പേടിയോടെ കേരളതീരം... രണ്ടു മീന്‍പിടിത്ത ബോട്ടുകളില്‍ ഐഎസ് തീവ്രവാദികളെന്നു സംശയിക്കുന്നവര്‍ ശ്രീലങ്കയില്‍ നിന്നു ലക്ഷദ്വീപിലെ മിനിക്കോയ് ലക്ഷ്യമാക്കി പുറപ്പെട്ടതായി സന്ദേശം; അതീവ ജാഗ്രതാ നിര്‍ദേശവുമായി പൊലീസ്

ശ്രീലങ്കയിലെ സ്‌ഫോടന പരമ്പരയ്ക്ക് ശേഷം തീവ്രവാദികള്‍ ഇന്ത്യയെ ലക്ഷ്യമിട്ടേയ്ക്കാമെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിലയിരുത്തലിന് പിന്നാലെ മറ്റൊരു അതീവ ജാഗ്രതാ നിര്‍ദേശം കൂടി. കേരള തീരത്ത് ഐഎസ് തീവ്രവാദികള്‍ എത്താന്‍ ഇടയുണ്ടെന്നാണ് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പ്. ഇതിനെ തുടര്‍ന്നു സംസ്ഥാനത്ത് പൊലീസ് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. സംസ്ഥാന പൊലീസ് മേധാവിയുടെ സാന്നിധ്യത്തില്‍ ഉന്നതതല യോഗം സ്ഥിതി വിലയിരുത്തി. രണ്ടു മീന്‍പിടിത്ത ബോട്ടുകളില്‍ ഐഎസ് തീവ്രവാദികളെന്നു സംശയിക്കുന്നവര്‍ ശ്രീലങ്കയില്‍ നിന്നു ലക്ഷദ്വീപിലെ മിനിക്കോയ് ലക്ഷ്യമാക്കി പുറപ്പെട്ടു എന്നാണു സന്ദേശം.
ശ്രീലങ്കന്‍ മത്സ്യബന്ധന ബോട്ടാണു ലക്ഷദ്വീപിലേക്കു പോകുന്നത്. വെള്ള നിറം, 65 അടി നീളം. രണ്ടാമത്തേതു തൂത്തുകുടിയില്‍ നിര്‍മിച്ച 50 അടി നീളമുള്ള നാടന്‍ ബോട്ട്. ഇതിനു പുറമെ അധിക ഡീസലും ഭക്ഷ്യ സാധനങ്ങളുമായി ഒരു ബോട്ടും അനുഗമിക്കുന്നുണ്ട്. സ്വന്തം രാജ്യങ്ങളില്‍ ആക്രമണം നടത്താന്‍ ഐഎസ് അവരുടെ അനുയായികള്‍ക്കു സന്ദേശം നല്‍കിയെന്നാണു രഹസ്യാന്വേഷണ റിപ്പോര്‍ട്ട്.
കേരളത്തിലെ നിശബ്ദ സെല്ലുകള്‍ സംഘടന സജീവമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ഐഎസ് ഭീഷണിയും ഉണ്ട്. ഈ സാഹചര്യത്തില്‍ തീരപ്രദേശങ്ങളിലും കടലിലും ഊര്‍ജിത പരിശോധനയ്ക്കാണ് നിര്‍ദേശം. പാകിസ്ഥാനുമായി ബന്ധമുള്ള എല്‍ടിടിഇ അനുഭാവികള്‍, നാഷനല്‍ തൗഹീദ് ജമാഅത്ത് പ്രവര്‍ത്തകര്‍ എന്നിവരെ നീരീക്ഷണിക്കണമെന്നു ജില്ലാ പൊലീസ് മേധാവികള്‍ക്കും തീരദേശ സ്‌റ്റേഷനുകളിലെ ഉദ്യോഗസ്ഥര്‍ക്കും പ്രത്യേക നിര്‍ദേശം നല്‍കി.
