പ്രളയ സെസ് ഈടാക്കുന്നത് ജൂലൈയിലേക്ക് നീട്ടി...

പ്രളയം മൂലം തകർന്ന കേരളത്തെ പുനഃസൃഷ്ടിക്കുന്നതിനായി ജി.എസ്.ടിക്ക് മേൽ ചുമത്താനിരുന്ന പ്രളയ സെസ് സംസ്ഥാന സർക്കാർ ജൂലൈ ഒന്നിലേക്കു നീട്ടി. ജൂൺ 1 മുതൽ 1% പ്രളയ സെസ് നടപ്പാക്കാൻ തീരുമാനിച്ചു വിജ്ഞാപനം പുറപ്പെടുവിച്ചെങ്കിലും പിഴവു കണ്ടെത്തിയതിനെ തുടർന്നാണു മാറ്റം.
പ്രളയ സെസ് കേരളത്തിൽ മാത്രം ബാധകമായതിനാൽ സംസ്ഥാനത്തേക്കുള്ള ഉൽപന്നങ്ങൾക്കു മാത്രമായി പരമാവധി വിലയിൽ മാറ്റം വരുത്തേണ്ടി വരും
സർക്കാർ വിജ്ഞാപനമനുസരിച്ചു സെസ് ഏർപ്പെടുത്തിയാൽ അതിനു മേലും നികുതി വരുമെന്നും ഇത് ഉപഭോക്താക്കൾക്ക് അധികഭാരമാകുമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതേ തുടർന്നാണ് തീരുമാനം ജൂലൈയിലേക്ക് മാറ്റിയത്
ജി.എസ്.ടിയിൽ സെസ് ഈ ടാക്കുമ്പോൾ പകുതി തുക കേന്ദ്ര സർക്കാറിന് പോകുന്ന സാഹചര്യമുണ്ടായിരുന്നു. ജിഎസ്ടി കൗൺസിലിന്റെ ശുപാർശയോടെ യുക്തമായ ക്രമീകരണങ്ങൾ വരുത്തിയ ശേഷമാവും സെസ് പിരിവ് ആരംഭിക്കുകയെന്നു മന്ത്രി ടി.എം.തോമസ് ഐസക് പറഞ്ഞു
ജിഎസ്ടി നിയമത്തിലെ 15–ാം വകുപ്പു പ്രകാരം ഉൽപന്നത്തിന്റെ മൂല്യമെന്നാൽ സെസ് അടക്കം തുകയാണ്. വില+നികുതി+സെസ് എന്ന തരത്തിലാണു സർക്കാർ വിജ്ഞാപനമനുസരിച്ചു ജൂൺ മുതൽ വ്യാപാരികൾ ബിൽ തയാറാക്കേണ്ടിയിരുന്നത്.
എന്നാൽ, സെസ് അടക്കമുള്ളതാണു വിലയെന്നു ജിഎസ്ടി നിയമത്തിൽ വ്യാഖ്യാനമുള്ളതിനാൽ വിലയും സെസും കൂട്ടിക്കിട്ടുന്ന തുകയ്ക്കു മേലാണു നികുതി ചുമത്തേണ്ടി വരിക. സെസിനു മേലും നികുതി വരുന്നതോടെ ഉൽപന്നങ്ങളുടെ വില പ്രതീക്ഷിച്ചതിലേറെ ഉയരും.
ഉൽപന്നത്തിന്റെ മൂല്യമെന്നാൽ സെസ് ഒഴികെയുള്ള തുകയെന്നു ജിഎസ്ടി കൗൺസിൽ തിരുത്തൽ വിജ്ഞാപനമിറക്കിയാൽ പ്രശ്നം പരിഹരിക്കാം. ഉടൻ തിരുത്തൽ വിജ്ഞാപനമിറക്കാമെന്നു സംസ്ഥാന ജിഎസ്ടി കമ്മിഷണറുമായുള്ള ചർച്ചയിൽ ജിഎസ്ടി കൗൺസിൽ അധികൃതർ ഉറപ്പു നൽകിയിട്ടുണ്ട്.
കേന്ദ്രീകൃത ബില്ലിങ് രീതി പിന്തുടരുന്ന മൊബൈൽ സേവന ദാതാക്കൾ അടക്കമുള്ള വൻകിട കമ്പനികൾ കേരളത്തിനു മാത്രമായി പ്രത്യേക ബില്ലിങ് രീതി ഏർപ്പെടുത്തുന്നതിനും സമയം നീട്ടി ചോദിച്ചിട്ടുണ്ട്.
ജിഎസ്ടി സോഫ്റ്റ്‌വെയറിലും മാറ്റം ആവശ്യമാണ്. പുതിയ കേന്ദ്ര മന്ത്രിസഭ ചുമതലയേറ്റ് അടുത്ത ജിഎസ്ടി കൗൺസിൽ ചേർന്ന ശേഷമാകും വിജ്ഞാപനം ഇറക്കുകയെന്നാണു സൂചന.
അഞ്ച് ശതമാനത്തിൽ കൂടുതൽ നികുതിവരുന്ന സാധനങ്ങൾക്കും സേവനങ്ങൾക്കും രണ്ട് വർഷത്തേക്ക് ഒരുശതമാനം പ്രളയ സെസ് ഏർപ്പെടുത്തും
https://www.facebook.com/Malayalivartha
























