മുഖ്യമന്ത്രിയുടെ അകമ്ബടിവാഹനത്തിന് വീണ്ടും വഴിതെറ്റി; സംഭവത്തെത്തുടർന്ന് മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു

മുഖ്യമന്ത്രി പിണറായി വിജയന്റെ അകമ്പടിവാഹനത്തിന് വീണ്ടും വഴിതെറ്റി. സംഭവത്തെത്തുടർന്ന് മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. എസ്‌ഐയേയും രണ്ട് പൊലീസ് ഡ്രൈവര്‍മാരെയുമാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. സിറ്റി ട്രാഫിക് എസ് ഐ ഗണേശന്‍, ഇവിടത്തെ ഡ്രൈവര്‍ ബൈജു, മാറാട് സ്‌റ്റേഷനിലെ ഡ്രൈവര്‍ സത്യനേശന്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
അകമ്ബടിപോയ മാറാട് സി ഐ കെ. ദിലീഷിനോട് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ വിശദീകരണം തേടി. മുഖ്യമന്ത്രിയുടെ യാത്രയില്‍ സുരക്ഷാപ്പാളിച്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സിറ്റി പോലീസ് കമ്മീഷണര്‍ എ വി ജോര്‍ജ് നടപടി സ്വീകരിച്ചത്. സി ഐ ദിലീഷിന്റെ വിശദീകരണം തൃപ്തികരമല്ലെങ്കില്‍ എ വി ജോര്‍ജ് ഉത്തരമേഖലാ ഐ.ജി.ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നറിയുന്നു.
സുരക്ഷാപ്പാളിച്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടി സിറ്റി പോലീസ് മേധാവി എ.വി. ജോര്‍ജാണ് ഇവരുടെ പേരില്‍ നടപടി സ്വീകരിച്ചത്.
ഞായറാഴ്ച രാത്രി ഒമ്പത് നാൽപത്തിഅഞ്ചിന് മുഖ്യമന്ത്രി ഗസ്റ്റ് ഹൗസില്‍നിന്ന് ഇറങ്ങി. പത്തിന് രാമനാട്ടുകര മേല്‍പ്പാലത്തിന് സമീപമെത്തിയപ്പോള്‍ മുന്നില്‍ ട്രെയിലര്‍ ഉണ്ടായിരുന്നു. പിന്നില്‍നിന്ന് മുഖ്യമന്ത്രിയുടെ വാഹനവും പൊലീസിന്റെ അകമ്ബടിവാഹനങ്ങളും നിര്‍ത്താതെ ഹോണടിക്കുന്നത് കേട്ടതോടെ ആശങ്കയിലായ ട്രെയിലറിന്റെ ഡ്രൈവർ മേല്‍പ്പാലത്തിന് അരികിലായി വണ്ടി ഒതുക്കി നിർത്തി.
മേല്‍പ്പാലത്തിന് സമീപം യുടേണ്‍ വഴി ഇടത്തേക്ക് തിരിഞ്ഞാണ് വിമാനത്താവളത്തിലേക്ക് പോകേണ്ടിയിരുന്നത്. എന്നാല്‍, അകമ്പടിവാഹനങ്ങള്‍ക്ക് പിന്നാലെ മുഖ്യമന്ത്രിയുടെ വാഹനവും മേല്‍പ്പാലത്തിലൂടെ മുന്നോട്ടുപോയി. പിന്നീടാണ് മേല്‍പ്പാലത്തിന് താഴെയുള്ള റോഡിലൂടെയാണ് വഴിയെന്ന് പൊലീസ് െ്രെഡവര്‍മാര്‍ക്ക് മനസിലായത്. എന്നാൽ വഴിതെറ്റിയെന്ന് മനസിലാക്കിയ സി ഐയും സംഘവും ഉടന്‍ മേല്‍പ്പാലത്തിലൂടെ തിരിച്ചെത്തി വീണ്ടും മുഖ്യമന്ത്രിയും അകമ്ബടിവാഹനങ്ങളും ഇടതുവശത്തെ റോഡിലേക്ക് കടന്നു.
മാര്‍ച്ച് ഒമ്പതിന് മുഖ്യമന്ത്രിയുടെ അകമ്പടിവാഹനത്തിന് സി.എച്ച്. മേല്‍പ്പാലത്തിന് മുകളില്‍വെച്ച് വഴിതെറ്റിയിരുന്നു. അന്ന് സിറ്റി ട്രാഫിക്കിലെ ഒരു എസ്.ഐ.യുടെയും ട്രാഫിക് െ്രെഡവറുടെയുംപേരില്‍ നടപടിയുണ്ടായി. ഇരുവരെയും തീവ്രപരിശീലനത്തിന് മാലൂര്‍കുന്ന് എ.ആര്‍. ക്യാമ്ബിലേക്ക് ഒരാഴ്ചത്തേയ്ക്ക് മാറ്റുകയും ചെയ്തിരുന്നു.
ഏപ്രിലിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അകമ്പടി വാഹനം അപകടത്തിൽ പെട്ട് പൊലീസുകാർക്ക് പരിക്ക് പറ്റിയിരുന്നു. വെമ്പായത്ത് വെച്ചാണ് വാഹനം മറിഞ്ഞത്. മംഗലപുരം പൊലീസ് സ്റ്റേഷനിലെ വണ്ടിയാണ് മറിഞ്ഞത്.
കഴിഞ്ഞ ഒക്ടോബറിൽ മുഖ്യമന്ത്രി പിണറായി വിജയന് അകമ്പടി പോയ പൊലീസ് വാഹനങ്ങൾ കൊല്ലം ആയൂരിനു സമീപം കൂട്ടിയിടിച്ചു അപകടം സംഭവിച്ചിരുന്നു. എന്നാൽ അന്ന് ആർക്കുംതന്നെ പരുക്ക് ഏറ്റിട്ടില്ലായിരുന്നു.
https://www.facebook.com/Malayalivartha

























