ജനങ്ങള്‍ ഭയപ്പെടേണ്ട, എന്നാല്‍ ജാഗ്രത വേണം; എറണാകുളത്ത് പനി ബാധിച്ച രോഗിക്ക് നിപയെന്ന് സംശയം; ആലപ്പുഴയിൽ നിന്നുള്ള റിപ്പോർട്ട് നിപയെന്ന സംശയം നിലനിർത്തുന്നു; ആശുപത്രിയിൽ ഐസൊലേഷൻ വാർഡ് അടക്കമുള്ള സംവിധാനങ്ങൾ തയ്യാറാക്കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി

എറണാകുളത്ത് പനി ബാധിച്ച രോഗിക്ക് നിപയെന്ന് സംശയിക്കുന്നതായി ആരോഗ്യമന്ത്രി കെ കെ ശൈലജ വ്യക്തമാക്കി. പൂര്‍ണമായി ഉറപ്പിക്കാന്‍ കൂടുതല്‍ പരിശോധനാ ഫലങ്ങള്‍ പുറത്ത് വരണം. പൂര്‍ണമായി ഉറപ്പ് വരണമെങ്കില്‍ പൂനെ വൈറോളജി ഇസ്റ്റിറ്റ്യൂട്ടിലെ ഫലം കാത്തിരിക്കുകയാണ്. ജനങ്ങള്‍ ഭയപ്പെടേണ്ട. എന്നാല്‍ ജാഗ്രത വേണമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
ആലപ്പുഴയിൽ നിന്നുള്ള റിപ്പോർട്ട് നിപയെന്ന സംശയം നിലനിർത്തുന്നു. കഠിനമായ ചുമയും പനിയും ഉണ്ടെങ്കിൽ ആരും മറച്ച് വയ്ക്കരുത്. എത്രയും പെട്ടന്ന് ചികിത്സ തേടണം. സംശയം മാത്രമാണെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. ഏത് സാഹചര്യവും നേരിടാൻ ആരോഗ്യ വകുപ്പ് സജ്ജമാണ്. ആശുപത്രിയിൽ ഐസൊലേഷൻ വാർഡ് അടക്കമുള്ള സംവിധാനങ്ങൾ തയ്യാറാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
കോൺടാക്റ്റ് ട്രെയിസിങ്ങിനുള്ള നടപടികളടക്കം ആരംഭിച്ചു കഴിഞ്ഞുവെന്ന് പറഞ്ഞ ആരോഗ്യമന്ത്രി. നിപയാണെന്ന് കണ്ടെത്തിയാൽ അത് മറച്ച് വക്കില്ല എന്ന് വ്യക്തമാക്കി. നിപയാണെങ്കിൽ അത് ഉടൻ തന്നെ ജനങ്ങളെയും മാധ്യമങ്ങളെയും അറിയിക്കുമെന്നും കെ കെ ശൈലജ പറഞ്ഞു,
അതേസമയം കൊച്ചിയില്‍ നിപ രോഗ ലക്ഷണങ്ങളുള്ള യുവാവ് നിരീക്ഷണത്തില്‍ തുടരുകയാണ്. ഇദ്ദേഹത്തിന്റെ പരിശോധനാഫലം ഇന്ന് ഉച്ചയോടെ ലഭിക്കുമെന്നാണ് സൂചന . ഇതിന്റെ ഭാഗമായി എറണാകുളം ജില്ലാ കലക്ടര്‍ ജില്ലയിലെ ആരോഗ്യ വിദഗ്ധരുമായി അടിയന്തര യോഗം ചേരും . രോഗിയെ ചികിത്സിക്കുന്ന ഡോക്ടര്‍മാരും യോഗത്തില്‍ പങ്കെടുക്കും.കളമശ്ശേരി മെഡിക്കല്‍ കോളജില്‍ 5 ഐസൊലേഷന്‍ വാര്‍ഡുകള്‍ തയ്യാറാണെന്ന് ഡി.എം.ഒ അറിയിച്ചു.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ യുവാവില്‍ നിപയുടെ പ്രാഥമിക ലക്ഷണങ്ങള്‍ കണ്ടെത്തിയിരുന്നു . തുടര്‍ന്ന് ഇദ്ദേഹത്തിന്റെ രക്ത സാമ്ബിള്‍ പരിശോധനക്കായി ആലപ്പുഴയിലെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കും മണിപ്പാലിലെ വൈറോളജി ലാബിലേക്കും അയച്ചു . മണിപ്പാല്‍ വൈറോളജി ലാബില്‍ നിന്നുള്ള പരിശോധന ഫലം ഇന്ന് ലഭ്യമാകുമെന്നാണ് ആരോഗ്യ വകുപ്പിന്റെ പ്രതീക്ഷ . പരിശോധന ഫലം എന്തു തന്നെയായാലും എല്ലാ മുന്നൊരുക്കങ്ങളും ആരോഗ്യ വകുപ്പ് പൂര്‍ത്തിയാക്കിയിട്ടുണ്ട്.
എറണാകുളം ജില്ലയിൽ 'നിപ' വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫീറുള്ള കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എന്നാൽ അതിനും വിപരീതമായാണ് രോഗിക്ക് നിപയെന്ന് സംശയിക്കുന്നതായി ആരോഗ്യമന്ത്രി കെ കെ ശൈലജ വ്യക്തമാക്കിയിരിക്കുന്നത്.
പനി ബാധിതരായി എത്തുന്ന രോഗികളിൽ നിപയുടെ ലക്ഷണങ്ങൾ ഉണ്ടെന്നു തോന്നിയാൽ അത് സ്ഥിരീകരിക്കാൻ കൂടുതൽ പരിശോധനകൾ നടത്തുന്നത് നടപടിക്രമങ്ങളുടെ ഭാഗം മാത്രമാണ്. ഇതിൽ ആശങ്കപ്പെടാൻ ഒന്നുമില്ലെന്നും കളക്ടർ വ്യക്തമാക്കിയിരുന്നു .
എറണാകുളത്തെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗിയില്‍ നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചു എന്ന രീതിയില്‍ കഴിഞ്ഞ ദിവസം തന്നെ സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ വ്യാപകമായിരുന്നു.
https://www.facebook.com/Malayalivartha
























