അബ്ദുള്ളക്കുട്ടിയെ പുറത്താക്കിയ നടപടി ഒട്ടകപ്പക്ഷിയുടേതിന് സമാനമായ പ്രവൃത്തി ; ആഞ്ഞടിച്ച് വി മുരളീധരന്‍

കോൺഗ്രസിൽ നിന്ന് എ പി അബ്ദുള്ളക്കുട്ടിയെ പുറത്താക്കിയതില്‍ ശക്തമായി പ്രതിഷേധം രേഖപ്പെടുത്തി വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. നരേന്ദ്രമോദിയെ അനുമോദിച്ചു ഫേസ്ബുക്ക് പോസ്റ്റിട്ടതിന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നത് ഒട്ടകപ്പക്ഷിയുടേതിന് സമാനമായ പ്രവൃത്തിയാണ്. തല മൂടി വച്ചാല്‍ യാഥാര്‍ഥ്യം, യാഥാര്‍ഥ്യമല്ലാതാവുന്നില്ല, വി മുരളീധരന്‍ ആഞ്ഞടിച്ചു.
"പണ്ട് ഗുജറാത്ത് മോഡല്‍ പറഞ്ഞതിന് സിപിഎം പുറത്താക്കിയ അബ്ദുള്ളക്കുട്ടിയെ സ്വീകരിക്കാന്‍ കോണ്‍ഗ്രസിന് മടിയില്ലായിരുന്നു. കോണ്‍ഗ്രസിന്‍റെ നരേന്ദ്രമോദി വിരുദ്ധ രാഷ്ട്രീയത്തിന് എതിരായി ചിന്തിക്കുന്നവര്‍ ആ പാര്‍ട്ടിയില്‍ ഒരുപാടുണ്ട്" മന്ത്രി പറഞ്ഞു.
അബ്ദുള്ളക്കുട്ടി ബിജെപിയിലേക്ക് വരുമോ ഇല്ലയോ എന്ന് ഒരു സൂചനയും ഇല്ല. ബിജെപി യുടെ നയങ്ങളോട് യോജിക്കുന്ന ആര്‍ക്കും ബിജെപി യിലേക്ക് വരാമെന്നും വരാന്‍ താല്പര്യപ്പെട്ടാല്‍ പാര്‍ട്ടി അതിനെ കുറിച്ച് ആലോചിക്കുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നരേന്ദ്രമോദിയുടെ വികസന അജണ്ടയ്ക്ക് കിട്ടിയ അംഗീകാരമാണ് തിരഞ്ഞെടുപ്പിലെ ബി ജെ പിയുടെ വന്‍ വിജയത്തിന് കാരണം എന്നായിരുന്നു എ പി അബ്ദുള്ളക്കുട്ടിയുടെ ഫേസ് ബുക് പോസ്റ്റ്. മോദിയുടെ നേട്ടങ്ങള്‍ അക്കമിട്ട് നിരത്തുകയും ചെയ്തിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിട്ടത്തിന് പാര്‍ട്ടി വിശദീകരണം ചോദിച്ചിട്ടും മറുപടി നല്‍കാത്ത സാഹചര്യത്തിലാണ് അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസ്സില്‍ നിന്നു പുറത്താക്കിക്കൊണ്ട് പാർട്ടി കടുത്ത നടപടിയെടുത്തത് . കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടേയും പ്രവര്‍ത്തകരുടേയും പൊതുവികാരത്തിനും താല്പര്യങ്ങള്‍ക്കുമെതിരായി പ്രസ്താവനകളിറക്കുകയും പ്രവര്‍ത്തിച്ചതിനുമാണ് നടപടിയെന്നാണ് വിശദീകരണം.
https://www.facebook.com/Malayalivartha
























