും ഹൈക്കോടതി

നെയാറ്റിൻകരയിൽ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബാങ്ക് ഉദ്യോഗസ്ഥർക്ക് പങ്കില്ലെന്ന് പൊലീസ് ഹൈക്കോടതിയിൽ വ്യക്തമാക്കി. ബാങ്ക് ഉദ്യോഗസ്ഥരുടെ കാര്യം കുറിപ്പിലില്ലെന്നും ഭർതൃപീഡനം എന്നാണ് ആത്മഹത്യാ കുറിപ്പിൽ ഉള്ളതെന്നും പൊലീസ് കോടതിയെ അറിയിച്ചു.
ജപ്തി നടപടിക്കെതിരെ മരണത്തിന് മുമ്പ് ലേഖ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് പൊലീസിന്‍റെ മറുപടി. അതേസമയം ബാങ്ക് നടപടികൾ മുൻപോട്ടു പോകുന്നതിൽ തടസ്സം നിൽക്കില്ല എന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ബാങ്ക് ഉദ്യോഗസ്ഥരെ നിലവിലെ സാഹചര്യത്തിൽ പ്രതി ആക്കാൻ പറ്റില്ലെന്നും സർക്കാർ വ്യക്തമാക്കി.
എന്നാല്‍ കേസ് ഇനി ആര് മുൻപോട്ടു കൊണ്ട് പോകും എന്ന് കോടതി ചോദിച്ചു. നിർഭാഗ്യകരമായ സാഹചര്യമെന്നും കോടതി നിരീക്ഷിച്ചു. ഹർജിക്കാരനായ ലേഖയുടെ ഭര്‍ത്താവ് നിലവിൽ ഒന്നാം പ്രതിയാണെന്നും ആത്മഹത്യക്ക് വഴി ഒരുക്കിയത് ഇയാളും ഇയാളുടെ അമ്മയും ചേർന്നാണെന്നും സർക്കാര്‍ കോടതിയെ അറിയിച്ചു. മരിച്ച സ്ത്രീയുടെ ബന്ധുക്കൾക്ക് നിയമ നടപടികളുമായി മുന്നോട്ടു പോകാം. ബാങ്കിന് നിയമപരമായ ജപ്തി നടപടികളുമായി മുന്നോട്ട് പോകാമെന്ന് നിര്‍ദ്ദേശിച്ച കോടതി ഹർജി തീർപ്പാക്കി. അന്വേഷണം സത്യസന്ധമായ രീതിയിൽ മുന്നോട്ടു പോകണം എന്നും കോടതി പറഞ്ഞു.
നെയ്യാറ്റിൻകര ആത്മഹത്യക്ക് ഉത്തരവാദി ഭർത്താവും ബന്ധുക്കളായ രണ്ട് സ്ത്രീകളുമാണെന്നുള്ള വീട്ടമ്മയുടെ ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തിരുന്നു. വീട് പണിയുന്നതിനെടുത്ത ലോൺ തിരിച്ചടയ്ക്കാത്തതിനെ തുടർന്ന് ജപ്തി നടപടികളിൽ വരെയെത്തിയിട്ടും ഭർത്താവ് ചന്ദ്രൻ ഒന്നും ചെയ്തില്ലെന്നും സ്ഥലം വിറ്റ് ലോൺ തീർക്കാൻ ശ്രമിച്ചപ്പോൾ ഇതിനെ എതിർത്തെന്നും ആത്മഹത്യാ കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവിന്റെ അമ്മ കൃഷ്ണമ്മ വിഷം തന്ന് കൊല്ലാൻ ശ്രമിച്ചിട്ടുണ്ടെന്നും തന്റെയും മോളുടെയും മരണത്തിന് പിന്നിൽ കൃഷ്ണമ്മയും ശാന്തയും കാശിയും ചന്ദ്രനുമാണെന്നും ലേഖ കുറിപ്പിൽ വ്യക്തമാക്കുന്നു. ഫൊറൻസിക് പരിശോധനയിലാണ് കുറിപ്പ് കണ്ടെത്തിയത്.
ആത്മഹത്യ കുറിപ്പ് കണ്ടെടുത്തതിന് പിന്നാലെ ലേഖയുടെ ഭർത്താവ് ചന്ദ്രനെയും ബന്ധുവായ സ്ത്രീയെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യം ചെയ്യലിൽ ആത്മഹത്യാക്കുറിപ്പിലെ കാര്യങ്ങൾ സത്യമാണെന്ന് പ്രതികൾ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. നെയ്യാറ്റിൻകര മഞ്ചവിളാകം ‘വൈഷ്ണവി’ യിൽ ലേഖ (42), മകൾ വൈഷ്ണവി (19) എന്നിവരാണ് തീ കൊളുത്തി ആത്മഹത്യ ചെയ്തത്.
https://www.facebook.com/Malayalivartha
























