വെളിപ്പെടുത്തലുമായി പിതാവ്... കോഴിക്കോട് ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ബാലുവിന് മാനസിക വിഷമം മൂലം സ്‌റ്റേജില്‍ കയറാനായില്ല; അവസാനം കാണികളോട് സോറി പറഞ്ഞ് സ്‌റ്റേജില്‍ നിന്നിറങ്ങി; വല്ലാത്തൊരനുഭവം

ബാലഭാസ്‌കറിന്റെ അപകട മരണം ഒരിടവേളയ്ക്ക് ശേഷം വീണ്ടും ചര്‍ച്ചയാകുകയാണ്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തിന് പിന്നില്‍ വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മുന്‍ മാനേജര്‍മാരുടെ പങ്കു വെളിപ്പെട്ട സാഹചര്യത്തില്‍ ബാലഭാസ്‌കറിന്റെ മരണത്തിലും ദുരൂഹതയേറുന്നു. ബാലഭാസ്‌കറിന്റെ വിദേശയാത്രകള്‍ മറയാക്കി മാനേജര്‍മാരായിരുന്ന വിഷ്ണുവും പ്രകാശ് തമ്ബിയും നിരവധി തവണ സ്വര്‍ണ്ണം കടത്തിയെന്ന് ബാലഭാസ്‌കറിന്റെ പിതാവ് ഉണ്ണി ആരോപിച്ചിരുന്നു. ബാലഭാസ്‌കര്‍ മരിക്കുന്നതിന് ആറുമാസം മുന്‍പാണ് ഇത് കണ്ടെത്തിയത്. ഇതോടെ ബാലു മാനസികമായി അസ്വസ്ഥനായി. കോഴിക്കോട് ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ബാലുവിന് മാനസിക വിഷമം മൂലം സ്‌റ്റേജില്‍ കയറാനായില്ല. തുടര്‍ന്ന് സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി സ്‌റ്റേജില്‍ കയറിയെങ്കിലും വയലിന്‍ വായിക്കാന്‍ അദ്ദേഹത്തിനായില്ല. അവസാനം കാണികളോട് സോറി പറഞ്ഞ് സ്‌റ്റേജില്‍ നിന്നിറങ്ങുകയായിരുന്നു.
തിരിച്ചെത്തിയ ബാലു തന്റെ ഫേസ്ബുക്കില്‍ ഒരു കുറിപ്പ് ഇടുകയുണ്ടായി. 'സ്വന്തമെന്നു കരുതിയവര്‍, കൂടെയുണ്ടായിരുന്നവര്‍ നമ്മളെ ചതിച്ചാല്‍ അത് സഹിക്കാനാകില്ല. അങ്ങനെ വരുമ്‌ബോള്‍ ഉണ്ടാകുന്ന വേദന പറഞ്ഞറിയിക്കാനാകില്ല. ഇനിയും കൂടുതല്‍ ചതിയിലേക്ക് പോകാന്‍ ഞാനില്ല. തത്കാലം ബാന്‍ഡ് പിരിച്ചുവിടുന്നു' എന്നായിരുന്നു ബാലഭാസ്‌കറിന്റെ കുറിപ്പ്. വിഷ്ണുവിന്റെയും പ്രകാശ് തമ്ബിയുടെയും വഴിവിട്ടുള്ള ഇടപാടുകള്‍ തിരിച്ചറിഞ്ഞതോടെയാണ് ബാലഭാസ്‌കര്‍ അസ്വസ്ഥനായതെന്നാണ് പിതാവ് പറയുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിലൂടെയുള്ള സ്വര്‍ണക്കടത്ത് കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പൂജപ്പുര സ്വദേശി സുനില്‍കുമാറിന്റെ ബന്ധുവാണ് പ്രകാശ് തമ്ബി. പ്രധാന പ്രതി അഡ്വ. ബിജുവിനെ പ്രകാശിന് പരിചയപ്പെടുത്തിക്കൊടുത്തതും സുനില്‍ കുമാറായിരുന്നു.ബാലഭാസ്‌കര്‍ മരിക്കാനിടയായ വാഹനാപകടത്തിനു പിന്നില്‍ ഇവര്‍ക്ക് ബന്ധമുണ്ടോയെന്ന സംശയം ബലപ്പെടുകയാണ്.
