നിപയെ നേരിടാൻ രാഷ്ട്രീയം മറന്ന് ഒറ്റകെട്ട്; നിപ ബാധ പ്രതിരോധത്തിന് സര്‍ക്കാരിന് എല്ലാവിധ പിന്തുണയും പ്രതിപക്ഷം നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന എഞ്ചിനീയറിംഗ് വിദ്യാർത്ഥിക്ക് നിപ സ്ഥിരീകരിച്ചു. നിപ ബാധ പ്രതിരോധത്തിന് സര്‍ക്കാരിന് എല്ലാവിധ പിന്തുണയും പ്രതിപക്ഷം നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. സംസ്ഥാനത്ത് വീണ്ടും നിപബാധ സംശയിക്കുന്ന സാഹചര്യത്തില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോഗ്യമന്ത്രി കെകെ ഷൈലജ ടീച്ചറെ കണ്ടു ചര്‍ച്ച നടത്തി. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച ചെന്നിത്തല സമൂഹമാധ്യമങ്ങളിലൂടെ നിപ വൈറസ് സംബന്ധിച്ച തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് അഭ്യര്‍ത്ഥിച്ചു. സമൂഹമാധ്യമങ്ങളിലൂടെ തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന രീതിയില്‍ വാര്‍ത്തകള്‍ വരുന്നതിലെ ആശങ്ക ആരോഗ്യമന്ത്രി പങ്കുവച്ചെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. യുഡിഎഫ് എംഎല്‍എമാര്‍ക്കൊപ്പമാണ് പ്രതിപക്ഷനേതാവ് ആരോഗ്യമന്ത്രിയെ കണ്ടത്. ആരോഗ്യസെക്രട്ടറിയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
നാം ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണ്. രോഗത്തിന്‍റെ കാഠിന്യം മനസ്സിലാക്കി എല്ലാവരും ജാഗ്രത പാലിക്കണം. ഇക്കാര്യത്തില്‍ പ്രതിപക്ഷം സര്‍ക്കാരിനോട് പൂര്‍ണമായും സഹകരിക്കും. നമ്മുക്ക് ഒറ്റക്കെട്ടായി മുന്നോട് പോകാം. എല്ലാ ജില്ലകളിലും അവബോധ പ്രവര്‍ത്തനം നടത്താമെന്ന് ആരോഗ്യമന്ത്രി അറിയിച്ചിട്ടുണ്ട്..
സമൂഹമാധ്യമങ്ങളിലൂടെ തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന വാര്‍ത്തകള്‍ വരുന്നതില്‍ മന്ത്രിയും ആശങ്ക അറിയിച്ചു ഇതിനോട് ഞങ്ങളും യോജിക്കുന്നു. എല്ലാവരും കൂട്ടായി ചേര്‍ന്ന് രോഗത്തെ തടയാനാണ് ശ്രമിക്കേണ്ടത്. നിപയുടെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചു കഴിഞ്ഞതായി ആരോഗ്യമന്ത്രി അറിയിച്ചിട്ടുണ്ട്.
നിപയെ പ്രതിരോധിക്കാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. നിപ വൈറസിന്‍റെ സാന്നിധ്യം കണ്ടെത്താന്‍ വേണ്ട പരിശോധനകള്‍ ഇവിടെ നടത്താമെങ്കിലും അത് സ്ഥിരീകരിക്കേണ്ടത് പൂണെയിലെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് തന്നെയാണെന്നും അവരാണ് ഇതിലെ അവസാനവാക്കെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
നിപ ബാധയെ നാം നിസാരവത്കരിക്കരുത്. ജാഗ്രതയോടെ പെരുമാറണം. പൂണെ വൈറോളജി ലാബില്‍ നിന്നുള്ള റിപ്പോര്‍ട്ട് ആരോഗ്യമന്ത്രിയുടെ കൈയില്‍ കിട്ടിയിട്ടുണ്ടെന്നും അതിന്‍റെ വിശദാംശങ്ങള്‍ മന്ത്രി തന്നെ അറിയിക്കുമെന്നും ചെന്നിത്തല അറിയിച്ചു.
അതേസമയം നിപബാധ സംശയിച്ച് മൂന്ന് പേര്‍ കൊല്ലത്ത് നിരീക്ഷണത്തില്‍. കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയുടെ സഹപാഠികളായ മൂന്ന് പേരാണ് കൊല്ലത്ത് നിരീക്ഷണത്തില്‍ ഉള്ളത്. തൊടുപുഴയിലെ കോളേജില്‍ ഇവര്‍ ഒരുമിച്ചാണ് പഠിച്ചിരുന്നത്. പിന്നീട് തൃശ്ശൂരില്‍ വച്ചു നടന്ന പരിശീലന പരിപാടിയിലും ഇവര്‍ യുവാവിനൊപ്പം ഉണ്ടായിരുന്നു. ഇവരില്‍ രണ്ട് പേര്‍ കൊട്ടാരക്കര സ്വദേശികളും ഒരാള്‍ തഴവ സ്വദേശിയുമാണ്.
അതേസമയം ഇവര്‍ മൂന്ന് പേര്‍ക്കും നിലവില്‍ ഒരു തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളോ നിപ രോഗലക്ഷണങ്ങളോ ഇല്ലെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. നിപബാധ സംശയിക്കുന്ന യുവാവുമായി അടുത്ത് ഇടപഴകിയതിനാല്‍ മാത്രമാണ് ഇവരെ നിരീക്ഷണത്തില്‍ വച്ചതെന്നും ഇന്‍ക്യൂബേഷന്‍ പിരീഡ് കഴിഞ്ഞാല്‍ വിട്ടയക്കുമെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. മുന്‍കരുതലെന്ന നിലയില്‍ കൊല്ലം ജില്ലാ ആശുപത്രിയിലും പാരിപ്പള്ളി മെഡിക്കൽ കോളേജിലും ഐസൊലേഷൻ വാർഡ് ക്രമീകരിക്കും.
https://www.facebook.com/Malayalivartha

























