ബംഗാളിലും ത്രിപുരയിലുമുണ്ടായ വളര്‍ച്ച കേരളത്തില്‍ ഉണ്ടായില്ല; ബിജെപിക്ക് കേരളത്തില്‍ വളര്‍ച്ച പോരെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം

ബിജെപിക്ക് കേരളത്തില്‍ ഈ വളര്‍ച്ച പോരെന്ന് ബിജെപി നേതാവ് അല്‍ഫോന്‍സ് കണ്ണന്താനം. ബംഗാളിലും ത്രിപുരയിലുമുണ്ടായ വളര്‍ച്ച കേരളത്തില്‍ ഉണ്ടായില്ല എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കൂട്ടായ പ്രവര്‍ത്തനത്തിലൂടെ വളര്‍ച്ച വേഗത്തിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്രമന്ത്രിയാക്കാത്തതില്‍ വിഷമം ഇല്ലെന്നും കണ്ണന്താനം വ്യക്തമാക്കി. മന്ത്രിയായിരുന്നപ്പോള്‍ നല്ലത് ചെയ്യാന്‍ കഴിഞ്ഞു. എംപിയെന്ന നിലയില്‍ ചെയ്യാനുള്ള കാര്യങ്ങള്‍ ശ്രദ്ധിക്കുമെന്നും കണ്ണന്താനം പറഞ്ഞു.
കേന്ദ്രമന്ത്രി സഭയില്‍ കേരളത്തിന് പ്രാതിനിധ്യമുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നപ്പോള്‍ കണ്ണന്താനത്തെ പരിഗണിക്കുമെന്നാണ് എല്ലാവരും കരുതിയിരുന്നത്. അൽഫോൻസ് കണ്ണന്താനത്തെ കേന്ദ്രമന്ത്രിസഭയിൽ കഴിഞ്ഞ തവണ മന്ത്രിയാക്കിയപ്പോൾ ക്രിസ്ത്യൻ സമൂഹത്തിലേക്കുള്ള പാലം എന്നാണ് ബിജെപി ഉദ്ദേശിച്ചത്. എന്നാൽ, ആ പരീക്ഷണം വിജയിച്ചില്ല. എന്നാല്‍ അപ്രതീക്ഷിതമായി കണ്ണന്താനത്തെ പരിഗണിക്കാതെ വി.മുരളീധരനെ മന്ത്രിയാക്കുകയായിരുന്നു.
നരേന്ദ്രമോദിയുടെ രണ്ടാം മന്ത്രിസഭയില്‍ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയായിട്ടാണ് വി മുരളീധരന് സത്യപ്രതിജ്ഞ ചെയ്തത്. കേരളത്തിലെ മുൻ ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്നു വി മുരളീധരന്. മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭാ എംപിയായാണ് മുരളീധരന് പാര്‍ലമെന്റില്‍ എത്തിയത്.
ബിജെപി കേന്ദ്ര നേതൃത്വവുമായി അടുത്ത ബന്ധമുള്ള നേതാവാണ് വി.മുരളീധരൻ. സംഘടനാ തലത്തിലും വലിയ പിടിപാടുള്ള വി മുരളീധരൻ ഏറെ കാലം ദില്ലി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് മഹാരാഷ്ട്രയിൽ നിന്ന് വി മുരളീധരൻ രാജ്യസഭയിലേക്ക് എത്തിയത്.
ഉച്ചയോടെയാണ് വി മുരളീധരന് മന്ത്രിസ്ഥാനമുണ്ടെന്ന അറിയിപ്പ് ലഭിച്ചത്. മന്ത്രിസ്ഥാനം വേണമെങ്കിൽ രാജ്യസഭയിലിപ്പോഴുള്ള അംഗങ്ങൾക്ക് മാത്രമേ സാധ്യതയുള്ളൂ എന്ന സൂചനയാണ് രാവിലെ മുതൽ ഉണ്ടായിരുന്നത്. കേരളത്തിൽ നിന്ന് ഇതുവരെ മൂന്ന് പേരാണ് ബിജെപിയിൽ നിന്ന് രാജ്യസഭയിലുള്ളത്. സുരേഷ് ഗോപി നോമിനേറ്റഡ് അംഗമാണ്. രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭാംഗമാണ് മുമ്പ് കേന്ദ്രമന്ത്രിസഭയിലെ ടൂറിസം സഹമന്ത്രിയായിരുന്ന അൽഫോൺസ് കണ്ണന്താനം. മഹാരാഷ്ട്രയിൽ നിന്നുള്ള ലോക്സഭാംഗമാണ് വി മുരളീധരൻ. ചർച്ചകൾക്കൊടുവിൽ വി മുരളീധരന് നറുക്ക് വീഴുകയായിരുന്നു.
സംഘടനാതലത്തിൽ താഴേത്തട്ടിൽ നിന്ന് ഉയർന്നു വന്ന നേതാവെന്ന നിലയിലാണ് മുരളീധരനെ തെരഞ്ഞെടുത്തതെന്നാണ് സൂചന. ആന്ധ്രാ പ്രദേശിന്റെ സംഘടനാ ചുമതലയുണ്ടായിരുന്ന നേതാവാണ് വി മുരളീധരൻ.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ അധികാരമേറ്റെടുത്ത സർക്കാരിൽ ഉൾപ്പെടുന്നത് 57 മന്ത്രിമാരാണ്. മുൻ വിദേശകാര്യ സെക്രട്ടറി എസ്.ജയശങ്കർ ഉൾപ്പെടെ 24 പേരാണ് കാബിനറ്റ് മന്ത്രിമാർ. മോദി മന്ത്രിസഭയിൽ രാജ്നാഥ് സിംഗാണ് രണ്ടാമൻ. അമിത് ഷാ മൂന്നാമനും നിതിൻ ഗഡ്കരി, സദാനന്ദ ഗൗഡ എന്നിവർ നാലും അഞ്ചും സ്ഥാനത്താണ്. വി.മുരളീധരൻ അടക്കം 24 സഹമന്ത്രിമാരാണുള്ളത്. ഇവരിൽ ഒൻപത് പേർ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരാണ്. എല്ലാ സംസ്ഥാനങ്ങൾക്കും പരമാവധി പ്രാതിനിധ്യം നൽകാൻ ശ്രമിച്ചാണ് മോദി മന്ത്രിമാരെ തെരഞ്ഞെടുത്തത്. 23 സംസ്ഥാനങ്ങൾക്കും പ്രാതിനിധ്യം നൽകി. ഏറ്റവും കൂടുതൽ പ്രാതിനിധ്യമുള്ളത് മഹാരാഷ്ട്രയ്ക്കാണ്. ഇവിടെനിന്ന് എട്ട് പേരാണ് കേന്ദ്രമന്ത്രിമാർ. 24 കാബിനറ്റ് മന്ത്രിമാരിൽ മൂന്നു വനിതകൾ മാത്രമാണുള്ളത്. സ്മൃതി ഇറാനി, നിർമല സീതാരാമൻ, ഹർസിമ്രത് കൗർ ബാദൽ എന്നിവരാണ് വനിത കാബിനറ്റ് മന്ത്രിമാർ. കഴിഞ്ഞ മോദി സർക്കാരിൽ ഏഴ് വനിത കാബിനറ്റ് മന്ത്രിമാരാണ് ഉണ്ടായിരുന്നത്.
https://www.facebook.com/Malayalivartha
