ബാലലീല എന്ന പേരില്‍ ലൈവ് ഷോയുമായി ലോകംചുറ്റിയ അപൂര്‍വ്വ പ്രതിഭയ്ക്ക് സംഗീത ലോകത്ത് ശത്രുക്കളുണ്ടായിരുന്നു. ഇത് ബാലു തന്നെ തുറന്നു പറയുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് മാത്രമാണ് ബാലുവിന്റെ കുടുംബം സംശയത്തിലേക്ക് കാര്യങ്ങളെത്തിച്ചത്. ക്ഷേത്ര ദര്‍ശനത്തിന് തൃശൂരില്‍ പോയതാണ് ബാലുവും കുടുംബവും. രാത്രിയില്‍ തങ്ങാന്‍ തൃശൂരില്‍ മുറിയും ബുക്ക് ചെയ്തതായി ബന്ധുക്കള്‍ക്ക് അറിയാം. രാത്രി വരില്ലെന്നായിരുന്നു ബന്ധുക്കള്‍ക്ക് കിട്ടിയ അറിവും. രാത്രി തൃശൂരില്‍ ഉറങ്ങിയ ശേഷം രാവിലെ നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിച്ച ബാലു പെട്ടെന്ന് നിലപാട് മാറ്റി. തൃശൂരില്‍ നിന്ന് 11 മണിയോടെ തിരുവനന്തപുരത്തേക്ക് തിരിച്ചു. അതിരാവിലെ പള്ളിപ്പുറത്തിനടുത്ത് അപകടവും.
രാത്രിയാത്രയ്ക്ക് പിന്നിലെ തീരുമാനങ്ങള്‍ ദുരൂഹമാണ്. പാലക്കാട്ടെ പൂന്തോട്ടം എന്ന ആശുപത്രിയിലേക്കാണ് സംശയ മുന നീണ്ടത്. എന്നാല്‍ ഒന്നിനും പൊലീസിന് തെളിവ് കിട്ടിയില്ല. ആരാണ് കാര്‍ ഓടിച്ചിരുന്നതെന്ന് പോലും കണ്ടെത്തിയുമില്ല. ഇതിനിടെയാണ് സ്വര്‍ണ്ണക്കടത്തിലെ അന്വേഷണം എത്തുന്നത്. പ്രകാശ് തമ്പി അറസ്റ്റിലായി. ബാലഭാസ്‌കറിന്റെ സാമ്പത്തിക കാര്യങ്ങള്‍ നോക്കിയിരുന്നത് വിഷ്ണുവാണ്. വിഷ്ണു സ്വര്‍ണ്ണക്കടത്ത് കേസില്‍ ഒളിവിലും.
ക്ഷേത്ര ദര്‍ശനത്തിന് ശേഷം തൃശൂരില്‍ ഒരു പരിപാടിയുണ്ടായിരുന്നു. ബാലുവിന്റെ സമ്പത്തെല്ലാം ഒരു അടുത്ത സുഹൃത്താണ് നടത്തിയിരുന്നത്. നിരവധി ബിസിനസ്സുകളും ഉണ്ടായിരുന്നു. ഇതെല്ലാം ബാലുവിന്റെ സമ്പത്ത് ഉപയോഗിച്ചാണ് നടത്തിയതെന്നാണ് സൂചന. ലോകപ്രശസ്തരായ സംഗീതജ്ഞര്‍ക്കൊപ്പം ഫ്യൂഷന്‍ ഒരു വിരുന്നായി ജനഹൃദയങ്ങളില്‍ എത്തിച്ച കലാകാരനായിരുന്നു ബാലഭാസ്‌കര്‍. ഇലക്ട്രിക് വയലിനിലൂടെ ലോകത്തിന്റെ വിവിധ കോണുകളിലുള്ള യുവതലമുറയെ ഹരം കൊള്ളിച്ചു. ഫ്യൂഷനെ മാത്രമല്ല ബാലു പ്രണയിച്ചിരുന്നത്. ശാസ്ത്രീയസംഗീത കച്ചേരികളില്‍ ചിട്ടയായ ശുദ്ധ സംഗീതത്തിനൊപ്പവും ബാലയുടെ വയലിന്‍ ഈണമിട്ടു. ഇങ്ങനെ ആരാധകരെ കൈയിലെടുത്ത് മുന്നേറുമ്‌ബോഴും ചിരിച്ച മുഖവുമായി വേദികളില്‍ നിറഞ്ഞ ബാലു തന്റെ മനസ്സിലെ വേദന തുറന്നു പറഞ്ഞിരുന്നു. സംഗീതം തന്നെ ഉപേക്ഷിച്ചുവെന്ന് പോസ്റ്റുമിട്ടു. ഭാര്യ ലക്ഷ്മിയുടെ അറിവോടെയാണ് ഇതെന്നും ബാലു തന്നെ വിശദീകരിക്കുകയും ചെയ്തു. ആരാധകരുടെ സ്‌നേഹം അറിഞ്ഞ് ബാലു വീണ്ടും സ്‌റ്റേജില്‍ സജീവമായി. ബാലുവിന്റെ പഴയ വെളിപ്പെടുത്തലിന് മരണവുമായി ബന്ധമുണ്ടോ എന്നതാണ് ബന്ധുക്കളെ ആകുലപ്പെടുത്തുന്നത്.
https://www.facebook.com/Malayalivartha
























