നിപ്പ നേരിടുന്നതിനു ഡല്‍ഹിയില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ടെന്നു കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ .... 011-23978046 എന്ന നമ്പറിൽ കൺട്രാൾ റൂമുമായി ബന്ധപ്പെടാം.; ചികിത്സക്കുള്ള മരുന്നുകള്‍ കേരളത്തിൽ എത്തിക്കാന്‍ പ്രത്യേക വിമാനം ലഭ്യമാക്കും

പ്രദേശവാസിയായ യുവാവിന് നിപ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ കനത്ത ജാഗ്രതയിലാണ് പറവൂരിലെ ആരോഗ്യപ്രവര്‍ത്തകര്‍. പറവൂരിലെ വാവ്വാലുകളുടെ സാന്നിധ്യവും മറ്റു മൃഗങ്ങളുടെ ആരോഗ്യസ്ഥിതിയും ആരോഗ്യവകുപ്പ് പരിശോധിച്ചു വരുന്നു. വരും ദിവസങ്ങളില്‍ വെറ്റിനറി വിദഗ്ദ്ദര്‍ അടക്കമുള്ളവര്‍ മേഖലയില്‍ പരിശോധനയ്ക്ക് എത്തും എന്നാണ് വിവരം. വൈറസിന്‍റെ വ്യാപനം നിയന്ത്രിക്കുന്നതിനോടൊപ്പം തന്നെ നിപ വൈറസിന്‍റെ ഉറവിടം കണ്ടെത്തുക എന്നത് കൂടി ലക്ഷ്യമിട്ടാണ് പറവൂരില്‍ ആരോഗ്യവകുപ്പിന്‍റെ പ്രവര്‍ത്തനങ്ങള്‍.
പറവൂര്‍ മേഖലയില്‍ എവിടെയെങ്കിലും വവ്വാലുകള്‍ കൂട്ടത്തോടെ ചത്തിട്ടുണ്ടോ എന്ന് പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. ഇതോടൊപ്പം ഇവിടെ എവിടെയങ്കിലും പന്നി ഫാമുകളുണ്ടോ എന്നും ഉണ്ടെങ്കില്‍ ഫാമുകളില്‍ അടുത്ത കാലത്തെങ്ങാനും പന്നികള്‍ ചത്തിട്ടുണ്ടോ അവയ്ക്ക് എന്തെങ്കിലും അസുഖങ്ങള്‍ കണ്ടിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്.
വവ്വാലുകളില്‍ നിന്നും മൃഗങ്ങളിലേക്കും അവയില്‍ നിന്ന് മനുഷ്യരിലേക്കും നിപ വൈറസ് പടര്‍ന്ന ചരിത്രമുള്ളതിനാലാണ് ഈ തരത്തില്‍ അന്വേഷണം നടത്തുന്നത്. 1998-ല്‍ മലേഷ്യയില്‍ 105 പേര്‍ മരിക്കാനിടയായ നിപ വൈറസ് ബാധയുടെ ഉറവിടം പന്നികളിലായിരുന്നു.
പന്നികളെ കൂടാതെ പട്ടികള്‍,പൂച്ചകള്‍ എന്നീ ജീവികളിലൂടേയും നിപ വൈറസ് വ്യാപിക്കാന്‍ സാധ്യതയുണ്ട്. അതിനാൽ വളര്‍ത്തു മൃഗങ്ങള്‍ അസ്വഭാവികമായി പെരുമാറുകയോ എന്തെങ്കിലും അസുഖം ബാധിച്ചതായി കണ്ടെത്തുകയോ ചെയ്താല്‍ ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കണമെന്ന് ആരോഗ്യവകുപ്പ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്
വവ്വാലുകളില്‍ കടിച്ച ഫലങ്ങളോ ഇവയുടെ കാഷ്ഠം വീണ കിണര്‍ വെള്ളമോ ഉപയോഗിയ്ക്കരുത്. ഫലങ്ങള്‍ വവ്വാല്‍ കടിച്ചതല്ലെന്നുറപ്പു വരുത്താന്‍ കഴിയാത്ത സാഹചര്യമെങ്കില്‍ നല്ലപോലെ കഴുകി തൊലി നീക്കി കഴിയ്ക്കുക. ഇവ മഞ്ഞള്‍വെള്ളത്തിലോ ഉപ്പു വെള്ളത്തിലോ ഇട്ടു കഴുകി വൃത്തിയാക്കി കഴിയ്ക്കാം. നമ്മുടെ തൊടിയിലുണ്ടാകുന്ന ചാമ്പയ്ക്ക, പേരയ്ക്ക, മാങ്ങ പോലുള്ള ഫലങ്ങള്‍ ഇവ കടിയ്ക്കാന്‍ സാധ്യതയേറെയാണ്. കടിച്ചതായി കണ്ട ഫലങ്ങള്‍ ഒഴിവാക്കണമെന്നും ആരോഗ്യ വകുപ്പ് നിർദ്ദേശിക്കുന്നു.
