മോദിയെ വരവേല്‍ക്കാന്‍ ഒരുങ്ങി ഗുരുവായൂര്‍; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഗുരുവായൂരില്‍ സുരക്ഷാ പരിശോധനകള്‍ ഊര്‍ജിതമാക്കി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഗുരുവായൂരില്‍ സുരക്ഷാ പരിശോധനകള്‍ ഊര്‍ജിതമാക്കി. സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി ഏർപ്പെടുത്തേണ്ട നിയന്ത്രണങ്ങളെക്കുറിച്ച് പ്രാഥമിക ചർച്ച നടത്തി. സിറ്റി പൊലീസ് കമ്മിഷണർ ജി.എച്ച്. യതീഷ് ചന്ദ്ര, അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ പി. ബിജ്‌രാജ് എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെ വൈകിട്ടായിരുന്നു പരിശോധന.
തിങ്കളാഴ്ച രാവിലെ ശ്രീകൃഷ്ണ കോളേജ് മൈതാനിയില്‍ ഹെലികോപ്റ്റര്‍ പരീക്ഷണപ്പറക്കല്‍ നടത്തി. കേന്ദ്ര വ്യോമയാന ഉദ്യോഗസ്ഥരും ഇന്ത്യന്‍ എയര്‍ലൈന്‍സ് ഉദ്യോഗസ്ഥരും കേന്ദ്ര സുരക്ഷാ സംഘവുമാണ് എത്തിയത്. ഒരുമണിക്കൂറോളം പരിശോധന നീണ്ടു.
വൈകീട്ട് തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ സുരക്ഷാ പരിശോധന നടത്തി. ക്ഷേത്രത്തിലെ തുലാഭാര കൗണ്ടറടക്കമുള്ള സ്ഥലങ്ങള്‍ പരിശോധിച്ചു. സ്‌പെഷ്യല്‍ ബ്രാഞ്ച് എ.സി.പി. എസ്. ഷംസുദ്ദീന്‍, ഗുരുവായൂര്‍ എ.സി.പി. പി. ബിജുരാജ് തുടങ്ങിയവരും ബോംബ് സ്‌ക്വാഡും കമ്മിഷണറോടൊപ്പമുണ്ടായി.
പ്രധാനമന്ത്രിയുടെ ദര്‍ശനം സുഗമമാക്കുന്നതിനായി ദേവസ്വത്തിന്റെ ക്രമീകരണങ്ങള്‍ ഊര്‍ജിതമായി നടക്കുന്നുണ്ടെന്ന് ചെയര്‍മാന്‍ കെ.ബി. മോഹന്‍ദാസും അഡ്മിനിസ്ട്രേറ്റര്‍ എസ്.വി. ശിശിറും അറിയിച്ചു. ക്ഷേത്രത്തിനകത്ത് ചെറിയരീതിയില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നുണ്ട്. പ്രധാനമന്ത്രി വിശ്രമിക്കുന്ന ശ്രീവത്സം ഗസ്റ്റ് ഹൗസിലെ ഒന്നാംനമ്പര്‍ മുറി മോടികൂട്ടും. അകത്ത് കൂടുതല്‍ സജ്ജീകരണങ്ങള്‍ ഒരുക്കും. പ്രധാനമന്ത്രിയെന്ന നിലയിൽ മോദിയുടെ ആദ്യ ഗുരുവായൂർ സന്ദർശനമാണിത്.
ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഗംഭീര വിജയത്തിന് പിന്നാലെ ദക്ഷിണേന്ത്യയിലെ പ്രധാന ക്ഷേത്രങ്ങളിൽ സന്ദര്‍ശിക്കാനൊരുങ്ങുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ മാസം എട്ടിന് ഗുരുവായൂരില്‍ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി പിറ്റേദിവസം ഒമ്പതിന് ആന്ധ്രപ്രദേശിലെ തിരുപ്പതി ബാലാജി ക്ഷേത്രത്തിലും സന്ദര്‍ശനം നടത്തും. ഗുരുവായൂരില്‍ ശനിയാഴ്ച ഉച്ചയ്ക്ക് 12-ന് എത്തും. ശനിയാഴ്ച രാവിലെ പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്ന് പേഴ്സണല്‍ സെക്രട്ടറി കൈലാസ് നാഥാണ് വിവരം ദേവസ്വത്തെ ഔദ്യോഗികമായി അറിയിച്ചത്. പ്രധാന പൂജകളെക്കുറിച്ച് രണ്ടുദിവസത്തിനുള്ളില്‍ അറിയിക്കാനും ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയലും ഒപ്പമുണ്ടാകും.
ഒമ്പതാം തിയതി മോദി തിരുപ്പതിയിലെത്തുമെന്ന് ആന്ധ്രപ്രദേശ് ബിജെപി അധ്യക്ഷന്‍ കന്ന ലക്ഷ്മി നാരായണയാണ് അറിയിച്ചത്. തിരഞ്ഞെടുപ്പിന് പിന്നാലെ നിരവധി രാഷ്ട്രീയ നേതാക്കള്‍ തിരുപ്പതിയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ആന്ധ്രപ്രദേശ്, തെലങ്കാന, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ജനപ്രതിനിധികളും ഇവിടെ എത്തിയിരുന്നു. 9-ാം തിയതി വൈകീട്ട് നാല് മണിയോടെയാകും മോദി തിരുപ്പതിയിലെത്തുക.
സത്യപ്രതിജ്ഞയ്ക്ക് മുൻപ് നരേന്ദ്രമോദി കാശി വിശ്വനാഥ ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു . പ്രധാനമന്ത്രിയായി ചുമതലയേൽക്കുന്നതിനു ശേഷം മോദി ആദ്യമെത്തുന്ന ക്ഷേത്രവും ഗുരുവായൂരാകും. 2008 ജനുവരി 13-ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹം ഗുരുവായൂരിലെത്തിയിരുന്നു. അന്ന് താമരപ്പൂവും കദളിപ്പഴവുംകൊണ്ട് തുലാഭാരം നടത്തി. 4600 താമരപ്പൂക്കളായിരുന്നു ഉപയോഗിച്ചത്.
തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മാത്രം 303 സീറ്റുകളാണ് ലഭിച്ചത്. വലിയ വിജയം സ്വന്തമാക്കി ഭരണത്തുടര്‍ച്ച നേടിയ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലേറിയതിനു ശേഷമാണ് സന്ദർശനം.
https://www.facebook.com/Malayalivartha

























