എറണാകുളം പാലാരിവട്ടം മേല്‍പാല നിര്‍മാണത്തില്‍ വന്‍ അഴിമതിയെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്... കരാറുകാരനുമായി ചേര്‍ന്ന് ഉദ്യോഗസ്ഥര്‍ ഒത്തുകളിച്ചു, അമിത ലാഭമുണ്ടാക്കാന്‍ പാലത്തിന്റെ രൂപകല്‍പന മാറ്റി... എഫ്.ഐ.ആര്‍ ഇന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിക്കും

എറണാകുളം പാലാരിവട്ടം മേല്‍പാല നിര്‍മാണത്തില്‍ വന്‍ അഴിമതിയെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ചൊവ്വാഴ്ച എഫ്.ഐ.ആര്‍ സമര്‍പ്പിക്കും. സംഭവവുമായി ബന്ധപ്പെട്ട് കിറ്റ്‌കോ, റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഉദ്യോഗസ്ഥരെയും കരാറുകാരെയും പ്രതികളാക്കി കേസെടുത്തു.
പാലത്തില്‍നിന്ന് വിജിലന്‍സ് ശേഖരിച്ച കോണ്‍ക്രീറ്റിന്റെയും കമ്പിയുടെയുമടക്കമുള്ള സാമ്പിളുകളുടെ ശാസ്ത്രീയ പരിശോധനഫലത്തിലും ക്രമക്കേട് കണ്ടെത്താന്‍ സാധിച്ചു. കരാറുകാരനുമായി ചേര്‍ന്ന് ഉദ്യോഗസ്ഥര്‍ ഒത്തുകളിച്ചു. അമിത ലാഭമുണ്ടാക്കാന്‍ പാലത്തിന്റെ രൂപകല്‍പന മാറ്റി. നിര്‍മാണത്തിന് ആവശ്യത്തിന് കമ്പികള്‍ ഉപയോഗിച്ചിട്ടില്ല. നിലവാരമില്ലാത്ത സിമന്റാണ് ഉപയോഗിച്ചത്. പ്രാഥമികാന്വേഷണത്തില്‍ നിര്‍മാണത്തില്‍ ക്രമക്കേട് നടന്നതായി വ്യക്തമായിരുന്നു. പാലംപണി നടത്തിയ ആര്‍.ഡി.എസ് കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ സുമിത് ഗോയലിന്റെ അടക്കം മൊഴി വിജിലന്‍സ് രേഖപ്പെടുത്തി. മേല്‍പാലം ജൂണ്‍ മുതല്‍ തുറന്നുകൊടുക്കാമെന്നായിരുന്നു വിദഗ്ധ സംഘത്തിന്റെ വിലയിരുത്തല്‍.
എന്നാല്‍, അതിനെ മറികടന്ന് റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷന്‍ സ്വന്തംനിലക്ക് പാലം തുറന്നുകൊടുക്കുന്നത് നീട്ടി. പാലത്തിലെ ഗുരുതരകേടുപാടുകള്‍ പരിഹരിച്ചെന്നും ജൂണ്‍ ഒന്നിന് പാലത്തിലൂടെയുള്ള ഗതാഗതം പുനഃരാരംഭിക്കാമെന്ന് പാലത്തില്‍ പരിശോധന നടത്തിയ മദ്രാസ് ഐ.ഐ.ടിയിലെ വിദഗ്ധര്‍ വ്യക്തമാക്കിയിരുന്നു. മഴക്ക് ശേഷം പണി വീണ്ടും തുടരാമെന്നും വിദഗ്ധസംഘം അറിയിച്ചു. വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുന്നത് തടയാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ നടപടിയെന്നാണ് വിലയിരുത്തല്‍. ബലക്ഷയത്തെ തുടര്‍ന്ന് അറ്റകുറ്റപ്പണിക്കായാണ് പാലാരിവട്ടം മേല്‍പാലം അടച്ചിട്ടത്. നിര്‍മാണത്തില്‍ ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തില്‍ കുറ്റക്കാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും വിജിലന്‍സ് അന്വേഷണസംഘം എസ്.പി കെ. കാര്‍ത്തിക്കിന് കൈമാറിയ റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്തിരുന്നു.
https://www.facebook.com/Malayalivartha
