ശ്രീലങ്കയില്‍നിന്ന് അനധികൃതമായി ബോട്ടുകള്‍ വഴി ആളുകളെ കേരളത്തിലും തമിഴ്‌നാട്ടിലും എത്തിച്ച ശേഷം ഓസ്‌ട്രേലിയയിലേക്കു കടത്തുന്നതായും റിപ്പോര്‍ട്ടുണ്ട്. അനധികൃത മനുഷ്യക്കടത്തിന് ഈ സംഘടനകള്‍ കേരള തീരം ഉപയോഗിക്കുന്നുണ്ട്. ചോര്‍ത്താന്‍ കഴിയാത്ത വിധത്തിലുള്ള ആപ്പിലൂടെയാണു ഐഎസ് പ്രവര്‍ത്തകര്‍ ഇപ്പോള്‍ ഫോണില്‍ സന്ദേശം കൈമാറുന്നത്.
നേരത്തെ ടെലിഗ്രാം ആപ്പാണ് ഉപയോഗിച്ചിരുന്നത്. ഇപ്പോള്‍ ചെറ്റ്‌സെക്യുവര്‍, സിഗ്‌നനല്‍, സൈലന്റ് ടെക്സ്റ്റ്, സൈലന്റ് ഫോണ്‍, ലിന്‍ ഫോണ്‍, ഷുവര്‍ സ്‌പോട്ട് തുടങ്ങിയ ആപ്പുകള്‍ വഴിയാണ് സന്ദേശം കൈമാറുന്നതെന്ന് കേന്ദ്ര ഏജന്‍സികള്‍ കണ്ടെത്തി. അതിനാല്‍ ഇവര്‍ ഉപയോഗിക്കുന്ന സമൂഹ മാധ്യമങ്ങള്‍ കര്‍ശനമായി നിരീക്ഷിക്കാനും തീരുമാനിച്ചു.
ആരാധനാലയങ്ങള്‍, പ്രധാന കേന്ദ്ര–സംസ്ഥാന മന്ദിരങ്ങള്‍, റെയില്‍വേ സ്‌റ്റേഷനുകള്‍, മാര്‍ക്കറ്റുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിരീക്ഷണവും പട്രോളിങ്ങും ശക്തമാക്കണമെന്നാണ് നിര്‍ദേശം. റേഞ്ച് ഐജിമാരുടെ കീഴിലുള്ള ദ്രുത പ്രതികരണ സേനകള്‍ അതീവ ജാഗ്രതയിലായിരിക്കണം. ഇവരെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ വിന്യസിക്കണം.
സംശയമുള്ളവരെ മുഴുവന്‍ നിരീക്ഷിക്കണം. തീരദേശ പൊലീസ് 24 മണിക്കൂറും കടലില്‍ പട്രോളിങ് നടത്തണം. ആവശ്യമെങ്കില്‍ ബോട്ട് വാടകയ്‌ക്കെടുക്കണമെന്നും എസ്പിമാര്‍ക്കു നിര്‍ദേശം നല്‍കി. കൊച്ചി ദക്ഷിണ നാവിക സേനാ ആസ്ഥാനത്തു പ്രവര്‍ത്തിക്കുന്ന സംയുക്ത ഓപ്പറേഷന്‍ സെന്റര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും.
ഉള്‍ക്കടലില്‍ നാവിക സേനയുടെയും തീരദേശ സംരക്ഷണ സേനയുടെയും പട്രോളിങ് ശക്തമാക്കി. കേരളത്തിന്റെ തീരപ്രദേശത്ത് ഒട്ടാകെ 74 കടലോര ജാഗ്രതാ സമിതി പ്രവര്‍ത്തിക്കുന്നുണ്ട്. 18 തീരദേശ പൊലീസ് സ്‌റ്റേഷനുകളിലും തീരദേശ ഇന്റലിജന്‍സ് വിഭാഗം രൂപീകരിച്ചു. 108 പൊലീസുകാര്‍ ഇതിലുണ്ട്.
അതേസമയം ഈസ്റ്റര്‍ ദിനത്തില്‍ ചാവേര്‍ സ്‌ഫോടനം നടത്തി 253 പേരെ കൊലപ്പെടുത്തിയ ഭീകരര്‍ ഇന്ത്യയിലെത്തിയിരുന്നോ എന്നന്വേഷിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)യുടെ രണ്ടംഗ സംഘം കൊളംബോയില്‍ എത്തി. ഐഎസ് ഉള്‍പ്പെട്ട ഇന്ത്യയിലെ 2 ഗൂഢാലോചനക്കേസുകളുമായി ഇവര്‍ക്കുള്ള ബന്ധം ഐജി അലോക് മിത്തലിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും.
https://www.facebook.com/Malayalivartha
























