നിപ ; വ്യാജ പ്രചാരണവുമായി വന്നാൽ കര്‍ശന നടപടി, മോഹനന്‍ വൈദ്യരടക്കമുള്ളവര്‍ക്ക് താക്കീത് നൽകി ആരോഗ്യമന്ത്രി കെ.കെ ശൈലജ

സംസ്ഥാനത്ത് നിപയ്ക്ക് പ്രകൃതി ചികിത്സയുണ്ടെന്ന പേരില്‍ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാജപ്രചാരണത്തിനിറങ്ങിയ ജേക്കബ് വടക്കഞ്ചേരിയടക്കമുള്ളവര്‍ക്തെിരെ രൂക്ഷ വിമര്‍ശനവുമായി ആരോഗ്യമന്ത്രി കെ.കെ ശൈലജ രംഗത്ത്. എറണാകുളത്ത് പണി ബാധിച്ച് ആസ്പത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവാവിന് നിപ ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ആരോഗ്യമന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്.
'ചിലയാളുകള്‍ ഫേസ്ബുക്ക് പോലെയുള്ള നവമാധ്യമങ്ങളില്‍ എന്തൊക്കെയോ തരത്തിലുള്ള പ്രചരണങ്ങള്‍ നടത്തുന്നു. കഴിഞ്ഞ തവണ മോഹനന്‍ വൈദ്യര്‍ എന്നയാള്‍ എവിടെ നിന്നോ പെറുക്കി കൊണ്ടു വന്ന മാങ്ങ കടിച്ച് കാണിച്ചിട്ട് വവ്വാല്‍ കടിച്ചതൊക്കെ താന്‍ കഴിക്കുമെന്നും നിങ്ങള്‍ കഴിച്ചോളൂ എന്നൊക്കെ പറഞ്ഞിരുന്നു.
ഇതിനു പുറമേ , കഴിഞ്ഞ ദിവസം നിപയെ സംബന്ധിച്ച് ജേക്കബ് വടക്കഞ്ചേരി ഒരു വീഡിയോ പുറത്തുവിട്ടിരുന്നു. നിപ ഒരു രോഗമല്ലെന്നും അത് മരുന്ന് മാഫിയയുടെ തട്ടിപ്പാണെന്നുമാണ് ജേക്കബ് വടക്കഞ്ചേരി പറഞ്ഞത്. പനി വന്നാല്‍ അലോപതി മരുന്ന് കഴിക്കാന്‍ ആശുപത്രിയില്‍ പോവരുത്. പനിയ്ക്ക് മരുന്ന് കഴിക്കരുത്. പനിയ്ക്ക് മരുന്ന് കഴിക്കാത്തവര്‍ ആരും മരിച്ചിട്ടില്ല. പനിയ്ക്ക് മരുന്ന് കഴിച്ചവരെ മരിച്ചിട്ടുള്ളൂവെന്നുമടക്കം വടക്കഞ്ചേരി പറഞ്ഞിരുന്നു . ഇതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രി പ്രതികരിച്ചത്.
ഇനി ഇമ്മാതിരി പ്രചരണം ഉണ്ടാവുകയാണെങ്കിൽ കര്‍ശന നടപടി സ്വീകരിക്കേണ്ടി വരുമെന്ന് മന്ത്രി അറിയിച്ചു . ഇതുപോലെയുള്ള വിഡ്ഢിത്തങ്ങൾ പ്രചരിപ്പിക്കുന്നവരെ ജനങ്ങള്‍ ബഹിഷ്‌ക്കരിക്കണം'- മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി .
ചികിത്സയ്ക്ക് മരുന്നുൾപ്പെടെയുള്ളവ ലഭ്യമാണ്. നിപ വൈറസ് ബാധിച്ചവരെ ചികിത്സിക്കുന്നതിനുപയോഗിച്ച റിബാവിറിൻ എന്ന ഗുളികകൾ ആരോഗ്യവകുപ്പിന്റെ കൈവശമുണ്ട്. ഇത് ചികിത്സയിലുള്ള യുവാവിന് നൽകുന്നുണ്ട്. മുമ്പ് നിപ ബാധയുണ്ടായ സമയത്ത് ഓസ്ട്രേലിയയിൽ നിന്ന് മരുന്നെത്തിച്ചിരുന്നു. അന്നുകൊണ്ടുവന്ന ഹ്യൂമൻ മോണോ ക്ലോണൽ ആന്റിബോഡി ഇപ്പോൾ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലുണ്ട്. അത്യാവശ്യം വന്നാൽ അതു കേരളത്തിന് ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha

