കോഴിയിറച്ചി, പന്നിയിറച്ചി എന്നിവ നല്ല പോലെ വേവിച്ചു വേണം, കഴിയ്ക്കുവാന്‍. കോഴി മാത്രമല്ല, വളര്‍ത്തു മൃഗങ്ങളെല്ലാം തന്നെ നിപ വാഹകരാന്‍ സാധ്യതയുണ്ട്. എന്നു കരുതി ഇവയില്‍ നിന്നും രോഗം പകരുമെന്നു സ്ഥീരീകരിച്ചിട്ടില്ല. ഇവയുടെ സ്രവങ്ങള്‍ ശരീരത്തില്‍ ഏല്‍ക്കാതെ സൂക്ഷിയ്ക്കുക. ഇവയു
മായി സമ്പര്‍ക്കമുണ്ടായാൽ കൈ നല്ല പോലെ കഴുകണം.
നിപയെ തോല്‍പ്പിയ്ക്കാനുള്ള ഏറ്റവും ഫലപ്രദമായ വഴിയെന്നു പറയുന്നത് സോപ്പുപയോഗിച്ച് കൈകള്‍ നല്ലപോലെ കഴുകുന്നതാണ്. പല വട്ടം സോപ്പുപയോഗിച്ച് കൈകള്‍ നല്ലപോലെ കഴുകുക. നാല്‍പതു സെക്കന്റെങ്കിലും കൈകള്‍ ഉരച്ചു കഴുകണം
അതേസമയം നിപ്പ നേരിടുന്നതിനു ഡല്‍ഹിയില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ടെന്നു കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ പറഞ്ഞു . 011-23978046 എന്ന നമ്പറിൽ കൺട്രാൾ റൂമുമായി ബന്ധപ്പെടാം.ചികിത്സക്കുള്ള മരുന്നുകള്‍ കേരളത്തിൽ എത്തിക്കാന്‍ പ്രത്യേക വിമാനം ലഭ്യമാക്കും. നിപ്പ വൈറസ് പ്രതിരോധത്തിനു കേരളത്തിന് എല്ലാ സഹായവും നല്‍കുമെന്നും ഡോ. ഹര്‍ഷവര്‍ധന്‍ മാധ്യമങ്ങളോടു പറഞ്ഞു. വ
പറവൂരിലെ വടക്കേക്കര പഞ്ചായത്ത് അതീവ ജാഗ്രതയിലും നിരീക്ഷണത്തിലുമാണ്. ഈ പ്രദേശത്തെ ആര്‍ക്കെങ്കിലും നിപ ബാധ ലക്ഷണങ്ങളായ പനി, ഛർദ്ദി, ശക്തമായ തലയവേദന എന്നിവ അനുഭവപ്പെട്ടാല്‍ ആരോഗ്യവകുപ്പിനെ അറിയിക്കണം.
രോഗിയുമായി പതിനഞ്ച് മിനിറ്റിൽ കൂടുതൽ അടുത്ത് ഇടപഴകിയവർ കൂടുതൽ പേർ ഉണ്ടോ എന്ന് പരിശോധിക്കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം ലഭിച്ചിട്ടുണ്ട്. അസ്വാഭാവികമായ മരണം ഉണ്ടായോ എന്നും അന്വേഷിക്കും. ആശുപത്രിയിൽ രോഗിയുമായി സമ്പർക്കം പുലർത്തിയവർ ആരൊക്കെ എന്ന് കണ്ടെത്താനും ആരോഗ്യവകുപ്പ് ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.
മുന്‍കരുതലെന്ന നിലയില്‍ പറവൂർ ബ്ലോക്കിലെ എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും പനി ക്ലിനിക് തുടങ്ങും. രോഗലക്ഷണങ്ങള്‍ ഉള്ളവരെ 21 ദിവസം തുടർച്ചയായി നിരീക്ഷിക്കണം.
ആരോഗ്യ പ്രവർത്തകരും മുൻകരുതൽ സ്വീകരിക്കണം. രോഗം ഉണ്ടെന്ന് സംശയം തോന്നിയാൽ സാമ്പിൾ ശേഖരിക്കാൻ നടപടി എടുക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്നു. സംശയങ്ങള്‍ ഉള്ളവര്‍ക്ക് 0471-2552056, 1056 (ടോള്‍ ഫ്രീ) എന്നീ നമ്പറുകളില്‍ ബന്ധപ്പെട്ട് കാര്യങ്ങള്‍ ചോദിച്ചറിയാം. മെഡിക്കല്‍ സഹായം വേണമെങ്കിലും ഈ നമ്പറില്‍ ബന്ധപ്പെടാം
https://www.facebook.com/Malayalivartha

























